ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസിനെതിരെ ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനാവാല . യഥാർത്ഥ ഭീകരർ കോൺഗ്രസിന് നിരപരാധികളാണെന്നും, ഇന്ത്യൻ പ്രധാനമന്ത്രി കോൺഗ്രസിന് ഭീകരനാണെന്നും പൂനാവാല സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റിൽ പറഞ്ഞു.
“അഫ്‌സൽ , യാക്കൂബ്, നക്‌സലൈറ്റുകൾ എന്നിവരെല്ലാം നിരപരാധികളാണ്, പക്ഷേ കോൺഗ്രസിന് ചായ വിൽക്കുന്ന ഒബിസി പ്രധാനമന്ത്രി ഒരു തീവ്രവാദിയാണ്, ആർഎസ്എസ് ഒരു വിഷപ്പാമ്പാണ്, സനാതനധർമ്മം ഒരു രോഗമാണ്. ഇത് കോൺഗ്രസിന്റെ ഭരണഘടനാ വിരുദ്ധ വിദ്വേഷ കടയാണ്. അവർ ജിഹാദിന് ക്ലീൻ ചിറ്റ് നൽകുകയും ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അപമാനിക്കുകയും ചെയ്യുന്നു. ഇതുവരെ പ്രധാനമന്ത്രിയെ 175 തവണ അധിക്ഷേപിച്ചിട്ടുണ്ട് “ എന്നും പൂനാവാല പറയുന്നു.
ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിവാദ പ്രസ്താവന നടത്തിയത്. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തെ വിമർശിച്ചുകൊണ്ടായിരുന്നു പ്രസ്താവന .
‘അണ്ണാദുരൈയുടെ ചിത്രം പ്രദർശിപ്പിക്കുന്ന ഈ എഐഎഡിഎംകെ അംഗങ്ങൾക്ക് എങ്ങനെ മോദിയോടൊപ്പം പോകാൻ കഴിയും? അദ്ദേഹം ഒരു തീവ്രവാദിയാണ്. അദ്ദേഹത്തിന്റെ പാർട്ടി സമത്വത്തിലും നീതിയിലും വിശ്വസിക്കുന്നില്ല. ഈ ആളുകൾ അദ്ദേഹത്തോടൊപ്പം ചേരുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് .
ബിജെപിക്ക് മുന്നിൽ മുട്ടുകുത്താത്ത, അതിനെ നേരിട്ട് പോരാടുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടത്, അതാണ് എംകെ സ്റ്റാലിൻ. ഇന്ന് എഐഎഡിഎംകെക്ക് അതിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു. അവർ ബിജെപിയുടെ നിശബ്ദവും അടിമത്തവുമായ സഖ്യകക്ഷിയായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ അടിമയായി മാറിയതിനാൽ അവർക്ക് തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ല,” എന്നും ഖാർഗെ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായും ഖാർഗെ രംഗത്തെത്തി. ” അദ്ദേഹം ഒരു തീവ്രവാദിയാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ ഉദ്ദേശിച്ചത് മോദി എപ്പോഴും ഭീഷണികൾ ഉയർത്തുന്നു എന്നാണ്. മോദി ആളുകളെയും രാഷ്‌ട്രീയ പാർട്ടികളെയും ഭീഷണിപ്പെടുത്തുകയാണ്. ഇഡി, ഐടി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളിൽ അദ്ദേഹത്തിന് നിയന്ത്രണമുണ്ട്. ഡീലിമിറ്റേഷൻ ഏറ്റെടുക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.” എന്നാണ് ഖാർഗെ പറയുന്നത് . അതേസമയം, ഖാർഗെയുടെ പ്രസ്താവനയെ ബിജെപി ശക്തമായി അപലപിച്ചു. ഖാർഗെ മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.
















