തൃശൂര്‍ : അപകടസ്ഥലത്തു നിന്ന് 9 പേരുടെ മൃതദേഹം ലഭിച്ചു. കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടുകിട്ടിയെങ്കിലും ചിന്നിച്ചിതറിയ ശരീര ഭാഗങ്ങളായതിനാല്‍ മരണപ്പെട്ടവരുടെ എണ്ണം കണക്കാക്കാനായിട്ടില്ല. 13 പേര്‍ മെഡിക്കല്‍ കോളേജിലെ ബേണിംഗ് ഐസിയുവില്‍ ചികിത്സയിലുണ്ട്.ഇതില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ഐസിയുവിലുള്ള 13 ല്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
ഒരു ദ്വീപ് പോലെ ഒറ്റപ്പെട്ട രണ്ടേക്കറിലധികം വരുന്ന പറമ്പ്. ഭൂകമ്പം പോലെ വിറപ്പിച്ച പൊട്ടിത്തെറി. മരണത്തിന്റെ താണ്ഡവം. മരണം തക്കം പാര്‍ത്തിരുന്ന കരിമരുന്നുശാലയില്‍ ആ പൊതിച്ചോറുകള്‍ പലതും ഇപ്പോഴും ഇരിപ്പുണ്ട്. ഉടമകള്‍ ഇല്ലാത്ത പൊതിച്ചോറുകള്‍. മുണ്ടത്തിക്കോട്ടെ രണ്ടേക്കര്‍ പറമ്പില്‍ ഉച്ചയ്‌ക്ക് കഴിക്കാനായി വാങ്ങിയത് 40 പൊതിച്ചോറുകള്‍. വെടിപ്പുരകള്‍ കത്തിയമര്‍ന്നപ്പോള്‍ എത്ര പേര്‍ കരിമരുന്നിന്റെ കനലില്‍ ഹോമിക്കപ്പെട്ടുവെന്ന് ഇപ്പോഴും ആര്‍ക്കും കൃത്യമായി പറയാനാവുന്നില്ല. അതീവ സുരക്ഷിതമെന്ന് കരുതിയ വെടിക്കെട്ട് പുരകളാണ് നിമിഷനേരം കൊണ്ട് ഇല്ലാതായത്. സ്ഫോടനത്തിന് പിന്നാലെ ആ രണ്ടേക്കര്‍ പ്രദേശം വെറും മണ്ണും ചാരവും മാത്രമായി മാറി. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഓരോ വെടിപ്പുരയും ഓരോ മണ്ണ് കുഴിയായി മാറിയ കാഴ്ച നടുക്കുന്നതായിരുന്നു.
ഉച്ചഭക്ഷണത്തിനായി 40 പൊതിച്ചോറുകള്‍ വാങ്ങിയെന്ന വിവരം ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. 40 ഓളം തൊഴിലാളികളില്‍ എത്ര പേര്‍ രക്ഷപ്പെട്ടു, എത്ര പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി എന്നതിന് ഇപ്പോഴും കൃത്യമായ കണക്കില്ല. പലരും പ്രാണരക്ഷാര്‍ത്ഥം പാടത്തേക്കും പറമ്പുകളിലേക്കും ചിതറി ഓടിയെന്നാണ് വിവരം. എങ്കിലും പലരും കരിമരുന്നിന്റെ പുകയ്‌ക്കുള്ളില്‍ മറഞ്ഞുവോ എന്ന ഭീതിയിലാണ് നാട്.
