തൃശൂർ: എല്ലാവരുമായി ആലോചിച്ച ശേഷമേ പൂരം നടത്തിപ്പിനെക്കുറിച്ച് അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ഭാഗം കേൾക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പങ്കെടുക്കും. നാളെ നടക്കാൻ പോകുന്ന യോഗത്തിന് ഹൈക്കോടതി അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
പൂരം നടത്തിപ്പ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി കെ. രാജനും വ്യക്തമാക്കി. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടികൾ കൃത്യമായി സ്വീകരിക്കണം. ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര മന്ത്രിസഭാ യോഗം ചേരുന്നത്. മരിച്ചവരുടെ കണക്കിലെ അവ്യക്തത ഇപ്പോഴും തുടരുന്നുവെന്നും കെ രാജൻ പറഞ്ഞു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകി വരുന്നു. കൺട്രോൾ റൂം സജ്ജമായിട്ടുണ്ട്. തെരെഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള പ്രതിസന്ധി. ഹൈക്കോടതിയുടെ ഇടപെടലിലൂടെ ഇത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഫോടനത്തിൽ 13 പേരാണ് ഇതുവരെ മരിച്ചത്. ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എട്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് അപകട സ്ഥലത്ത് നിന്നും ലഭിച്ച സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയിട്ടുണ്ട്.
















