കേന്ദ്രസഹമന്ത്രിയെന്ന നിലയില്‍ എന്റെ ആദ്യ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍, തിങ്ങിനിറഞ്ഞ ആ മുറിയിലാകെ ഞാന്‍ കണ്ണോടിച്ചു. അവിടെയുണ്ടായിരുന്ന സ്ത്രീകളുടെ എണ്ണം വിരലിലെണ്ണാവുന്നത്ര മാത്രമായിരുന്നു. ആ കാഴ്ച എന്റെ മനസ്സില്‍ വലിയ സ്വാധീനമുണ്ടാക്കി; വ്യക്തിപരമായ നേട്ടമായല്ല, മറിച്ച് പൊതുരംഗത്ത് സ്ത്രീകള്‍ ഇനിയും താണ്ടേണ്ട ദൂരത്തിന്റെ വ്യക്തമായ സൂചനയായാണ് എനിക്കത് അനുഭവപ്പെട്ടത്.
തീരദേശ കര്‍ണാടകയിലെ പുത്തൂരിനടുത്തുള്ള ചെറിയ ഗ്രാമത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. സ്ത്രീകള്‍ എക്കാലവും കരുത്തും അതിജീവനശേഷിയും തെളിയിച്ചിട്ടുള്ള സാംസ്‌കാരിക സമ്പന്നമായ മേഖലയാണത്. ആ കരുത്ത് പൊതുജീവിതത്തിലേക്ക് മാറ്റുക എന്നതും, മുന്‍പ് അധികമാരും നടന്നുപോയിട്ടില്ലാത്ത പാതയിലൂടെ സഞ്ചരിക്കുക എന്നതും എന്താണെന്ന് എനിക്കറിയാം. എല്ലാ സ്ത്രീകള്‍ക്കും ഒരേ ആവേശത്തോടെ ഇത്തരം അവസരങ്ങള്‍ ലഭിക്കാറില്ല എന്ന യാഥാര്‍ഥ്യവും ഞാന്‍ തിരിച്ചറിയുന്നു.
നാരീശക്തി വന്ദന്‍ അധിനിയമം ഇതിനകം പാസാക്കിക്കഴിഞ്ഞു. 2023 സെപ്തംബറില്‍ പാര്‍ലമെന്റ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തു. ഭരണഘടനയും ഭേദഗതി ചെയ്തു. എന്നാല്‍ ഇനി വരുന്നത് പ്രയാസകരമായ ഘട്ടമാണ്: നല്‍കിയ ആ വാക്ക് പാലിക്കുക എന്നത്.
ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യം
67 കോടി സ്ത്രീകളുടെ നാടാണ് ഭാരതം. എന്നാല്‍ ദീര്‍ഘകാലമായി നമ്മുടെ നിയമനിര്‍മാതാക്കളില്‍ വെറും 15 ശതമാനം മാത്രമാണ് ഈ ജനവിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നത്. തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയില്‍നിന്ന് പകുതിയോളം വരുന്ന പൗരന്മാരെ നിരന്തരം ഒഴിവാക്കുന്ന ജനാധിപത്യത്തെ യഥാര്‍ഥ ജനാധിപത്യമായി കണക്കാക്കാനാകില്ല. അതൊരു അപൂര്‍ണ പ്രക്രിയയായി തുടരുന്നു. ഈ ദൗത്യം പൂര്‍ത്തിയാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്‌പാണ് നാരീശക്തി വന്ദന്‍ അധിനിയമം. എന്നാല്‍ ഫലപ്രദമായി നടപ്പാക്കുന്നില്ലെങ്കില്‍ കടലാസിലെ നിയമത്തിന് മൂല്യമില്ല. ഇതിനായി സെന്‍സസ് നടത്തേണ്ടതുണ്ട്. അതിനുശേഷം മണ്ഡല പുനര്‍നിര്‍ണയം നടക്കുകയും പാര്‍ലമെന്റിലെയും ഓരോ സംസ്ഥാന നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളില്‍ നിശ്ചിത സമയത്തിനകം സ്ത്രീകള്‍ എത്തിച്ചേരുകയും വേണം.
നിയമങ്ങള്‍ നിര്‍മിക്കപ്പെടുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ കൂടി ഉള്‍പ്പെടുമ്പോള്‍, നിയമനിര്‍മാണത്തിന്റെ മുന്‍ഗണനാക്രമങ്ങളില്‍ മാറ്റം വരുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നടപ്പാക്കിയ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ മുന്‍ഗണനകളില്‍ പ്രകടമായ മാറ്റം കാണിക്കുന്നുണ്ട്. ജലം, ആരോഗ്യം, വിദ്യാഭ്യാസം, ശിശു പോഷകാഹാരം എന്നിവയ്‌ക്കായി കൂടുതല്‍ ബജറ്റ് വിഹിതം അനുവദിക്കപ്പെട്ടു. അഴിമതിയോടുള്ള സഹിഷ്ണുത കുറയുകയും സമൂഹത്തോടുള്ള ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്തു. ഇതൊരു യാദൃച്ഛികതയല്ല, മറിച്ച് പ്രാതിനിധ്യം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്ന മാറ്റമാണ്.
