ഭൂമിയിലെ ഖനന രീതികളെയും മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളെയും പാടെ മാറ്റിമറിക്കാൻ പോകുന്ന വമ്പൻ കണ്ടുപിടിത്തവുമായി ശാസ്ത്രലോകം. കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞരാണ് ഈ അദ്ഭുത പ്രതിഭാസം ലോകത്തിന് മുന്നിലെത്തിച്ചത്. സാധാരണയായി ഫംഗസുകൾ ജൈവവസ്തുക്കളെയാണ് ആഹാരമാക്കാറുള്ളത്. എന്നാൽ ഫ്യൂസാരിയം ഓക്സിസ്പോറം എന്ന ഈ പ്രത്യേക വിഭാഗം മണ്ണിലെ സ്വർണ അംശങ്ങളുമായി സങ്കീർണമായ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സ്വർണഖനികളിൽ കാണപ്പെടുന്നവയാണിത്. മണ്ണിലെ സ്വർണ തരികളെ ഇവ ആദ്യം ലയിപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്നു. തുടർന്ന് സൂപ്പർ ഓക്സൈഡ് എന്ന രാസവസ്തു ഉൽപാദിപ്പിച്ചുകൊണ്ട് സ്വർണത്തെ ഓക്സീകരിക്കുകയും ചെയ്യുന്നു.
ദ്രാവകാവസ്ഥയിലുള്ള സ്വർണത്തെ ഇവ തങ്ങളുടെ നാരുകൾ പോലുള്ള ശരീരഭാഗങ്ങളിൽ സ്വർണ നാനോ കണങ്ങളായി ഉറപ്പിക്കുന്നു. ഈ പ്രക്രിയയിലൂടെ ഫംഗസിന്റെ ശരീരം സ്വർണത്താൽ പൊതിയപ്പെടുന്നു. പ്രകൃതിയിൽ തനിയെ നടക്കുന്ന ഈ വിദ്യയെ ‘ബയോളജിക്കൽ ആൽക്കെമി’ എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.സ്വർണം പൂശിയ ഫംഗസുകൾ സാധാരണ ഫംഗസുകളേക്കാൾ വേഗത്തിൽ വളരുന്നുണ്ടെന്നും കണ്ടെത്തി.
ബഹിരാകാശത്തിന് പുറമെ, ഭൂമിയിലെ ഖനന മേഖലയിലും ഈ ഫംഗസ് വലിയ വിപ്ലവം സൃഷ്ടിക്കും. മണ്ണിലെ ഉപരിതലത്തിൽ ഈ ഫംഗസിനെ കാണുകയാണെങ്കിൽ അതിനർഥം ആ മണ്ണിന് അടിയിൽ വലിയ സ്വർണ ശേഖരം ഉണ്ടെന്നാണ്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി പരീക്ഷണാടിസ്ഥാനത്തിൽ കുഴികൾ കുഴിക്കുന്നതിന് പകരം, ഈ ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം എവിടെ വേണമെന്ന് തീരുമാനിക്കാം. രാസവസ്തുക്കൾ ഉപയോഗിച്ച് സ്വർണം വേർതിരിക്കുന്നതിന് പകരം ജൈവപരമായ രീതികൾ അവലംബിക്കാൻ ഇത് ഖനന കമ്പനികളെ സഹായിക്കും.














