ന്യൂദല്‍ഹി: വനിത സംവരണ ബില്ല് വ്യാഴാഴ്ച പാർലമെൻറ് ചർച്ചയ്‌ക്കെടുക്കാനിരിക്കെ സർക്കാർ നീക്കത്തെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടിലും. മുൻ സ്പീക്കർ മീരാകുമാറിനു പിന്നാലെ മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും ബില്ലിനെ അനുകൂലിച്ച് പ്രസ്താവന നല്കിയത് കോൺഗ്രസിന് ക്ഷീണമായി.
മീരാ കുമാര്‍ കോണ്‍ഗ്രസിന്റെ മുന്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന ജഗ് ജീവന്‍ റാമിന്റെ മകളാണ്. കോണ്‍ഗ്രസിന്റെ ലോക് സഭാ സ്പീക്കറായും ഇരുന്ന വനിതയാണ്. അതിനെല്ലാം പുറമെ പിന്നോക്ക സമുദായക്കാരിയുമാണ്. 2009 മുതൽ 2014 വരെയുള്ള പതിനഞ്ചാം ലോക്സഭയിലെ സ്പീക്കറായിരുന്ന ബീഹാറിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് മീര കുമാർ. കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി, അഞ്ച് തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കോണ്‍ഗ്രസ് രാഷ്‌ട്രപതിയാക്കിയ വനിതയാണ് പ്രതിഭാ പാട്ടീല്‍. രണ്ടാമതും എപിജെ അബ്ദുള്‍ കലാമിനെ രാഷ്‌ട്രപതിയാക്കാന്‍ എന്‍ഡിഎ മുതിര്‍ന്നപ്പോള്‍ സോണിയാഗാന്ധിയ്‌ക്ക് അബ്ദുള്‍ കലാമിനോട് എതിര്‍പ്പുള്ളതിനാല്‍ സോണിയയുടെ നേതൃത്വത്തില്‍ രാഷ്‌ട്രപതിയാക്കിയ വനിതാ കോണ്‍ഗ്രസ് നേതാവാണ് പ്രതിഭാ പാട്ടില്‍. രാജസ്ഥാൻ ഗവർണർ, ലോക്സഭാംഗം, രാജ്യസഭാ ഉപാധ്യക്ഷൻ, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അഴിമതിയുടെ കറപുരളാത്ത, വനിതകളായ രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് മീരാ കുമാറും പ്രതിഭാ പാട്ടീലൂം. മോദി സര്‍ക്കാരിന്റെ പുതിയ വനിതാബില്ലിനെ ഈ രണ്ട് ആദര്‍ശം മുറുകെപ്പിടിക്കുന്ന രണ്് വനിതാ നേതാക്കള്‍ അനുകൂലിക്കുമ്പോള്‍ അതിനെ എതിര്‍ത്താല്‍ കോണ്‍ഗ്രസിന് അത് ക്ഷീണമാകും.
ചരിത്രം കുറിക്കുന്ന ബില്ലെന്നാണ് പ്രതിഭ പാട്ടീൽ പറഞ്ഞത്. ബില്ലിനെ എല്ലാവരും അനുകൂലിക്കണമെന്ന് ബിഎസ്പി നേതാവ് മായാവതിയും നിർദ്ദേശിച്ചു. ഇതും കോണ്‍ഗ്രസിന് തിരിച്ചടിയായി.
ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിത സംവരണം നടപ്പാക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം കൂടും എന്നാണ് സർക്കാർ ആദ്യം പറഞ്ഞതെങ്കിലും ബില്ലിൽ ഈ നിർദ്ദേശമില്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടം ഉണ്ടാകില്ലെന്നും മണ്ഡല പുനർനിർണ്ണയ കമ്മീഷൻ ഫോർമുല നിശ്ചയിക്കുമെന്നും സർക്കാർ വാദിക്കുന്നു. ഇക്കാര്യത്തിൽ കമ്മീഷൻ വിശദചർച്ച നടത്തുമെന്നും തല്ക്കാലം ആകെ സീറ്റുകളുടെ എണ്ണം നിശ്ചയിച്ചതേ ഉള്ളെന്നുമാണ് സർക്കാർ നിലപാട്.
എന്നാൽ സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പ് പാലിക്കാതെയാണ് ബില്ല് വന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ബില്ല് ബഹളം വച്ച് തടയേണ്ടതുണ്ടോ എന്നതടക്കം വിഷയങ്ങൾ പ്രതിപക്ഷ യോഗം ചർച്ച ചെയ്യും.
















