കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളും ഭൂമിയും, മറ്റ് സ്ഥാവര ജംഗമ സ്വത്തുക്കളും സ്ഥിരമായി സിപാസിന് (സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസ്) നല്‍കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടല്‍.
10 വര്‍ഷത്തേക്കുള്ള പാട്ട കരാറില്‍ കോഴ്‌സുകള്‍ നടത്തുവാന്‍ 2017ലാണ് കെട്ടിടങ്ങള്‍ നല്‍കിയത്. കരാറിലെ വ്യവസ്ഥ പ്രകാരം വാര്‍ഷിക പരിശോധനക്കായി നേരിട്ടെത്തിയ സര്‍വ്വകലാശാല രജിസ്ട്രാറെ സിപാസിലെ ഇടത് സംഘടനാ ചുമതലയുള്ള അദ്ധ്യാപകന്‍ തടഞ്ഞിരുന്നു. 2027ല്‍ കരാര്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കുന്നതിനും, സിപാസിന് പരിപൂര്‍ണമായും കെട്ടിടങ്ങളും ഭൂമിയും, മറ്റ് സ്ഥാവര ജംഗമ സ്വത്തുക്കളും തീറെഴുതിക്കൊടുക്കാനും സിന്‍ഡിക്കേറ്റ് നീക്കം നടത്തുന്നതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വ്വകലാശാലയുടെ പേരിലുള്ള വസ്തുക്കളും കെട്ടിടങ്ങളും തന്നിഷ്ടപ്രകാരം സിപാസിന് നല്‍കുവാനുള്ള നീക്കത്തിന് വിലങ്ങാകുന്ന രീതിയില്‍ വിഷയത്തില്‍ ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
സര്‍വ്വകലാശാല രജിസ്ട്രാറെ സിപാസില്‍ ഇടതുസംഘടനാ നേതാക്കള്‍ തടഞ്ഞത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും, സര്‍വ്വകലാശാലയെ അപമാനിക്കുന്ന ഇത്തരം പ്രവണതകള്‍ക്ക് നിയമപ്രകാരം തക്കതായ നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്നും ആവശ്യപ്പെട്ട് എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘം ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു.വിഷയത്തിലെ ഗൗരവം കണക്കിലെടുത്താണ് അടിയന്തിര റിപ്പോര്‍ട്ട് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എസ്എംഇ അടക്കം 12 ബിഎഡ് കോളേജുകള്‍, ഏഴ് അപ്ലൈഡ് സയന്‍സ്-ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ എന്നിവയാണ് സിപാസിലുള്ളത്. ഇതിനിടെ ചാന്‍സലര്‍ നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ അംഗീകരിക്കാതെ, പുതിയ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ലിസ്റ്റ് അംഗീകരിച്ചു വാങ്ങുവാനുമുള്ള നീക്കങ്ങളും സിന്‍ഡിക്കേറ്റ് തലത്തില്‍ നടക്കുന്നുണ്ട്.
















