ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി എടുത്തു. നടപടി ആവശ്യപ്പെട്ട് ബിജെപി ഉന്നതതല പ്രതിനിധി സംഘം പരാതി നൽകിയതിനെ തുടർന്നാണ് കോൺഗ്രസ് പ്രസിഡൻ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 24 മണിക്കൂറിനുള്ളിൽ നിലപാട് വിശദീകരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഖാർഗെയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തീവ്രവാദ പരാമർശത്തിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നിർമ്മല സീതാരാമൻ ഉൾപ്പെടെ മൂന്ന് കേന്ദ്രമന്ത്രിമാർ ഉൾപ്പെടുന്ന ബിജെപി പ്രതിനിധി സംഘമാണ് ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
“കോൺഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവും പോലുള്ള ഒരാൾ ഇത്തരം അപലപനീയമായ വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെടുത്താൻ ഇന്ന് ഞങ്ങൾ മുഴുവൻ കമ്മീഷന് മുമ്പാകെ ഹാജരായി,”- യോഗത്തിന് ശേഷം സീതാരാമൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടാതെ തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനമായതിനാൽ ഖാർഗെ നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിയെ തീവ്രവാദി എന്ന് വിളിച്ചതായും ധനമന്ത്രി പറഞ്ഞു. കോൺഗ്രസ് മേധാവിയുടെ പരാമർശം അതിക്രമം നിറഞ്ഞതാണെന്ന് അവർ പറഞ്ഞു.
ഖാർഗെ പരസ്യമായി മാപ്പ് പറയണമെന്ന് കിരൺ റിജിജു
പ്രതിനിധി സംഘത്തിലുണ്ടായിരുന്ന കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ഖാർഗെയുടെ പരാമർശത്തെ വെറുപ്പുളവാക്കുന്ന പ്രവൃത്തി എന്ന് വിശേഷിപ്പിച്ചു. കമ്മീഷൻ ഏറ്റവും കർശനമായ നടപടി സ്വീകരിക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. ഖാർഗെയും കോൺഗ്രസും രാജ്യത്തോട് മാപ്പ് പറയാൻ നിർദ്ദേശിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിജിജു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടാതെ ബിജെപി പ്രതിനിധി സംഘത്തെ കമ്മീഷൻ ക്ഷമയോടെ കേട്ടുവെന്നും വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആരും ഒരിക്കലും തീവ്രവാദി എന്ന് വിളിക്കാൻ ധൈര്യപ്പെടാത്ത തരത്തിലുള്ള നടപടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടത്. എല്ലാവരും ഒരു പാഠം പഠിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷൻ തീർച്ചയായും നടപടിയെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ, ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
















