നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ‘സുമതി വളവ്’ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ. തന്റെ സംവിധാനത്തിൽ തൃപ്തിയില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് രണ്ടാം ഭാഗത്തിന് അഡ്വാൻസ് തന്നതെന്നും വിഷ്ണു ചോദിക്കുന്നു. ഇപ്പോൾ ഉയർന്ന് വന്ന വിവാദങ്ങൾക്ക് പിന്നിൽ ഉണ്ണിമുകുന്ദനാണോയെന്ന് സംശയിക്കുന്നുവെന്നാണ് വിഷ്ണുശങ്കർ ആരോപിക്കുന്നത്.‘സുമതി വളവി’ന്റെ അണിയറപ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് വിഷ്ണു ശശിശങ്കറിന്റെ പ്രതികരണം.
ഏഴു കോടി ബജറ്റിൽ സിനിമ തീർക്കാമെന്ന് ഒരിക്കലും താൻ പറഞ്ഞിട്ടില്ല. സിനിമയിലൂടെ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുമില്ല . ആകെ ഇപ്പോൾ കിട്ടിയത് ചീത്തപ്പേര് മാത്രമാണ്. ഉണ്ണിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് അവസാനിച്ചെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നുവെന്നും വിഷ്ണു പറയുന്നു.
‘ ഒരു മാസം മുൻപു തന്നെ 14 കോടിയുടെ ബജറ്റ് അതിൽ ഒരു കോടി ബഫർ വച്ചാണ് സിനിമയുടെ ബജറ്റ് മുരളി ചേട്ടന്റെ മുൻപിൽ അവതരിപ്പിച്ചത്. ഷൂട്ട് 90 ദിവസം വരുമെന്ന് പ്രൊഡക്ഷൻ കൺട്രോളർമാരായ സുനിൽ.സിയും ഗിരീഷ് കൊടുങ്ങല്ലൂരും നിർമാതാവിനെ വ്യക്തമായി അറിയിച്ചതുമാണ്. ഈ പടം ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഒരു മാസം പോരെ? അദ്ദേഹം എന്നെയും അഭിലാഷേട്ടനെയും കൂട്ടി എന്റെ അമ്മയുടെ കെയറോഫിലുള്ള കുറച്ചു പേരെ ദുബായിൽ പോയി കാണാൻ പറഞ്ഞു. അവർ ഇദ്ദേഹത്തിന്റെ പശ്ചാത്തലം അന്വേഷിച്ചിട്ട് എന്നോട് ചോദിച്ചു, ഇയാൾക്കൊപ്പം സിനിമ ചെയ്യണോ എന്ന്. പക്ഷേ, ഒരു ജ്യേഷ്ഠനെപ്പോലെ അദ്ദേഹത്തെ ഞങ്ങൾ കൂടെ നിർത്തി. പക്ഷേ, എന്നെയും അഭിലാഷേട്ടനെയും അദ്ദേഹം ചൂഷണം ചെയ്തു‘ എന്നും വിഷ്ണു ശങ്കർ പറഞ്ഞു.
മാളികപ്പുറം എന്റെ ആദ്യ സിനിമയായിരുന്നു . എനിക്ക് നല്ല രീതിയിൽ കരുതലും, വൈകാരിക പിന്തുണയും നൽകിയ വ്യക്തിയായിരുന്നു. അങ്ങനെയല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. ഞാനും , ഉണ്ണിയും തമ്മിലുള്ള പ്രശ്നം എന്താണെന്ന് വച്ചാൽ ഒന്ന് രണ്ട് അഭിപ്രായവ്യത്യാസങ്ങൾ വന്നപ്പോൾ ഞാനത് വേണ്ട എന്ന് തീർത്ത് പറഞ്ഞു. ഞാൻ അങ്ങനെ നോ പറയുമെന്ന് അദ്ദേഹം വിചാരിച്ചില്ല . ആ അഭിപ്രായ വ്യത്യാസം ഇപ്പോഴും അദ്ദേഹം പറഞ്ഞപ്പോൾ വിഷമം തോന്നു. മറ്റുള്ളവർ പറഞ്ഞാണ് ഇതെല്ലാം അറിയുന്നത് . ഞാൻ നേരിട്ട് പോയി ചോദിച്ചിട്ടില്ല .
.
ഇവൻ (ഉണ്ണി മുകുന്ദൻ) നിന്റെ പടം ചെയ്യാൻ സമ്മതിക്കില്ല എന്നു പറഞ്ഞത് മുരളി ചേട്ടനാണ്. അത് ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപാണ്. ഇപ്പോൾ കാണിക്കുന്ന ഈ കാര്യങ്ങൾ ആരുടെ പിന്തുണ കൊണ്ടാണെന്ന് ആർക്കും ഊഹിക്കാൻ കഴിയുന്നതാണ്. ,’ വിഷ്ണു ശശിശങ്കർ പറഞ്ഞു.
















