ന്യൂദല്‍ഹി: കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിതാ ജഡ്ജിമാരെക്കൂടി സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തു. എ.കെ. പ്രീത, ലിസ് മാത്യു ആന്ത്രപ്പേര്‍ എന്നിവരെ ജഡ്ജിമാരാക്കാനാണ് ഇന്നലെ ചേര്‍ന്ന കൊളീജിയം ശിപാര്‍ശ ചെയ്തത്. ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂളില്‍ നിന്ന് നിയമ ബിരുദമെടുത്ത ലിസ് സുപ്രീംകോടതി അഭിഭാഷകയാണ്. സുപ്രീംകോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര, മുന്‍ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ എന്നിവരുടെ ജൂണിയര്‍ ആയി പ്രവര്‍ത്തിച്ചു. 2011 മുതല്‍ 2016 വരെ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ്ങ് കോണ്‍സലായിരുന്നു.
കേരള ഹൈക്കോടതി ജഡ്ജിയാകുന്ന ആദ്യ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകയാണ് ലിസ് മാത്യു. പത്തോളം കേസുകളില്‍ അമിക്കസ് ക്യൂറി ആയിരുന്നു. റിസര്‍വ് ബാങ്ക് അഭിഭാഷകയായും വിവിധ കോടതികളില്‍ ഹാജരായിട്ടുണ്ട്. ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ കേരള സര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം ഫയല്‍ചെയ്തത് ലിസ് ആയിരുന്നു. 2024 ജനുവരി 19ന് ലിസ് മാത്യൂവിനേയും ഭര്‍ത്താവ് രാകേന്ദ് ബസന്തത്തിനെയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരാക്കി. ദല്‍ഹി സംസ്‌കൃതി സ്‌കൂളില്‍ പഠിക്കുന്ന താര ബസന്ത്, നിഖില്‍ ബസന്ത് എന്നിവരാണ് മക്കള്‍. കൊച്ചി പനമ്പള്ളി നഗറില്‍ താമസിക്കുന്ന മാത്യു അന്ത്രപ്പേര്‍, മറിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍.
ഹൈക്കോടതി അഭിഭാഷകയാണ് പ്രീത. മെഡിക്കല്‍ റിക്കാര്‍ഡുകള്‍ രോഗിയുടെ മൗലികാവകാശമാണെന്ന ചരിത്രപരമായ ഉത്തരവ് എ.കെ. പ്രീത വാദിച്ച കേസിലാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. പിങ്ക് പോലീസ് കേസ്, തോട്ടം തൊഴിലാളികളുടെ നിര്‍വചനം എന്നിവ സംബന്ധിച്ച സുപ്രധാന വിധികളും പ്രീത ഹാജരായ കേസുകളിലാണ് ഹൈക്കോടതി പുറപ്പടുവിച്ചത്. ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് റെഡി ടു വൈറ്റ് എന്ന സംഘടനയ്‌ക്ക് വേണ്ടി ഹാജരായതും പ്രീതയാണ്.
കേരള ഹൈക്കോടതിയില്‍ മൂന്ന് പതിറ്റാണ്ടായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് പ്രീത. ഹൈക്കോടതി മുന്‍ ജഡ്ജി എം. രാമചന്ദ്രന്റെ ജൂനിയര്‍ ആയിരുന്നു. ഭരണഘടന, തൊഴില്‍, സര്‍വീസ് കേസുകളിള്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലോ അക്കാദമിയില്‍ നിന്ന് 1996ല്‍ നിയമത്തില്‍ ബിരുദം നേടിയ പ്രീത 1997 മുതല്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ്.
കോട്ടയം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് ലോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിശങ്കര്‍ ആണ് ഭര്‍ത്താവ്. അഭിഭാഷകന്‍ ബി.ആര്‍. അരവിന്ദന്‍ നായര്‍, കൃഷ്ണമ്മ എന്നിവരാണ് മാതാപിതാക്കള്‍.
















