ന്യൂദല്‍ഹി: രാജ്യത്തെ നാരീശക്തിയ്‌ക്ക് ഭരണത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തു ചേര്‍ന്ന് തോല്‍പ്പിച്ചു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പാസാക്കാനായില്ല. കോണ്‍ഗ്രസും സിപിഎമ്മും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും മുസ്ലീംലീഗും ആര്‍ജെഡിയും എസ്പിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് ബില്ലിനെതിരെ വോട്ടു ചെയ്തത്.
ബില്‍ പരാജയപ്പെടുത്തിയ പ്രതിപക്ഷത്തിന്റെ നടപടിക്കെതിരെ, സഭ പിരിഞ്ഞതിന് പിന്നാലെ പാര്‍ലമെന്റ് കവാടത്തില്‍ ബിജെപി വനിതാ എംപിമാര്‍ പ്രതിഷേധിച്ചു. വനിതാ വിരോധികളാണ് പ്രതിപക്ഷമെന്ന് അവര്‍ ആരോപിച്ചു. പ്രതിപക്ഷത്തെ വനിതാ അംഗങ്ങളടക്കം ബില്ലിനെതിരെയാണ് സംസാരിച്ചത്. ചരിത്രപരമായ ബില്ലിനെ എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്‌ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് എംപിമാര്‍ക്ക് തുറന്ന കത്തും അയച്ചിരുന്നു.
2023ല്‍ പാസാക്കിയ നാരീശക്തി വന്ദന്‍ അധിനിയത്തില്‍ ഭേദഗതി വരുത്തി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ബില്‍ വോട്ടിനിട്ടു. 298 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 230 പേര്‍ എതിര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ കഴിയാത്തതിനാല്‍ ബില്‍ പാസാക്കാനായില്ല. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ചര്‍ച്ച ഇന്നലെ വൈകിട്ട് ആറുവരെ നീണ്ടു. കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ മറുപടി പ്രസംഗത്തിനുശേഷം ഏഴരയോടെയാണ് ബില്‍ വോട്ടിനിട്ടത്.
ലോക്സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33% സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള ബില്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള ബില്‍ എന്നിവയാണ് ലോക്സഭ ഒന്നിച്ച് പരിഗണിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടയില്‍ വോട്ടെടുപ്പ് നടത്തിയാണ് വ്യാഴാഴ്ച ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. തുടര്‍ന്ന് വോട്ടിനിട്ട് 185ന് എതിരെ 251 പേരുടെ പിന്തുണ യോടെയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
വനിതാ സംവരണ നിയമം; വിജ്ഞാപനമിറക്കി
ന്യൂദല്‍ഹി: വനിതാ സംവരണ നിയമം പ്രാബല്യത്തില്‍. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമുറപ്പാക്കുന്നതാണ് നിയമം. ഏപ്രില്‍ 16 മുതല്‍ നിയമം പ്രാബല്യത്തിലായതായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. വ്യാഴാഴ്ച രാത്രിയായിരുന്നു വിജ്ഞാപനം. 2023ല്‍ നിയമം പാസാക്കിയെങ്കിലും സെന്‍സസിനും മണ്ഡല പുനര്‍ നിര്‍ണയത്തിനും ശേഷമേ നടപ്പാകൂയെന്നതായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം 2034ലേ സംവരണം യാഥാര്‍ത്ഥ്യമാകൂയെന്നതാണ് സാഹചര്യം. ഈ താമസമൊഴിവാക്കി 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ വനിതാ സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ഭരണഘടനാ ഭേദഗതി ബില്ലിന്മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴാണ് നിയമ മന്ത്രാലയം പഴയ നിയമം വിജ്ഞാപനം ചെയ്തത്.
















