തിരുവനന്തപുരം: കടുത്ത വേനല്‍ ചൂടില്‍ കേരളം ഉരുകുന്നു. പുറത്തിറങ്ങാന്‍ കഴിയാത്ത ചൂടാണ് സംസ്ഥാനത്ത് ഉടനീളം അനുഭവപ്പെടുന്നത്. ചുട്ടുപൊള്ളുന്ന ചൂടില്‍ രാവിലെ 11നും 3നുമിടയ്‌ക്ക് പുറത്തിറങ്ങരുതെന്ന നിര്‍ദേശം അധികൃതര്‍ നല്‍കുന്നുണ്ട്. കൊടുംവെയിലത്ത് തളര്‍ന്ന് മരണമടയുന്നവരുടെയും പൊള്ളല്‍ ഏല്‍ക്കുന്നവരുടെയും എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുന്നു. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിലവിലെ സാഹചര്യം വിലയിരുത്തുന്നതിന് മുഖ്യമന്ത്രി ഇന്ന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
ഇതുവരെ അനുഭവപ്പെടാത്ത തരത്തിലുള്ള ചൂട് അനുഭവപ്പെടുന്നതില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും സര്‍ക്കാരും നിര്‍ദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ചൂട് വര്‍ദ്ധിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു.
പാലക്കാടും തൃശൂരും ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ തൃശൂരില്‍ താപനില 40 ഡിഗ്രി വരെയും പാലക്കാട് 40.2 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുന്നു. പുറം ജോലി ചെയ്യുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നു. രാവിലെ 11നും ഉച്ചകഴിഞ്ഞ് 3നും ഇടയില്‍ പുറം ജോലികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കരാര്‍ ജീവനക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല. കനത്ത ചൂടിലും തൊഴിലാളികളെ പണിയെടുപ്പിക്കുന്നു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മത്സ്യങ്ങള്‍ക്കും വരെ ആവാസ വ്യസ്ഥയോട് പൊരുത്തപ്പെടാനാകുന്നില്ല.
ചൂടില്‍ പിടിച്ചുനില്‍ക്കാന്‍ ശരീരത്തെ തണുപ്പിക്കാന്‍ വെള്ളം കുടിച്ചും രണ്ടും മൂന്നും നേരം കുളിച്ചും ശരീരം തണുപ്പിക്കാനുള്ള അടവുകള്‍ പലതും നോക്കുകയാണ് ജനം.
തണലേകാന്‍ മരങ്ങളില്ല; കുളിരേകാന്‍ കുളങ്ങളും
ഗ്രാമ പ്രദേശങ്ങളെക്കാള്‍ നഗരങ്ങളിലാണ് ഉയര്‍ന്ന താപനിലയുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, നഗരങ്ങളില്‍ പകല്‍ മാത്രമല്ല രാത്രികാല താപനിലയിലും വര്‍ദ്ധനയുണ്ട്. നെല്‍വയലുകളും കുളങ്ങളും ഇല്ലാതായതും കേരളം അതിവേഗം നഗരസ്വഭാവത്തിലേക്ക് മാറുന്നതും ഉയര്‍ന്ന ജനസാന്ദ്രതയുമാണ് ചൂട് വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വര്‍ദ്ധനവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നാട്ടിലെ മരങ്ങള്‍ വെട്ടിമുറിച്ചതും വനനശീകരണവും വയലുകള്‍ ഉള്‍പ്പെടെയുള്ള തണ്ണീര്‍ത്തടങ്ങള്‍ കുറയുന്നതുമാണ് ചൂട് ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം. പാലക്കാടന്‍ ചുരത്തിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് എത്തുന്ന ഉഷ്ണക്കാറ്റും പാലക്കാട്ടെ വര്‍ധിച്ച താപനിലയ്‌ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.
കടലും തിളച്ചുമറിയുന്നു
കനത്ത വെയിലേറ്റ് സമുദ്ര പ്രതലത്തില്‍ കനത്ത ചൂട് അനുഭവപ്പെട്ടതോടെ സമുദ്രജലവും തിളച്ചുമറിയുന്ന അവസ്ഥയിലായി. ചൂട് സഹിക്കാനാവാതെ തണുപ്പ് തേടി മത്സ്യങ്ങള്‍ കടലിന്റെ അടിത്തട്ടിലേക്ക് മാറി. ഇതോടെ മത്സ്യ ബന്ധനത്തിന് പോകുന്നവര്‍ പലപ്പോഴും വെറും കൈയോടെ മടങ്ങേണ്ടി വരുകയാണ്. തീരത്ത് ഇറങ്ങാനും വയ്യാത്ത അവസ്ഥയിലായി. മഴക്കാലത്തേക്കാള്‍ മത്സ്യബന്ധനം വളരെ ബുദ്ധിമുട്ടിലായെന്ന് തൊഴിലാളികള്‍ പറയുന്നു.
