തിരുവനന്തപുരം: വേനല്‍ മഴയുടെ ഇടവേളകളില്‍ കേരളത്തിലെ തീരദേശ പ്രദേശങ്ങള്‍ ഈര്‍പ്പമുള്ള ഉഷ്ണതരംഗങ്ങള്‍ക്ക് ഇരയാകുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മണ്‍സൂണ്‍ ഇടവേളകളില്‍ സംസ്ഥാനത്തെ തീരദേശ ജില്ലകള്‍ ഉയര്‍ന്ന തോതില്‍ ഈര്‍പ്പമുള്ള ഉഷ്ണതരംഗ സാധ്യത നേരിടുന്നതായാണ് യു കെ യിലെ റീഡിങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വെളിവാക്കുന്നത്. യുകെ, ഇന്ത്യ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ പഠനവിവരങ്ങള്‍ ക്ലൈമറ്റ് ഡയനാമിക്ക്‌സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വര്‍ധിക്കുന്ന ഉഷ്ണതരംഗം കേരളത്തില്‍ വലിയ അപകടസാധ്യത ഉയര്‍ത്തിക്കാട്ടുന്നു എന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രധാനമായും താപനില അധിഷ്ഠിതമായ പരമ്പരാഗത ഉഷ്ണതരംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്ന ഉയര്‍ന്ന ആര്‍ദ്രത ഈ സാഹചര്യത്തെ കൂടുതല്‍ തീവ്രമാക്കുന്നു. തീരദേശ ജില്ലകളില്‍ ഈ ഉഷ്ണസമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് അവിടത്തെ ജനങ്ങള്‍ക്കിടയില്‍ അപകടകരമായ വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
‘ഉള്‍നാടന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലെ തീരദേശ ജില്ലകളില്‍ വേനല്‍ക്കാല മണ്‍സൂണ്‍ സമയത്ത് ഈര്‍പ്പമുള്ള ഉഷ്ണതരംഗ സാധ്യത കൂടുതലാണെന്ന് പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പൊതുവേ, മണ്‍സൂണ്‍ ഒരു ഇടവേള ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഈ പ്രദേശങ്ങളില്‍ ഈര്‍പ്പമുള്ള ഉഷ്ണതരംഗ സാധ്യത വര്‍ദ്ധിക്കുന്നു,’ പഠനത്തിന്റെ മുഖ്യ രചയിതാവും യു കെയിലെ റീഡിംഗ് സര്‍വകലാശാല പ്രൊഫസറുമായ ഡോ. അക്ഷയ് ദേവറസ് പറയുന്നു. .
‘വെറ്റ് ബള്‍ബ് ടെംപെറേച്ചര്‍’ എന്ന സങ്കേതം ഉപയോഗിച്ച് അളക്കുന്ന ഈ പ്രതിഭാസം വരണ്ട ചൂടിനേക്കാള്‍ അപകടകരമാണ്. കാരണം, വായുവില്‍ ഈര്‍പ്പം കൂടുതലായാല്‍ ശരീരത്തിന്റെ പ്രധാന തണുപ്പിക്കല്‍ പ്രക്രിയയായ വിയര്‍പ്പിന്റെ ആവിയാകല്‍ മന്ദഗതിയിലാവുകയോ പൂര്‍ണമായി നിലച്ചുപോകുകയോ ചെയ്യുന്നു. ഇതോടെ ശരീരത്തിന്റെ താപനില ഉയരുകയും, ഹൃദയരക്ത ധമനികളില്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും, ചില മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹീറ്റ്സ്‌ട്രോക്ക് സംഭവിക്കാനിടയാകുകയും ചെയ്യുന്നു. താപനില സാധാരണ പോലെ തോന്നാമെങ്കിലും ശരീരത്തെ ബാധിക്കുന്ന ഫലം അത്ര സാധാരണയല്ല.
ഇത്തരം അപകടകരമായ കാലാവസ്ഥാ സാഹചര്യം നാല് ആഴ്ചകള്‍ മുന്‍പേ പ്രവചിച്ചു കണ്ടെത്തനും അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താനുമാകും എന്നും പഠനം വ്യക്തമാക്കുന്നു. നാല് ആഴ്ചത്തെ മുന്നറിയിപ്പ് ജാലകം ഉള്ളതിനാല്‍ ആശുപത്രികളില്‍ ജീവനക്കാരെ ക്രമീകരിക്കാനും, ശീതീകരണ കേന്ദ്രങ്ങള്‍ തുറക്കാനും, സ്‌കൂളുകള്‍ സമയം മാറ്റാനും, വര്‍ദ്ധിച്ച ആവശ്യകതയ്‌ക്കായി തയ്യാറെടുക്കാന്‍ വൈദ്യുതി സേവന ദാതാക്കള്‍ക്ക് സമയം നല്‍കാനും കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
ലീഡ്സ് യൂണിവേഴ്സിറ്റി, യുകെ മെറ്റ് ഓഫീസ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജി എന്നിവയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം, റീഡിംഗ് യൂണിവേഴ്സിറ്റിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് സയന്‍സ് ആന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെറ്റീരിയോളജിയിലെ ഡോ. അക്ഷയ് ദേവറസ് ഈ പഠനത്തിന് നേതൃത്വം നല്‍കി.
യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം-റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിന്റെ ആഗോള പുനര്‍വിശകലന ഡാറ്റാ സെറ്റായ ഈറ 5, ഇന്ത്യാ മെറ്റീരിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള മഴ രേഖകള്‍ എന്നിവ ഉപയോഗിച്ച് 84 വര്‍ഷത്തെ അന്തരീക്ഷ ഡാറ്റ (1940 മുതല്‍ 2023 വരെ) ഗവേഷകര്‍ വിശകലനം ചെയ്തു. ആ കാലയളവില്‍, 261 സജീവ മണ്‍സൂണ്‍ സംഭവങ്ങളും 188 ബ്രേക്ക് എപ്പിസോഡുകളും സംഘം തിരിച്ചറിഞ്ഞു. ഓരോന്നിനും മുമ്പും, സമയത്തും, ശേഷവും ഈര്‍പ്പമുള്ള ഉഷ്ണതരംഗ സാധ്യത എങ്ങനെ മാറി എന്ന് ട്രാക്ക് ചെയ്തു.
‘ചൂടുള്ള വേനല്‍ക്കാലം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയില്‍ വരണ്ട ഉഷ്ണതരംഗങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് ഞങ്ങള്‍ പലപ്പോഴും കാണുന്നു, പക്ഷേ ഈര്‍പ്പമുള്ള ചൂട് അത്ര അറിയപ്പെടാത്തതിനാല്‍ അത് കൂടുതല്‍ അപകടകരമാണ്,’ ഡോ. ദേവറസ് പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഈ മണ്‍സൂണ്‍ രീതികള്‍ പ്രവചിക്കാന്‍ കഴിയുന്നതിനാല്‍, ആളുകളെ തയാറാക്കാനും സംരക്ഷിക്കാനുംസാധിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















