കണ്ണൂർ: അമ്മയെ ലഹരിക്കടിമയായ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കണ്ണൂർ കൊളക്കാടാണ് സംഭവം. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യാണ് കൊല്ലപ്പെട്ടത്. ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകൻ ക്രിസ്റ്റി (25) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച രാത്രി പത്തരയോടെയാണ് സംഭവം. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട ഗീതമ്മ.മകനെ നേരായ വഴിയിലേക്ക് കൊണ്ടുവരാന്‍ അമ്മ നടത്തിയ നിരന്തരമായ ഉപദേശങ്ങളാണ് ക്രിസ്റ്റിയെ പ്രകോപിപ്പിച്ചത്.
ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാളെ മാറ്റിയെടുക്കാന്‍ ഗീതമ്മയും കുടുംബവും കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
തമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആക്രമിച്ചത്. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്‌ക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പൊലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഗീതമ്മയുടെ മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റി. കേളകത്തും താന്നിക്കുന്നിലും ‘മൊണാലിസ’ എന്ന പേരില്‍ ബ്യൂട്ടി പാര്‍ലറും ടെയ്ലറിങ് ഷോപ്പും നടത്തിവരികയായിരുന്നു ഗീതമ്മ. പുഞ്ചിരിയോടെ മാത്രം സംസാരിക്കുന്ന, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന ഗീതമ്മ. ആ അമ്മയ്‌ക്ക് സ്വന്തം മകനില്‍നിന്ന് ഇത്തരമൊരു അന്ത്യം സംഭവിക്കുമെന്ന് താന്നിക്കുന്നിലെ നാട്ടുകാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ലഹരിയുടെ കാണാക്കയങ്ങളില്‍ വീണുപോയ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആ അമ്മ നടത്തിയ ശ്രമങ്ങളെല്ലാം ഒടുവില്‍ സ്വന്തം രക്തത്തില്‍ അവസാനിച്ചു.
ക്രിസ്റ്റിയെക്കൂടാതെ ഗീതമ്മയ്‌ക്ക് ഒരു മകൾകൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
