വാടി വീഴാം, കരുതല്‍ വേണം
കടുത്തചൂടില്‍ പുറത്തിറങ്ങുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും ക്യാന്‍സര്‍ വരെയുള്ള അസുഖങ്ങള്‍ക്കും കാരണമാകാം. ആന്തരികാവയവങ്ങളെ ബാധിക്കുന്നതുകാരണം മരണം വരെ സംഭവിക്കാം. ക്രമാതീതമായി ചൂട് വര്‍ദ്ധിക്കുന്നതിനാല്‍ രക്തത്തിന്റെ ഘടനയിലും മാറ്റം ഉണ്ടാകും. ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അധിക സമയം വെയിലേല്‍ക്കുന്നത് മൂലം നിര്‍ജ്ജലീകരണം ഉണ്ടാവുകയും ബോധക്ഷയം ഉണ്ടാകാനും സാധ്യതയുണ്ട്. നേരിട്ട് ശരീരത്തില്‍ വെയില്‍ ഏല്‍ക്കുന്നത് മൂലം ശരീരം തടിച്ച് പൊങ്ങാനും പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്.
വെയിലേറ്റ് വാടരുത്
ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നല്‍കുന്ന മുന്നറിയിപ്പുകള്‍ അനുസരിക്കുകയാണ് ആദ്യം വേണ്ടത്. പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഉണ്ടാകുന്നത്. ആ സമയങ്ങളില്‍ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, ചര്‍മ രോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ശരീരത്തില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന പുറം പണിയില്‍ ഏര്‍പ്പെടുന്നവര്‍ നിശ്ചിത ഇടവേളകളില്‍ വിശ്രമം എടുക്കണം. ആവശ്യത്തിന് ശുദ്ധജലം കുടിച്ച് നിര്‍ജ്ജലീകരണം ഉണ്ടാകാതെ നോക്കണം. വെയിലത്ത് ഇറങ്ങുന്നവര്‍ കുടകള്‍ കരുതാം, കണ്ണുകളെ സംരക്ഷിക്കാന്‍ സണ്‍ഗ്ലാസുകള്‍, ശരീരം മുഴുവന്‍ മറയുന്ന തരത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം.
ഭക്ഷണം അമിതമാകണ്ട, വെള്ളം ആവശ്യംപോലെ അന്തരീക്ഷ താപനില ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ശരീരത്തിന്റെ താപനില ഉയരാത്ത ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് ആരോഗ്യ വിദഗ്‌ദ്ധര്‍ പറയുന്നു. ദഹനവ്യവസ്ഥയെയും ദോഷമായി ബാധിക്കും. അധികം എരിവും മസാലകളും ചേരാത്ത ഭക്ഷണം തെരഞ്ഞെടുക്കുക. വേഗം ദഹിക്കാവുന്ന സസ്യഭക്ഷണമാണ് ഉത്തമം. ഇലക്കറികള്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് ഉത്തമം.
അധികം മസാല ചേര്‍ത്തതും കൊഴുപ്പുള്ളതുമായ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം തീന്‍മേശയില്‍ നിന്ന് മാറ്റുക. ജലാംശം കൂടുതലുള്ള പരമ്പരാഗത ഭക്ഷണമായ കഞ്ഞി പോലുള്ളവ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ചായ കാപ്പി എന്നിവ ഒഴിവാക്കി മോരും കരിക്കിന്‍വെള്ളം, നാരാങ്ങാവെള്ളം എന്നിവ ദാഹശമനത്തിന് ഉപയോഗിക്കാം.
ഔദ്യോഗിക പ്രതിരോധം
സൂര്യാതപവും നിര്‍ജ്ജലീകരണവും തടയാനുള്ള സജ്ജീകരണങ്ങള്‍ നടത്താന്‍ ആശുപത്രികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ചികിത്സ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഈ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനിലയും കൂടിയ അന്തരീക്ഷ ആര്‍ദ്രതയും മൂലമുള്ള അത്യുഷ്ണ സാഹചര്യം പ്രവചിക്കപ്പട്ടിരിക്കുന്നു. അതുകൊണ്ട് സംസ്ഥാനമാകെ, മുഴുവന്‍ ജില്ലകളിലും അതീവ ജാഗ്രതയും കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിലവിലുള്ള സാഹചര്യം വിലയിരുത്തുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉന്നതതല യോഗം വിളിച്ചു. രാവിലെ 11ന് ഓണ്‍ലൈനായി യോഗം ചേരും. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.















