തൃശൂര്‍: പതിനാറ് മനുഷ്യജീവനെടുത്ത വെടിക്കെട്ട് ദുരന്താഘാതത്തില്‍ മരവിച്ച് തൃശൂര്‍. ചിന്നിച്ചിതറി തിരിച്ചറിയാന്‍ പോലുമാകാത്ത മൃതദേഹങ്ങള്‍, അറ്റുപോയ കൈപ്പത്തികള്‍, വിരലുകള്‍, മറ്റ്ശരീര ഭാഗങ്ങള്‍… 25 ശരീരഭാഗങ്ങളാണ് പ്രത്യേക പാക്കറ്റുകളിലാക്കി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ദുരന്തത്തില്‍ കാണാതായവരുടെയും മരിച്ചവരുടെയും ബന്ധുക്കള്‍ ഡിഎന്‍എ ടെസ്റ്റിനായി സാമ്പിള്‍ നല്കി മോര്‍ച്ചറിക്ക് മുന്നില്‍ വിലപിച്ച് നില്‍ക്കുന്നു. ശരീര ഭാഗങ്ങള്‍ പലതും കത്തിക്കരിഞ്ഞ് വികൃതമായിട്ടുണ്ട്. കഡാവര്‍ നായ്‌ക്കള്‍ ഇന്നലെ നടത്തിയ തിരച്ചിലിലും ശരീര ഭാഗങ്ങള്‍ കണ്ടെടുത്തു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ ഉള്ളുലയ്‌ക്കുന്ന ദൃശ്യങ്ങളാണ്. അതിനിടെ, പൂരം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.
മരണസംഖ്യ കൃത്യമായി സ്ഥിരീകരിക്കാനാകാതെ കുഴയുകയാണ് അധികൃതര്‍. അനൗദ്യോഗിക കണക്ക് പ്രകാരം മരണം പതിനാറായിട്ടുണ്ട്. പത്ത് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാത്രി തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചെങ്കിലും പല മൃതദേഹങ്ങളും തിരിച്ചറിയാത്തതുകൊണ്ട് വിട്ടുകൊടുക്കാനായില്ല. പോലീസ് കണക്കനുസരിച്ച് അപകട സമയത്ത് 35 പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ ചിലരുമുണ്ട്. അപകടം സംബന്ധിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചു. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷിക്കുമെന്ന് മന്ത്രിമാരായ കെ. രാജന്‍,വി.എന്‍. വാസവന്‍ എന്നിവര്‍ അറിയിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗം തീരുമാനമെടുക്കും. ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി പൂരം നടത്തുമെന്നാണ് സൂചന. വെടിക്കെട്ടും മറ്റ് ആഘോഷങ്ങളും ഒഴിവാക്കും. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് മുതലമടയിലെ, പാറമേക്കാവിന്റെ വെടിക്കോപ്പ് നിര്‍മാണശാലയ്‌ക്ക് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കി. ഇന്നലെ അഞ്ചു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. ഇതോടെ എട്ട് പേരെ തിരിച്ചറിഞ്ഞു. അവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കു നല്കി. അപകടത്തില്‍ പരിക്കേറ്റ് അത്യാഹിത നിലയിലായിരുന്ന പ്രവീണ്‍ (45) ഇന്നലെ ഐസിയുവില്‍ മരിച്ചു.
പഴയന്നൂര്‍ വെണ്ണൂര്‍പാറക്കുണ്ടില്‍ വീട്ടില്‍ ആറുമുഖന്‍ മകന്‍ സുദര്‍ശനന്‍ (54), പാലക്കാട് കല്ലൂര്‍, കുമരനെല്ലൂര്‍ മടിപ്പുറത്തു വീട്ടില്‍ കോര്‍മന്‍ മകന്‍ വാസുദേവന്‍ (54), കുണ്ടന്നൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ വിജയന്‍ മകന്‍ സുവിന്‍ (39), മലപ്പുറം ആലംകോട് പള്ളിയാലില്‍ പറമ്പില്‍ മുണ്ടന്‍ മകന്‍ മണികണ്ഠന്‍ (60), മലപ്പുറം പെരിന്തല്‍മണ്ണ കോട്ടുമ്മല്‍ വീട്ടില്‍ സുബ്രഹ്‌മണ്യന്‍ (50), തൃശൂര്‍ കോട്ടപ്പുറം നാരായണ നിവാസില്‍ വെങ്കടാചലം മകന്‍ മണികണ്ഠന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
















