Kerala

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: വാല്‍പ്പാറ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അപകടത്തില്‍ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകന്‍ ഷഹദീന്‍ മുഹമ്മദ്(11), സ്‌കൂള്‍ ഡ്രൈവര്‍ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫയീസ് (21) എന്നിവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അപകടത്തില്‍ മരിച്ച ഷക്കീനയുടെ മകള്‍ മസ്‌നീനെ (10) പൊള്ളാച്ചി ഗവ ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഉമ്മയുടെ മരണവിവരം മസ്‌നീനെ അറിയിച്ചിട്ടില്ല.

പരിക്കേറ്റവരെ കേരളത്തിലേക്ക് മാറ്റാനുള്ള സാഹചര്യം പരിശോധിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതിയില്‍ യാത്ര ഒഴിവാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം.

പുലര്‍ച്ചെ മൂന്നരയോടെയാണ് കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തി ചികിത്സയിലുള്ളവരുടെ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ഷഹദീന്‍ മുഹമ്മദിനെ രാവിലെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡിലേക്ക് മാറ്റി. നൗഷാദ് അലി, മുഹമ്മദ് ഫയീസ് എന്നിവര്‍ ആശുപത്രിയിലെ അതീവതീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

പാങ്ങ് പള്ളിപ്പറമ്പ് ഗവ. എല്‍പി സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ 17ന് വൈകിട്ട് 5.20 ന് ആണ് വാല്‍പ്പാറ ചുരം റോഡില്‍ 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.