ലോകത്തിലെ ഏറ്റവും അപൂർവമായ പക്ഷികളിലൊന്നാണ് കാക്കാപോ. ന്യൂസിലൻഡ് സ്വദേശിയായ നിശാചാരിയായ ഈ വലിയ തത്തയ്‌ക്കു പറക്കാൻ കഴിയില്ല. കറുപ്പും മഞ്ഞയും പുള്ളികളോടു കൂടിയ പച്ച തൂവലുകളാണ് കാക്കാപോയുടെ പ്രധാന ആകർഷണം.ഭൂമിയിൽ പറക്കാൻ കഴിവില്ലാത്ത ഒരേയൊരു തത്തയിനവും ഇതുതന്നെ. ലോകത്തിലെ ഏറ്റവും ഭാരമുള്ള തത്തയിനമാണ് കാക്കാപോ. മുഖം കണ്ടാൽ ഒരു മൂങ്ങയാണെന്നു തോന്നും.
കാക്കാപോയുടെ ഏറ്റവും കൗതുകകരമായ സവിശേഷത അവയുടെ പ്രജനന രീതിയാണ്.ഇണയെ ആകർഷിക്കുന്നതിനായി ‘ലെക്ക്’ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക സ്ഥലങ്ങളിൽ ആൺപക്ഷികൾ ഒത്തുകൂടും. തുടർന്ന് പെൺപക്ഷികളെ ആകർഷിക്കാൻ കിലോമീറ്ററുകളോളം സഞ്ചരിക്കുന്ന ഗാംഭീര്യമുള്ളതും മുഴങ്ങുന്നതുമായ ശബ്ദം പുറപ്പെടുവിക്കും. ‘ലെക്ക് ബ്രീഡിങ്’ എന്നറിയപ്പെടുന്നതാണ് ഈ ഇണചേരൽ.
ആകാശത്ത് പറന്നുയരുന്നതിന് പകരം, കരുത്തുറ്റ കാലുകൾ ഉപയോഗിച്ച് മരങ്ങളിൽ കയറാനും ചെറിയ ദൂരത്തേക്ക് തെന്നിയിറങ്ങാനുമാണ് കാക്കാപോ ശ്രമിക്കുന്നത്. ഇലകളും പഴങ്ങളും വിത്തുകളും മരത്തൊലികളും ഭക്ഷിക്കുന്ന സസ്യാഹാരികളാണ് ഈ തത്തകൾ.ഗുരുതര വംശനാശ ഭീഷണി നേരിടുന്നുണ്ട് ഇന്ന് കാക്കാപോ.














