അഹമ്മദാബാദ് : ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതിനും സോഷ്യൽ മീഡിയ വഴി ആളുകളെ തീവ്രവാദികളാക്കി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. “ഗസ്വാ-ഇ-ഹിന്ദ്” സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഒരു ഭീകര ശൃംഖല സൃഷ്ടിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി എടിഎസ് പറഞ്ഞു.
ആർഡിഎക്സ് സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാനും ആർഎസ്‌എസ് നേതാക്കളെ ലക്ഷ്യമിടുന്നതിനും, തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി യുവാക്കളെ ഓൺലൈനായി റിക്രൂട്ട് ചെയ്യുന്നതിനുമാണ് അവർ ഉദ്ദേശിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പടാൻ ജില്ലയിലെ സിദ്ധ്പൂർ നിവാസിയായ 22 കാരൻ ഇർഫാൻ കലേഖാൻ പത്താനും കൂട്ടാളിയുമാണ് പിടിയിലായത്. ഇയാൾ തീവ്രവാദ ഇസ്ലാമിക പ്രത്യയശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് പോലിസ് പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ എ.ടി.എസ് ഉദ്യോഗസ്ഥർ പത്താനെ ചോദ്യം ചെയ്യലിനായി കൊണ്ടുവന്നു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ഐഎസുമായും മറ്റ് തീവ്ര വ്യക്തികളുമായും ഗ്രൂപ്പുകളുമായും ബന്ധമുള്ള ആളുകളുമായി അയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു.
പ്രാഥമിക അന്വേഷണത്തിൽ പത്താൻ ജിഹാദിസ്റ്റ് പ്രചാരണം നടത്തുന്നതിലും രാജ്യത്തുടനീളം സമാന ചിന്താഗതിക്കാരായ തീവ്രവാദികളുടെ ഒരു ശൃംഖല കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിലും സജീവമായി പങ്കാളിയാണെന്ന് സൂചന ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിൽ ഇർഫാൻ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗമാണെന്നും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും സമാന തീവ്രവാദ ആശയങ്ങൾ പങ്കിടുന്ന വ്യക്തികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തി. ആയുധങ്ങൾ ശേഖരിച്ച് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സമാന ചിന്താഗതിക്കാരായ വ്യക്തികളെ തീവ്രവാദത്തിലേക്ക് നയിക്കുകയും അണിനിരത്തുകയും ചെയ്യുക എന്നതായിരുന്നു ഇയാളുടെ പ്രാഥമിക ലക്ഷ്യം.
ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാനും ഗസ്വാ-ഇ-ഹിന്ദ് സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഭീകര ശൃംഖല സൃഷ്ടിക്കാനും പത്താനും കൂട്ടാളികളും ഗൂഢാലോചന നടത്തിയതായി എ.ടി.എസ്. കുറ്റം ചുമത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മുജാഹിദീനുകളെ റിക്രൂട്ട് ചെയ്യാനും അവർക്ക് ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും ആർഡിഎക്സ് ബോംബുകൾ ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കൾ നിർമ്മിക്കുന്നതിലും പരിശീലനം നൽകാനും അത്തരം പ്രവർത്തനങ്ങൾക്കായി ക്യാമ്പുകൾ സംഘടിപ്പിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
















