Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ആദി ശങ്കര ജയന്തി സംസ്ഥാന ആഘോഷമായി നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാനും ജന്മഭൂമിയും ചേര്‍ന്ന് സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദിശങ്കരജയന്തി കേരളം മുഴുവന്‍ ആഘോഷിക്കണം. ഭാരതത്തിന് മാത്രമല്ല, ലോകത്തിന് തന്നെയാണ് കേരളം ശ്രീശങ്കരനെ സംഭാവന ചെയ്തത്. കേരളീയര്‍ക്കും ഇത് അഭിമാനമാണ്. 32 വര്‍ഷത്തിനുള്ളില്‍ എല്ലാം ചെയ്യാന്‍ ശ്രീശങ്കരനായി. ഭാരതത്തില്‍ അധര്‍മം എല്ലാതരത്തിലും കൊടികുത്തിവാഴുമ്പോഴാണ് ശ്രീശങ്കരാചാര്യര്‍ സനാതന ധര്‍മത്തെ ഉയര്‍ത്തി കൊണ്ടുവന്നത്. അധര്‍മം കുടികൊള്ളുമ്പോള്‍ ധര്‍മസംസ്ഥാപനത്തിന് അവതാരമെടുക്കുമെന്ന് ഭഗവാന്‍ വിഷ്ണു പറഞ്ഞിട്ടുണ്ട്. ആദിശങ്കരന്റെ രൂപത്തിലുള്ളത് വിഷ്ണുവിന്റെ അവതാരം തന്നെയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

ഏതാനും ദിവസം മുമ്പ് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും തുല്യത ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന പാര്‍ലമെന്റിലെ ബില്‍ വിജയിച്ചില്ല. എന്നാല്‍ ആദിശങ്കരാചാര്യര്‍ക്ക് നാരീശക്തിയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. മണ്ഡനമിശ്രന്റെ കഥ നമുക്കറിയാം. അദ്ദേഹത്തിന്റെ ഭാര്യ ഭാരതിയെയാണ് ശങ്കരാചാര്യരുമായി സംവാദത്തിന് നിശ്ചയിച്ചത്. ഇന്നത്തെ സ്ത്രീ ശക്തിയില്‍ ചിലര്‍ക്ക് വിശ്വാസമില്ല. എന്നാല്‍ നാരീശക്തിയിലുള്ള ശങ്കരാചാര്യരുടെ വിശ്വാസമാണ് പിന്തുടരേണ്ടത്.

നമുക്ക് ശങ്കരാചാര്യരുടെ പേരില്‍ യൂണിവേഴ്സിറ്റിയുണ്ട്. അവരവിടെ ശങ്കരാചാര്യരുടെ ഒരു ചിത്രം വയ്‌ക്കാന്‍ പോലും മടി കാണിച്ചു. ശങ്കരാചാര്യര്‍ എല്ലാവരെയും ഒന്നായി കാണുകയായിരുന്നു. അദ്വൈതം എന്നാല്‍ ഏകത്വമാണ്. 2500ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ഇന്നും പ്രസക്തമാണ്. ഭാരതത്തില്‍ നാല് കോണുകളില്‍ നാല് മഠങ്ങള്‍ സ്ഥാപിച്ചതില്‍ വലിയ പ്രാധാന്യമുണ്ട്. ഭാരതത്തെ നിലനിര്‍ത്തുന്ന വിജ്ഞാന കേന്ദ്രങ്ങളാണിവ. നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കര്‍മ്മ യോഗിയായ സംന്യാസിയായിരുന്നു ശങ്കരാചാര്യരെന്ന് ചടങ്ങില്‍ സംസാരിച്ച ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലികര്‍ പറഞ്ഞു. അസമത്വത്തെ ഇല്ലാതാക്കി സനാതന ധര്‍മത്തെ ഉയര്‍ത്തിക്കൊണ്ടുവന്നത് ശങ്കരാചാര്യരായിരുന്നുവെന്നും അവര്‍ പറഞ്ഞു.

ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരി വേദ ചൈതന്യ പ്രസംഗിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. ചിന്മയ മിഷനിലെ ഡി.സി. റാവു രചിച്ച അണ്ടര്‍സ്റ്റാന്‍ഡിങ് ഹിന്ദുയിസം: കണ്‍സെപ്റ്റ് ആന്‍ഡ് പ്രാക്ടീസ് എന്ന പുസ്തകം ഗവര്‍ണര്‍ പ്രകാശനം ചെയ്തു. സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രബന്ധമത്സരത്തില്‍ അദ്വൈതം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വികാസ് ഇരിക്കൂര്‍, രണ്ടാം സ്ഥാനം നേടിയ അംബിക സി.പി, ലോകക്രമം എന്ന വിഷയത്തില്‍ ഒന്നാം സ്ഥാനം നേടിയ രാജേഷ് പി.പി, പ്രോത്സാഹന സമ്മാനം നേടിയ വിദ്യാലക്ഷ്മി പി.വി. എന്നിവര്‍ക്ക് ഗവര്‍ണര്‍ സമ്മാനം വിതരണം ചെയ്തു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചീഫ് സേവക് രാജേഷ് പട്ടേല്‍, ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു.