Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ടെങ്കിലും പതിവുപോലെ കോണ്‍ഗ്രസില്‍ തമ്മിലടി തുടങ്ങിയിരിക്കുന്നു. ജനവിധി ഏതു മുന്നണിക്ക് അനുകൂലമാണെന്ന് വ്യക്തമല്ല. ചില അഭിപ്രായ സര്‍വേകള്‍ മുന്‍നിര്‍ത്തി വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേതിനെക്കാള്‍ കടുത്ത മത്സരമാണ് മുഖ്യമന്ത്രി പദവിക്കുവേണ്ടി നടത്തുന്നത്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് പാര്‍ട്ടി നേതാക്കള്‍ തുറന്ന പോരിലേക്ക് കടന്നിരിക്കുകയാണ്. ഇവരൊക്കെ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. എന്നിട്ടും സംസ്ഥാനത്തിന്റെ ഭരണാധികാരിയാവാന്‍ വട്ടംകൂട്ടുകയാണ്. അധികാരത്തോടുള്ള ആര്‍ത്തി മറച്ചുപിടിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്തു തന്നെ ഇത് തുടങ്ങിയതാണ്. ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ ഹൈക്കമാന്‍ഡില്‍ എത്തുകവരെ ചെയ്തു. ചില വാഗ്ദാനങ്ങളും ഉറപ്പുകളും നല്‍കി ഒരു വിധം പറഞ്ഞൊതുക്കുകയായിരുന്നു. ഇവ എന്തൊക്കെയാണെന്ന് ദൈവത്തിനു പോ
ലും അറിയില്ല.

മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ കറുത്ത കുതിരയാവാന്‍ ആഗ്രഹിക്കുന്ന പലരുമുണ്ട്. ജനവിധി വരും മുന്‍പേ ഓരോ ഗ്രൂപ്പിന്റെയും നേതാക്കള്‍ക്കുവേണ്ടി അനുയായികള്‍ രംഗത്തു വന്നു കഴിഞ്ഞു. അഭിനവ മുഖ്യമന്ത്രിയായി നടക്കുന്ന വി.ഡി. സതീശനെ അംഗീകരിക്കില്ലെന്ന് പാര്‍ട്ടിയിലെ വലിയൊരു വിഭാഗം പറയാതെ പറയുന്നുണ്ട്. രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാവാന്‍ യോഗ്യനെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പരസ്യമായി പറഞ്ഞിരിക്കുന്നു. ഇതോടെ സുധാകരനെ സമീപിച്ച് പിന്തുണ നേടാനുള്ള ശ്രമത്തിലാണ് കെ.സി.വേണുഗോപാല്‍. അപകടം മണത്ത രമേശ് ചെന്നിത്തല ദല്‍ഹിയിലെത്തി ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ട് ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. ഇതൊക്കെ കണ്ടും കേട്ടും ചരടു വലികള്‍ നടത്തുകയാണ് സതീശന്‍. താരതമ്യേന ജൂനിയറായ തനിക്ക് പാര്‍ട്ടിയില്‍ വലിയ പിന്തുണയൊന്നും ഇല്ലെന്ന് സതീശന് അറിയാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളിലും സതീശന്റെ ഗ്രൂപ്പുകാര്‍ കുറവാണ്. കെ.സി. വേണുഗോപാലിനെ പിന്തുണയ്‌ക്കുന്നവരാണ് അധികവും. ഈ സാഹചര്യത്തില്‍ വഴിവിട്ട ചില കളികള്‍ നടത്താന്‍ സതീശന്‍ മടിക്കില്ല. പി.വി. അന്‍വറിനെ പോലുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ചില വാഗ്ദാനങ്ങള്‍ നല്‍കി കഴിഞ്ഞു. എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ അന്‍വറിനെപ്പോലുള്ള പണച്ചാക്കുകളുടെ ആവശ്യം വരുമല്ലോ.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തില്‍ നെഹ്‌റു കുടുംബാംഗത്തെപ്പോലെ രാഹുലിന്റെയും പ്രിയങ്കയുടെയും ഇഷ്ടക്കാരനായി നടക്കുന്ന കെ.സി. വേണുഗോപാലിന്റെ ലക്ഷ്യം കേരളത്തിലെ മുഖ്യമന്ത്രിപദമാണെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള മണ്ഡലം വരെ വേണുഗോപാല്‍ കണ്ടുവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇപ്പോഴത്തെ നിലയ്‌ക്ക് ഹൈക്കമാന്റ് വേണുഗോപാലിന്റെ കൈപ്പിടിയിലാണ്. ഇതിനെക്കുറിച്ച് മറ്റു ഗ്രൂപ്പുകളിലെ നേതാക്കളും ബോധവാന്മാരാണ്. വേണുഗോപാലിന്റെ ഇംഗിതത്തിന് ഹൈക്കമാന്റ് വഴങ്ങിയാല്‍ വലിയ പൊട്ടിത്തെറി തന്നെ കോണ്‍ഗ്രസില്‍ ഉണ്ടാവും. ഹൈക്കമാന്റിന് കൈകാര്യം ചെയ്യാന്‍ കഴിയുന്നതായിരിക്കില്ല അത്.

പത്തുവര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് പന്ത്രണ്ട് വര്‍ഷമായി അധികാരത്തിന് പുറത്താണ്. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലെന്ന് മാത്രമല്ല, അവിടങ്ങളിലൊക്കെ പാര്‍ട്ടി പോലും ഇല്ല. ഇനിയുള്ള കാലം ഇതിനൊരു മാറ്റം വരുമെന്ന് കേരളത്തിലെ ഒരു കോണ്‍ഗ്രസ് നേതാവും കരുതുന്നില്ല. കേന്ദ്രത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തി അതിന്റെ ഭാഗമാകാമെന്ന് കരുതുന്നത് വെറും വ്യാമോഹമാവുമെന്നും കേരളത്തിലെ നേതാക്കള്‍ക്ക് നല്ലതുപോലെ അറിയാം. കേരളത്തില്‍ മാത്രമാണ് എന്തെങ്കിലും സാധ്യത അവശേഷിക്കുന്നത്. ഇവിടെ മാത്രമാണ് സ്ഥാനമാനങ്ങള്‍ നേടാനുള്ള അവസരമുള്ളത്. ഇതാണ് യുഡിഎഫ് ജയിച്ചുകേറുമെന്ന് യാതൊരു ഉറപ്പുമില്ലാതിരുന്നിട്ടും മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടിയുള്ള തമ്മിലടി ഇപ്പോഴേ തുടങ്ങിയിരിക്കുന്നത്. അബദ്ധവശാല്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ ഭരണം എങ്ങനെയായിരിക്കും എന്നതിന്റെ റിഹേഴ്‌സലാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ക്ക് എന്തെങ്കിലും ഉപകാരം ചെയ്യാനല്ല, അധികാരം ഉറപ്പിക്കാനാവും ഇക്കൂട്ടര്‍ ശ്രമിക്കുക. പത്തുവര്‍ഷം അധികാരത്തിന് പുറത്തായതിന്റെ നഷ്ടം ഇവര്‍ നികത്തും. അഴിമതിയുടെ പരമ്പര തന്നെ സൃഷ്ടിക്കപ്പെടും. വികസനവും ജനക്ഷേമവും സംബന്ധിച്ച വാഗ്ദാനങ്ങള്‍ പ്രകടനപത്രികകളില്‍ ചത്തുമലച്ചു കിടക്കും. ഫലത്തില്‍ പിണറായി ഭരണത്തിന്റെ തനിയാവര്‍ത്തനം സംഭവിക്കും. ഖദറിട്ട പിണറായിമാര്‍ അരങ്ങു തകര്‍ക്കും. എല്‍ഡിഎഫിനും യുഡിഎഫിനും ബദലായ രാഷ്‌ട്രീയ-ഭരണ സംവിധാനം ഉയര്‍ന്നു വരുന്നതുവരെ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകില്ല. ഈ മാറ്റത്തിന്റെ തുടക്കം നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകുമോയെന്ന് അറിയാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്.

Recent Posts