Kerala

വിഷു, ഇരുട്ടിലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തി: മാതാ അമൃതാനന്ദമയി ദേവി

'വിഷുത്തൈനീട്ടം' പദ്ധതിക്ക് തുടക്കം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കരുനാഗപ്പള്ളി: ‘അടിമുടി പൂത്തുനില്‍ക്കുന്ന കണിക്കൊന്ന പോലെ എല്ലാവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമാണ് വിഷു. പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു ജീവിതം, ആരോഗ്യപരമായ ഒരു ജീവിതചര്യ, ഐക്യവും സ്‌നേഹവും തുടിക്കുന്ന കുടുംബജീവിതം, ഈശ്വരനെ സ്മരിച്ചുകൊണ്ട് ഓരോ ദിവസവും ആരംഭിക്കണമെന്നുള്ള കുടുംബപാഠം –
ഇവയുടെയെല്ലാം സന്ദേശം വിഷുക്കണിക്കുള്ളിലുണ്ട്. വിഷു നല്‍കുന്ന മറ്റൊരു പ്രധാനപ്പെട്ട സന്ദേശം പ്രകൃതിയെ സ്‌നേഹിക്കണം എന്നുള്ളതാണ്. പ്രകൃതിയിലെ സകല ചരാചരങ്ങളും പരസ്പര ആശ്രയത്തിലാണ് നിലകൊള്ളുന്നത്. ചുറ്റും ഇരുട്ടാണെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തിയുടെയും വിശാലതയുടെയും സന്ദേശമാണ് വിഷു നല്‍കുന്നത്’ മാതാ അമൃതാനന്ദമയി ദേവി വിഷുദിന സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന വിഷുദിനാഘോഷത്തില്‍ വിദേശികളുള്‍പ്പടെ ആയിരക്കണക്കിന് ഭക്തരും സംന്യാസി-സംന്യാസിനിമാരും ആശ്രമവാസികളും പങ്കെടുത്തു. വിഷുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിഷുത്തൈനീട്ടം പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന സംഘടനയായ അയുദ്ധ് പ്രതിനിധികള്‍ അമ്മയില്‍ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോ. ഡയറക്ടര്‍ ഡോ. ജിതു ലാല്‍ മീണ, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഎംഡി മനോജ് കുമാര്‍ സൊന്താലിയ തുടങ്ങിയവര്‍ സംബന്ധിച്ചു. വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുമായി അയുദ്ധ് നടപ്പിലാക്കുന്ന സഹജീവനം സഞ്ജീവനം എന്ന പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനവും സംഘടിപ്പിച്ചു.

ചങ്ങാതിച്ചെടികള്‍ പുഞ്ചിരിപ്പൂക്കള്‍
ഈ ഭൂമിയെ സ്വര്‍ഗഭൂമിയാക്കുക എന്ന അമ്മയുടെ ആശയം ഉള്‍ക്കൊണ്ട് ആരംഭിച്ച വിഷുത്തൈനീട്ടം പദ്ധതിയിലൂടെ വര്‍ഷംതോറും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് അയുദ്ധ് അംഗങ്ങളുടെ നേതൃത്വത്തില്‍ വച്ചുപിടിപ്പിക്കുന്നത്.

ഈ വര്‍ഷം ‘ചങ്ങാതിച്ചെടികള്‍ പുഞ്ചിരിപ്പൂക്കള്‍’ എന്ന സന്ദേശത്തോടെ ആചരിക്കുന്ന വിഷുത്തൈനീട്ടം പദ്ധതി, വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും പച്ചക്കറിത്തോട്ടങ്ങള്‍ ഒരുക്കിയും മണ്ണിന്റെ സ്വാഭാവിക ഗുണങ്ങള്‍ നിലനിര്‍ത്താന്‍ അംഗങ്ങളോട് ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക്ക് സമ്പൂര്‍ണമായി ഒഴിവാക്കി, പൂര്‍ണമായും ജൈവരീതിയില്‍ തയ്യാറാക്കിയ ചെടിച്ചെട്ടികളിലാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്. ചെടികളെയും മരങ്ങളെയും പരിപാലിക്കുന്നത് പ്രകൃതിയെ മാത്രമല്ല നമ്മുടെ മാനസികാരോഗ്യത്തെക്കൂടി ശക്തിപ്പെടുത്തുമെന്നതാണ് പദ്ധതിയുടെ കാതല്‍. വരും വര്‍ഷങ്ങളിലും സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലൂടെ ഈ ഭൂമിയെ സ്വര്‍ഗഭൂമിയാക്കുക എന്ന അമ്മയുടെ ആശയത്തിലേക്ക് തങ്ങള്‍ അടുക്കുകയാണെന്നും അയുദ്ധ് പ്രതിനിധികള്‍ അറിയിച്ചു.