India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ചൈനയ്ക്കെതിരായ ഒരു സൈനിക നടപടി വേണ്ടിവന്നപ്പോള്‍ കേന്ദ്രപ്രതിരോധമന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് മുന്‍ കരസേനാമേധാവി വിമര്‍ശിച്ചിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി ദയനീയമായി പരാജയപ്പെട്ടു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചെയ്തത് വലിയ രാജ്യദ്രോഹമാണെന്ന വിമര്‍ശനം ശക്തമാകുന്നു. എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥ ചര്‍ച്ചയാക്കി ആശയക്കുഴപ്പമുണ്ടാക്കുക വഴി ഇന്ത്യന്‍ സൈന്യത്തില്‍ ഭിന്നതയുണ്ടാക്കുക എന്ന രാഹുല്‍ ഗാന്ധിയുടെയും അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളുടെയും അജണ്ടയാണ് ഇപ്പോള്‍ പൊളിഞ്ഞുവീണിരിക്കുന്നത്. അതിന് കാരണമായത് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ മുഴുവന്‍ നിഷേധിച്ചുകൊണ്ടുള്ള നരവനെയുടെ വെളിപ്പെടുത്തലുകളാണ്.

ചൈനയ്‌ക്കെതിരായ ഒരു സൈനിക നടപടി വേണ്ടിവന്നപ്പോള്‍ കേന്ദ്രപ്രതിരോധമന്ത്രാലയമോ കേന്ദ്രസര്‍ക്കാരോ വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന് മുന്‍ കരസേനാമേധാവി വിമര്‍ശിച്ചിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധി ദയനീയമായി പരാജയപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തെ ഭിന്നിപ്പിച്ച് മോദിയെ വീഴ്‌ത്താനുള്ള അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ അജണ്ടയാണ് ഇതോടെ പൊളിഞ്ഞത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയിലൂടെയാണ് ഈ അജണ്ട അവര്‍ നടപ്പാക്കാന്‍ ശ്രമിച്ചതെങ്കിലും മുന്‍ കരസേനമേധാവി എം.എം. നരവനെ തന്നെ ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നതോടെ രാഹുല്‍ ഗാന്ധിയ്‌ക്കും ഡീപ് സ്റ്റേറ്റിനും മുഖമടച്ചുള്ള അടിയായി അത് മാറിയിരിക്കുന്നു.

2020ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യയുടേതായ ചില ഭാഗങ്ങള്‍ കയ്യേറാന്‍ ശ്രമിച്ച ചൈനീസ് പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാനൊരുങ്ങിയ ഇന്ത്യന്‍ കരസേനയ്‌ക്ക് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങോ കേന്ദ്രസര്‍ക്കാരോ കാര്യമായ പിന്തുണ നല്‍കിയില്ലെന്ന ഒരു കള്ളക്കഥയാണ് രാഹുല്‍ ഗാന്ധി മെനയാന്‍ ശ്രമിച്ചത്. സൈന്യത്തിലും പ്രതിരോധരംഗത്തും ആശയക്കുഴപ്പം ഇളക്കിവിടാന്‍ രാഹുല്‍ ഗാന്ധി കൂട്ടുപിടിച്ചത് മുന്‍ കരസേനമേധാവി എം.എം. നരവനെ രചിച്ച ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥയെയാണ്. എം.എം. നരവനെയുടെ ആത്മകഥയുടെ ചില വിവാദ ഭാഗങ്ങള്‍ ദ കാരവാന്‍ എന്ന ഇംഗ്ലീഷ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് ചൈനയ്‌ക്കെതിരായ യുദ്ധത്തില്‍ കരസേനാമേധാവിയ്‌ക്ക് വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്ന വിമര്‍ശനം പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധി അഴിച്ചുവിടാന്‍ ശ്രമിച്ചത്.

എന്നല്‍ എം.എം. നരവനെയുടെ ആത്മകഥയായ ഫോര്‍ സ്റ്റാഴ്സ് ഓഫ് ഡെസ്റ്റിനി പ്രസിദ്ധീകരിക്കാന്‍ കേന്ദ്രപ്രതിരോധമന്ത്രാലയം അനുമതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് ഒരു മാസികയില്‍ വന്ന ഒരു ലേഖനം ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റില്‍ ചര്‍ച്ച നടത്തരുതെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഉള്‍പ്പെടെ രാഹുല്‍ ഗാന്ധിയെ വിലക്കിയിരുന്നു. എന്നാല്‍ തന്റെ കയ്യില്‍ ഈ പുസ്തകമുണ്ടെന്ന് പറഞ്ഞ് പുസ്തകത്തിന്റെ ഒരു കോപ്പി ഉയര്‍ത്തിപ്പിടിച്ചായിരുന്നു പിറ്റേന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ ബഹളം വെച്ചത്. താന്‍ ഈ പുസ്തകം ഓണ്‍ലൈനില്‍ വാങ്ങിയതാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം.

എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഈ വാദങ്ങളെല്ലാം നരവനെ തന്നെ തള്ളിയതോടെ തലയുയര്‍ത്താന്‍ പറ്റാത്ത സ്ഥിതിയിലാണ് രാഹുല്‍ഗാന്ധി. രാഹുല്‍ ഗാന്ധിയെ വിശ്വസിച്ച് ഇന്ത്യന്‍ സേനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിച്ച അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികള്‍ക്കും വലിയ തിരിച്ചടി കിട്ടി. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈയിടെ ഭരണം അട്ടമറിച്ചത് അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളാണ്. ഏത് രാജ്യത്തെയും ഭരണം അട്ടിമറിക്കും മുന്‍പ് അതത് രാജ്യത്തെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുക എന്നത് ഡീപ് സ്റ്റേറ്റ് ശക്തികളുടെ രീതിയാണ്. അതിനുള്ള പരീക്ഷണമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്.

തന്റെ പുസ്തകം പബ്ലിഷ് ചെയ്തിട്ടില്ലെന്നും പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കയ്യെഴുത്തുപ്രതി പ്രതിരോധമന്ത്രാലയം പരിശോധിക്കുക എന്നത് പതിവാണെന്നും എം.എം. നരവനെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ തള്ളുന്ന ഒന്നായിരുന്നു. തന്റെ പുസ്തകത്തിന്റെ കയ്യെഴുത്ത് പ്രതി ഇപ്പോഴും കേന്ദ്രപ്രതിരോധമന്ത്രാലയം പരിശോധിച്ചുവരികയാണെന്നും അതിന് എടുക്കുന്ന കാലതാമസം സ്വാഭാവികമാണെന്നും നരവനെ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. എന്തായാലും നരവനെയുടെ പുസ്തകം പബ്ലിഷ് ചെയ്തു എന്ന രാഹുല്‍ ഗാന്ധിയുടെ വാദം പൊളിഞ്ഞു.

ഗാല്‍വാന്‍ സംഘര്‍ഷസമയത്ത് ചൈനയ്‌ക്കെതിരെ ഇന്ത്യന്‍ കരസേന എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് ഉചിതമായ നിര്‍ദേശം രാജ് നാഥ് സിങ്ങ് നല്കിയില്ല എന്ന് നരവനെ തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറ്റൊരു വിമര്‍ശനം. എന്നാല്‍ നിങ്ങള്‍ ഉചിതമായത് എന്തോ അത് ചെയ്തോളൂ എന്ന കൃത്യമായ സന്ദേശമാണ് കേന്ദ്രപ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് നല്‍കിയത് എന്നാണ് കഴിഞ്ഞ ദിവസം നരവനെ പ്രസ്താവിച്ചത്. കാരണം രാജ് നാഥ് സിങ്ങിന്റെ ആ നിര്‍ദേശം തന്നിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അത് ഉചിതമായ തീരുമാനമായിരുന്നുവെന്നും എം.എം. നരവനെ വിശദീകരിച്ചതോടെ രാഹുല്‍ഗാന്ധിയുടെ രണ്ടാമത്തെ വാദവും പൊളിഞ്ഞു.

രാഹുല്‍ ഗാന്ധി നടത്തിയ മൂന്നാമത്തെ ആരോപണം ഗാല്‍ വന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ ഭൂമി ചൈന പിടിച്ചെടുത്തു എന്നാണ്. ഇത് പ്രധാനമന്ത്രിയും രാജ് നാഥ് സിങ്ങും പാര്‍ലമെന്‍റില്‍ പറഞ്ഞിട്ടും രാഹുല്‍ ഗാന്ധി അതിനെ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ തന്റെ പ്രസ്താവനയില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമിപോലും ഗാല്‍വന്‍ സംഘര്‍ഷത്തില്‍ നഷ്ടപ്പെട്ടിട്ടില്ല എന്ന് നരവനെ വ്യക്തമാക്കിതോടെ രാഹുല്‍ ഗാന്ധിയുടെ ആ വാദവും പൊളിഞ്ഞുവീണു. മാത്രമല്ല, അന്ന് ചൈനക്കാര്‍ അവര്‍ സ്ഥാപിച്ചിരുന്ന രഹസ്യതാവളങ്ങളായ ബങ്കറുകള്‍ പൊളിച്ച് പിന്തിരിഞ്ഞ് പോയി എന്നും നരവനെ പ്രസ്താവിച്ചിരിക്കുന്നു. എന്തായാലും ആശയക്കുഴപ്പങ്ങളുണ്ടാക്കി ഇന്ത്യന്‍ സേനയെ വിഭജിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെയും അമേരിക്കയുടെ ഡീപ് സ്റ്റേറ്റിന്റെയും രഹസ്യപദ്ധതിക്ക് ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നു നരവനെയുടെ ഈ വെളിപ്പെടുത്തലുകള്‍.

 

 

 

Recent Posts