അഞ്ച് പേര്‍ക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ക്ക് 90% പൊള്ളലേറ്റ് വെന്റിലേറ്ററില്‍ തുടരുന്നു. 23 പേര്‍ ചികിത്സയിലുമുണ്ട്. മരിച്ചവരില്‍ പലരുടെയും ശരീര ഭാഗങ്ങള്‍ ചിന്നിചിതറിയ നിലയിലാണ്. സമീപത്തുള്ള ഹോട്ടലില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം എര്‍പ്പാടാക്കിയിരുന്നു. സ്ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പ് ആറ് പേര്‍ ചായ കുടിക്കാനായി പുറത്തിറങ്ങിയിരുന്നു. വര്‍ഷങ്ങളായി തിരുവമ്പാടി ദേശത്തിന്റെ വെടിക്കെട്ട് സാമഗ്രികള്‍ ഇവിടെയാണ് തയ്യാറാക്കിയിരുന്നത്. സമീപത്തുള്ള വീടുകളുടെ ജനല്‍ ചില്ലുകളെല്ലാം തകര്‍ന്നിട്ടുണ്ട്. ശബ്ദം കേട്ട് പലരും കുട്ടികളുമായി പുറത്തേക്ക് ഇറങ്ങിഓടി. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ നാടു മുഴുവന്‍ ഞെട്ടിത്തരിച്ചു. സമീപത്തെ തെങ്ങുകളും കത്തിയിട്ടുണ്ട്. അന്തരീക്ഷമാകെ പുക പടലങ്ങളാല്‍ നിറഞ്ഞു.
വെടിക്കെട്ടിനാവശ്യമായ പടക്കങ്ങള്‍ , ഗുണ്ട്, അമിട്ട് തുടങ്ങിയ വിവിധ സാധന സാമഗ്രികള്‍ സൂക്ഷിച്ചിരുന്നവയാണ് പൊട്ടിതെറിച്ചത്. കനത്ത ചൂടും പൊട്ടിത്തെറിയുടെ വ്യാപ്തി കൂട്ടി. മെഡിക്കല്‍ കോളേജില്‍ ഗുരുതര പരിക്കേറ്റവരുടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ്. മറ്റു ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇടക്കിടെ സ്ഫോടന ശബ്ദമുള്ളതിനാല്‍ പ്രദേശത്ത് രാത്രി വൈകിയും പരിശോധന തുടര്‍ന്നു.
സ്ഫോടനം നടന്ന മുണ്ടത്തിക്കോട്ട് സതീഷിന്റെ പറമ്പിന് സമീപത്തെ പാടങ്ങള്‍ ഇപ്പോള്‍ പടക്കങ്ങളുടെയും വെടിയുണ്ടകളുടെയും ശ്മശാനമാണ്. സ്ഫോടനത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം ദൂരേക്ക് പടക്കങ്ങള്‍ തെറിച്ചുവീണു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്ക് പോലും ഉള്ളിലേക്ക് കയറാന്‍ കഴിയാത്ത വിധം പാടങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു. ആകാശത്ത് നിന്നും കരിമരുന്ന് കഷണങ്ങള്‍ മഴ പോലെ പെയ്യുന്ന അതീവ ഭീകരമായ അന്തരീക്ഷം.
വെടിക്കെട്ടിന്റെ അമരക്കാരന്‍ സതീശനും മകനും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലുമാകാത്ത വിധം കരിഞ്ഞുപോയിരിക്കുന്നു. സ്ഫോടനത്തിനിടയിലും ജീവന്‍ പണയം വെച്ചാണ് നാട്ടുകാരും ഫയര്‍ഫോഴ്സും മതില്‍ തകര്‍ത്ത് ഉള്ളിലേക്ക് കടന്നത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും ആവശ്യമായ നഷ്ടപരിഹാരം നല്‍കണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.
അപകടം അതീവ ദുഃഖകരമാണെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് വി ഉണ്ണികൃഷ്ണന്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്ക് പറ്റിയവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. മരണപ്പെട്ടവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണം. പരിക്ക് പറ്റിയവരുടെ ചികില്‍സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. അദ്ദേഹം പറഞ്ഞു.
സ്‌ഫോടനവാര്‍ത്ത അതീവ ദുഃഖം ഉണ്ടാക്കുന്നതാണ് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്. ഉപജീവനത്തിനായി പണിയെടുത്തു കൊണ്ടിരുന്ന സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ ഇത്തരമൊരു ദുരന്തം വന്നുപതിച്ചു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വിയോഗത്തില്‍ ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു.














