ശ്രീനഗർ : ജമ്മു കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പഹൽഗാമിൽ അധികൃതർ സുരക്ഷാ നടപടികൾ ശക്തമാക്കി . 2025 ൽ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണം ആഗോളതലത്തിൽ പ്രതിഷേധത്തിന് കാരണമായി. ഈ സാഹചര്യത്തിൽ, വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർക്കിടയിൽ വിശ്വാസം വളർത്തുന്നതിനുമാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ, വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ളവർക്ക് QR കോഡുകളുള്ള തിരിച്ചറിയൽ കാർഡുകൾ നൽകും.കുതിരകളെ പരിചരിക്കുന്നവർ, ടാക്സി ഡ്രൈവർമാർ, തെരുവ് കച്ചവടക്കാർ, ഫോട്ടോഗ്രാഫർമാർ, വിനോദസഞ്ചാരികൾക്ക് സേവനങ്ങൾ നൽകുന്ന മറ്റ് നാട്ടുകാർ എന്നിവർ ഇവിടെയുണ്ട്. ഇവർക്കാണ് QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ നൽകുന്നത് . എപ്പോൾ വേണമെങ്കിലും അവരെ പരിശോധിക്കാൻ തിരിച്ചറിയൽ കാർഡിലെ QR കോഡ് ഉപയോഗിച്ചാൽ മതിയാകും.
ജമ്മു കശ്മീരിലെ പഹൽഗാം മേഖല ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. വിനോദസഞ്ചാരത്തിനായി ധാരാളം ആളുകൾ ഇവിടെ സന്ദർശിക്കുന്നുമുണ്ട് . 2025 ഏപ്രിൽ 22 ന് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണം വിനോദസഞ്ചാരികളെ മാത്രമല്ല തദ്ദേശീയരെയും ഭീതിയിലാഴ്‌ത്തി . പാകിസ്ഥാനിൽ നിന്നുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടനയാണ് ഈ ആക്രമണം നടത്തിയത്.
















