തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ജസ്റ്റിസ് സി.എൻ രാമചന്ദ്രനായിരിക്കും കമ്മിഷൻ അധ്യക്ഷൻ. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപ വീതവും ധനസഹായം നല്‍കാനും തീരുമാനിച്ചു.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി (എസ്ഡിആർഎഫ്) നിന്ന് 4 ലക്ഷം രൂപയും നൽകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കും. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായിരിക്കും. ആറു മാസത്തിൽ കൂടുതൽ കാലം ചികിത്സ വേണ്ടവർക്ക് സിഎംഡിആർഎഫിൽ നിന്നും തുക അനുവദിക്കും.
അപകടത്തിൽ സമീപത്തുള്ള കെട്ടിടങ്ങൾക്കുണ്ടായ നാശനഷ്ടത്തിൽ നഷ്ടപരിഹാരം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
