പ്രതിസന്ധികള്‍ മറികടക്കല്‍
സ്ത്രീകള്‍ സ്വന്തം ‘യോഗ്യതയുടെ അടിസ്ഥാനത്തില്‍’ ഉയര്‍ന്നുവരണമെന്ന വാദം ഞാന്‍ കേട്ടിട്ടുണ്ട്. ആ വികാരത്തെ ഞാന്‍ മാനിക്കുന്നു; എന്നാല്‍ അതിന്റെ അടിസ്ഥാനത്തെ ഞാന്‍ തള്ളിക്കളയുന്നു. യോഗ്യത എന്നത് ശൂന്യതയില്‍ നിലനില്‍ക്കുന്ന ഒന്നല്ല. അവസരങ്ങളുള്ളിടത്താണ് അത് തളിര്‍ക്കുന്നത്.
തലമുറകളായി നിലനില്‍ക്കുന്ന സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ ഘടനാപരമായ തടസ്സങ്ങള്‍ മിടുക്കരായ സ്ത്രീകളെ രാഷ്‌ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത് മികച്ച ശൃംഖലകളും ബന്ധങ്ങളുമുള്ളവര്‍ക്കും, പാരമ്പര്യമായി രാഷ്‌ട്രീയ സ്വാധീനമുള്ളവര്‍ക്കും, വീട്ടുപണികളില്‍ നിന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നും സ്വതന്ത്രരായവര്‍ക്കുമാണ്. എന്നാല്‍ സ്ത്രീകള്‍ക്കാകട്ടെ, ഇത്തരം നേട്ടങ്ങളൊന്നും അനുകൂലമായുണ്ടായിരുന്നില്ല. സംവരണം യോഗ്യതയുടെ മാനദണ്ഡങ്ങള്‍ കുറയ്‌ക്കുന്നില്ല. മറിച്ച്, അത് തടസ്സങ്ങള്‍ നീക്കം ചെയ്യുന്നു.
പഞ്ചായത്തുകളില്‍ വലിയതോതില്‍ സ്ത്രീകള്‍ എത്തിയപ്പോള്‍ തുടക്കത്തില്‍ അവരെ അവഗണിച്ചു. എന്നാല്‍ ഒന്നിനുപിറകെ ഒന്നായുള്ള പഠനങ്ങളില്‍, പുരുഷ സഹപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ കാര്യക്ഷമതയുള്ളവരും ജനങ്ങള്‍ക്ക് പ്രാപ്യമായവരും സത്യസന്ധരുമാണ് സ്ത്രീകള്‍. നീതിയുക്തമായ അവസരം ലഭിച്ചാല്‍ സ്ത്രീകള്‍ വെറുതെ പങ്കെടുക്കുക മാത്രമല്ല ചെയ്യുന്നത്, അവര്‍ നയിക്കുക തന്നെ ചെയ്യും.
നയരൂപീകരണത്തില്‍ ഇത് എന്ത് മാറ്റമുണ്ടാക്കും?
സര്‍ക്കാരിലെ എന്റെ ദീര്‍ഘകാല അനുഭവം എന്നെ പഠിപ്പിച്ചത്, ആ മുറിയില്‍ ആരുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും അവിടെ എന്ത് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത്. വെട്ടിക്കുറയ്‌ക്കാന്‍ സാധ്യതയുള്ള ഘട്ടങ്ങളില്‍ പോലും മാതൃ ആരോഗ്യത്തിനായുള്ള ഫണ്ടിനായി വനിതാ നിയമനിര്‍മാതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നു. നടപ്പാക്കുമ്പോള്‍ സ്ത്രീകള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന നയങ്ങളിലെ ലിംഗപരമായ സ്വാധീനം അവര്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷ സഹപ്രവര്‍ത്തകര്‍ തങ്ങളുടെ തെറ്റുകൊണ്ടല്ലാതെ തന്നെ, ഒരിക്കലും നേരിടാത്ത മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളെ അവര്‍ ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നു.
പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും ലഭിക്കുന്ന 33 ശതമാനം സംവരണം എന്നാല്‍, ചരിത്രത്തിലാദ്യമായി ഇത്തരം ശബ്ദങ്ങള്‍ അപൂര്‍വമായ ഒന്നല്ലാതാകും എന്നാണ്. അവ ഘടനാപരമായിത്തന്നെ അവിടെയുണ്ടാകും. ശാശ്വതമായിരിക്കും. അവഗണിക്കാനാകാത്തതും ആയിരിക്കും.
