
നോയിഡ: നോയിഡയിലെ ഫാക്ടറിയില്‍ കൂലി കൂട്ടണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂലി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ സിഐടിയു സമരം പൊളിഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഈ സമരം ചൂടാക്കാന്‍ കേരളത്തിലെ സിപിഎം നേതാക്കളായ സമരവീരന്മാര്‍ നോയിഡയില്‍ എത്തിയിരിക്കുകയാണ്.
സമരത്തിന്റെ ഭാഗമായി ഏതാനും സിഐടിയു നേതാക്കളെയും ട്രേഡ് യൂണിയന്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഇവരെ വിട്ടയയ്‌ക്കാണമെന്ന ആവശ്യമുയര്‍ത്തി ഈ സമരത്തെ വീണ്ടും ചൂടുപിടിപ്പിക്കാന്‍ നോക്കുകയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍. ഈ സമരത്തിന് ചുക്കാന്‍ പിടിച്ച സിഐടിയുവിന് വേണ്ടി വീണ്ടും കേരളത്തിലെ സിപിഎം നേതാക്കള്‍ എം.എ. ബേബിയുടെ നേതൃത്വത്തില്‍ കുത്തിത്തിരിപ്പ് സമരവുമായി നോയിഡയില്‍ എത്തി. സിപിഎമ്മിന്റെ സിഐടിയു ചുമതലയുള്ള നേതാവ് എളമരം കരീമും അറസ്റ്റ് ചെയ്തവരെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അറസ്റ്റ് ചെയ്തവരില്‍ പുറത്തുനിന്നുള്ളവരും ഉണ്ടെന്നാണ് വിവരം.
നോയിഡയിലും ഗാസിയാബാദിലും നടന്ന സമരത്തിന് പിന്നില്‍ പുറത്തുനിന്നുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ അര്‍ബന്‍നക്സലുകളും ജിഹാദി സംഘങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്.അതുപോലെ പാകിസ്ഥാനുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. സമരത്തിന്റെ ഭാഗമായി ബോധപൂര്‍വ്വം സമരക്കാര്‍ അക്രമം അഴിച്ചുവിട്ടതാണ് സംശയിക്കപ്പെടുന്നത്. അസ്വാസ്ഥ്യം പടര്‍ത്തുന്നതിന്റെ ഭാഗമായി പലതും തല്ലിത്തകര്‍ത്തിരുന്നു. അക്രമികളെ കണ്ടെത്തി കര്‍ശന ശിക്ഷ കൊടുക്കാനാണ് യോദി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം.
കൂലിക്കൂടുതലിന് വേണ്ടി സമരം ചെയ്ത തൊഴിലാളികള്‍ക്ക് യോഗി ആദിത്യനാഥ് 3000 രൂപ വരെയാണ് ഒറ്റയടിക്ക് കൂട്ടിക്കൊടുത്തത്. അവിദഗ്ധത്തൊഴിലാളികളുടെ ശമ്പളം 11,313രൂപയില്‍ നിന്നും 13,690 രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഭാഗികവൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് 12,445 രൂപയില്‍ നിന്നും 15,059 രൂപയാക്കിയും വിദഗ്ധ തൊഴിലാളികള്‍ക്ക് 13,940 രൂപയില്‍ നിന്നും 16,868 രൂപയിലേക്കും ഉയര്‍ത്തിയിരുന്നു. ഇതോടെ സിഐടിയു നേതാക്കള്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു തൊഴിലാളികള്‍. പക്ഷെ ഈ സമരവാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ സിഐടിയുവും സിപിഎമ്മും വലിയ നേട്ടം കൊയ്ത ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. അവസാനിച്ച സമരം വീണ്ടും ആളിക്കത്തിക്കാന്‍ എന്തിനാണ് കേരളത്തില്‍ നിന്നും സിപിഎം നേതാക്കള്‍ എഴുന്നെള്ളിയത് എന്നത് അത്ഭുതപ്പെടുത്തുന്നു.
കളക്ടറുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് സി പി എം സംഘത്തിന്റെ പ്രതിഷേധം. എം എ ബേബിക്കൊപ്പം ജോൺ ബ്രിട്ടാസ് എം പി, എ എ റഹിം എം പി, വി ശിവദാസൻ എം പി തുടങ്ങിയവരാണ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനായി എത്തിയത്.
ഉല്‍പാദനരംഗത്ത് കുതിക്കുന്ന ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും ചൈനയ്‌ക്ക് വേണ്ടി പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരുടെ ചാരന്മാരായി പ്രവര്‍ത്തിക്കുകയാണോ സിപിഎം എന്ന ആശങ്ക ഉയരുന്നുണ്ട്. മാത്രമല്ല, നോയിഡയില്‍ നടത്തിയ സമരത്തിന് പിന്നില്‍ പാകിസ്ഥാന്‍ ചാരന്മാര്‍ പങ്കെടുത്തിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. കുറച്ചുനാളായി ഇന്ത്യയുടെ ഉല്‍പാദനമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. ഏറെ കഷ്ടപ്പെട്ടാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ഫാക്ടറി ഉല്‍പാദനരംഗം ഊര്‍ജ്ജിതപ്പെടുത്തിയത്. ചൈനയ്‌ക്ക് പകരം ഇന്ത്യ എന്ന രീതിയില്‍ വികസിത രാജ്യങ്ങള്‍പോലും ഇന്ത്യയെ ഉറ്റുനോക്കുകയാണ്. അതിനിടയിലാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ അതിനെ തകിടം മറിക്കാനുള്ള നീക്കം നടക്കുന്നത്.
ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി വെള്ളിയാഴ്ച നോയിഡയില്‍ കുത്തിത്തിരുപ്പ് സമരവുമായി എത്തിയിരിക്കുകയാണ് എം.എ. ബേബിയും കൂട്ടരും; നോയിഡയിൽ അപ്രതീക്ഷിതമായി എത്തിയ ഇവര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ‘കസ്റ്റഡിയിലെടുത്ത സിഐടിയു നേതാക്കളെ വിട്ടയക്കണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ഇവരുടെ സമരം.
സി പി എം സംഘത്തിന് ഒപ്പം കളക്ടറെ കാണാനെത്തിയ സി ഐ ടി യു സംഘത്തെ പൊലീസ് അധികൃതമായി കസ്റ്റഡിയിലെടുത്ത് എന്നാരോപിച്ചാണ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചത്. സി ഐ ടി യു നേതാക്കളെ വിട്ടയക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്നാണ് എം.എ. ബേബിയുടെയും കൂട്ടരുടെയും നിലപാട്.