നാരീശക്തി: കാഴ്ചപ്പാടില്‍നിന്ന് നിയമത്തിലേക്ക്
സ്ത്രീകളുടെ പൂര്‍ണവും തുല്യവുമായ പങ്കാളിത്തമില്ലാതെ ഭാരതത്തിന് അതിന്റെ പൂര്‍ണമായ ശേഷി കൈവരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പണ്ടുമുതലേ വിശ്വസിക്കുന്നു. ഇതു വെറും വാക്കല്ല, മറിച്ച് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ മുതല്‍ ജന്‍ ധന്‍, ഉജ്വല, പിഎം ആവാസ് യോജന എന്നിവയിലുണ്ടായ സ്ത്രീകളുടെ റെക്കോര്‍ഡ് പങ്കാളിത്തം വരെയുള്ള ഓരോ നയങ്ങളെയും നയിച്ച ബോധ്യമാണ്. നാരീശക്തി എന്നത് വെറും മുദ്രാവാക്യമായല്ല, മറിച്ച് വികസിത ഭാരതത്തിന്റെ അടിത്തറയായാണ് അദ്ദേഹം നിരന്തരം വിശേഷിപ്പിക്കുന്നത്. സ്ത്രീശാക്തീകരണത്തെ കേവലം ക്ഷേമപദ്ധതികളില്‍നിന്ന് ഭരണസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഈ കാഴ്ചപ്പാടിന്റെ പൂര്‍ണരൂപമാണ് നാരീശക്തി വന്ദന്‍ അധിനിയമം.
വിവിധ പാര്‍ട്ടികളിലെ എന്റെ സഹപ്രവര്‍ത്തകരോട്
ഇത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ മാത്രമല്ല, മറിച്ച് ഒരു പ്രസ്ഥാനമെന്ന നിലയില്‍ പാര്‍ലമെന്റിന്റെയാകെ അഭിമാന നിമിഷമാണ്. സര്‍ക്കാരിന്റെ എല്ലാ തലങ്ങളിലും ഈ രാജ്യത്തെ സേവിച്ച സ്ത്രീയെന്ന നിലയില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു; ഭാരതത്തിന്റെ ജനാധിപത്യം കൂടുതല്‍ കരുത്തുറ്റതും പൂര്‍ണവുമാകുന്നത് കാണാന്‍ നാമെല്ലാവരും ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. സെന്‍സസ് നടത്തുന്നതിലും മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയാക്കുന്നതിലും അനാവശ്യമായി ഒരു ദിവസം പോലും നഷ്ടപ്പെടാതെ നോക്കുക എന്നതാണ് രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടി ചെയ്യേണ്ട പ്രധാന കടമ.
നടപ്പാക്കുന്നതിലെ ആശങ്കകള്‍, സംവരണ സീറ്റുകളുടെ ഊഴം, പ്രതിനിധികളായി നില്‍ക്കുന്നവര്‍, സണ്‍സെറ്റ് ക്ലോസുകള്‍ എന്നിവയെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഇവയെല്ലാം ഗൗരവകരമായ ചര്‍ച്ചകള്‍ തന്നെയാണ്. എങ്കിലും ഇതിന് ഉടനടി ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ തത്വം ശരിയാണ്. ഇതിന്റെ ആവശ്യം അത്യന്താപേക്ഷിതവുമാണ്. പൂര്‍ണതയ്‌ക്ക് വേണ്ടിയുള്ള മാറ്റങ്ങള്‍ക്കു വഴിമുടക്കാന്‍ നാം അനുവദിക്കരുത്.
നീതി പുലര്‍ത്തുന്ന രാഷ്‌ട്രം
2023 സെപ്തംബറില്‍ ചരിത്രം പിറന്നു. എന്നാല്‍ ചരിത്രം അര്‍ഥവത്താകുന്നത് അതിനുശേഷം എന്ത് സംഭവിക്കുന്നു എന്നതിനെക്കൂടി ആശ്രയിച്ചാണ്. നീതിപൂര്‍വമായ രാജ്യം എന്നാല്‍ പാസാക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന നിശബ്ദവും സുസ്ഥിരവുമായ ഇടമാണ്. രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും, ഇതുവരെ വേദികള്‍ ലഭിക്കാത്ത നേതാക്കള്‍ക്കും, ഒരിക്കല്‍പോലും മൈക്കിനുമുന്നില്‍ എത്താത്ത ശബ്ദങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട സമയം ഇതാണ്. ഈ നിയമം നടപ്പാക്കുക. പങ്കാളിത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുക. ഭാരതം ഉറ്റുനോക്കുകയാണ്.
















