Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കഥ: കൂടുവിട്ടവര്‍

ശ്രീലേഖ വിജേഷ് by ശ്രീലേഖ വിജേഷ്
Apr 14, 2026, 02:14 pm IST
in Varadyam, Literature

സ്റ്റേജില്‍ പിന്‍സീറ്റിലായിരുന്നു എനിക്ക് ഇരിപ്പടം ലഭിച്ചത്. പന്തലിന് മുന്നിലിരിക്കുന്നവരെ കാണണമെങ്കില്‍ എനിക്ക് എഴുന്നേല്‍ക്കണ്ടി വരും. കാത്തു അമ്മ എത്തിയോ എന്നാണ് എന്റെ ആകാംക്ഷ. പന്തലിന്റെ ഒരു വശത്ത് അതിഥികള്‍ക്ക് ബൊക്കെ കൊടുക്കാന്‍ കുട്ടികളെ തയ്യാറാക്കികൊണ്ടിരുന്ന മേരി ടീച്ചര്‍ എന്ന് എല്ലാവരും വിളിക്കുന്ന പഞ്ചായത്ത് മെമ്പറെ ഞാന്‍ ഇടക്കിടെ എത്തിവലിഞ്ഞ് നോക്കി. എന്റെ ദൃഷ്ടിപതിയുമ്പോഴൊക്കെ അവര്‍ ”ഇല്ല, വന്നില്ല” എന്ന് ആംഗ്യം കാണിച്ചു. നേരത്തെ തന്നെ കാത്തു അമ്മയെ എത്തിക്കണമെന്നും, മന്ത്രിയെ കൊണ്ട് ഒരു പൊന്നാട അണിയിക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അവരോടുള്ള സ്നേഹം മാത്രമല്ല, എനിക്കും കുറച്ച് ‘ക്രഡിക്റ്റ്’ കിട്ടുമല്ലോ! ഇല്ല, അവര്‍ വന്നിട്ടില്ല. സ്വാഗത പ്രസംഗം കഴിഞ്ഞ് ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് അവതരണവും കഴിഞ്ഞു. മന്ത്രി ഉല്‍ഘാടന പ്രസംഗം തുടങ്ങി കഴിഞ്ഞു. ആശംസാ പ്രസംഗങ്ങള്‍ കഴിഞ്ഞാല്‍ നന്ദി പ്രകാശിപ്പിക്കുക എന്ന ചുമതലയാണ് എനിക്കുള്ളത്. ആ സമയത്ത് കാത്തു അമ്മയെ വേദിയിലേക്ക് വിളിച്ച് മന്ത്രിയുടെ കൈ കൊണ്ട് പൊന്നാട പുതപ്പിക്കണം. അത് അവര്‍ക്ക് അല്‍പ്പം ‘ഔന്നത്യം’ കൊടുക്കുമല്ലോ. ഈ പദ്ധതി നടപ്പിലാക്കാന്‍ അവര്‍ സഹിച്ച ത്യാഗവും ആ ത്യാഗം ചെയ്യുവാന്‍ അവരെ പ്രേരിപ്പിച്ച ഞാനും ഉന്നതിയിലാകുമല്ലോയെന്ന് ചിന്തിച്ച ഞാന്‍ ഇളിഭ്യയായി. കാരണം അവര്‍ വന്നില്ല.

ഞാന്‍ പൊന്നാട വെച്ചിരുന്ന കവര്‍ കസേരയുടെ കീഴിലേക്ക് മാറ്റി വെച്ചു. സാരമില്ല. ഞാന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു.
അപ്പോഴാണ് മെമ്പര്‍ വേദിയുടെ പിറകിലൂടെ എന്റെ അരികിലേക്ക് വന്നത്. അവര്‍ എന്റെ വിരലില്‍ മുറുക്കെ പിടിച്ച് എന്റെ ചെവിയിലേക്ക് പതുക്കെ പറഞ്ഞു. ”കാത്തു അമ്മ വരില്ല, അവര്‍ മരിച്ചു പോയി. അല്‍പ്പനേരം ആയതേ ഉള്ളൂ. അവിടെ നിന്നും ഇപ്പോള്‍ വിളിച്ചു.” ഞാന്‍ ഞെട്ടിപ്പോയി. ”അയ്യോ എന്ത് പറ്റി? ഞാന്‍ അവരുടെ തണുത്ത വിരലുകളില്‍ അമര്‍ത്തി പിടിച്ചു.

”അറ്റാക്ക് ആയിരുന്നെന്ന്.” അവര്‍ പിറകിലേക്ക് പോയി.
എന്റെ നെഞ്ചിടിച്ചു. ഭീകരമായ ഒരു വേദന എന്നിലൂടെ കടന്നുപോയ പോലെ ഞാന്‍ കുറച്ചു നേരം മരവിച്ചിരുന്നു.
അടുത്തിരുന്ന ആള്‍ രണ്ട് തവണ വിളിച്ചപ്പോഴാണ് അദ്ധ്യക്ഷന്‍ നന്ദി പ്രകാശിപ്പിക്കാന്‍ എന്നെ ക്ഷണിച്ചതായി ഞാന്‍ മനസ്സിലാക്കിയത്. മൈക്കിന്റെ മുന്നില്‍ നിന്നപ്പോള്‍ എനിക്ക് കാണാം. പുതിയതായി പണിഞ്ഞ ആ പാലവും അതിനടിയിലെ ഇലക്ട്രിക് ലോക്ക് സംവിധാനവും. തോടിനും കായലിനുമിടയില്‍ പണിഞ്ഞ ‘ലോക്ക് സംവിധാനം’ അതിനും മുകളില്‍ മനോഹരമായ പാലവും അതിന്റെ ‘അപ്രോച്ച് റോഡുകളും.’ കായലിലുടെ ഇനി വിനോദസഞ്ചാരം സുഗമമാകും. നാടിന്റെ പുരോഗതി. നാട്ടുകാര്‍ സന്തോഷത്തിലാണ്.

ഞാന്‍ ഒരു വിധം നന്ദി പ്രകാശിപ്പിച്ച് മടങ്ങി. വിജയകരമായ പദ്ധതി നിര്‍വഹണത്തിന് അഭിനന്ദന സൂചനയായിഎനിക്ക് വേദിയില്‍ ലഭിച്ച എന്റെ ഫോട്ടോ പതിച്ച ഫലകം ഞാന്‍ മനപൂര്‍വ്വം എടുത്തില്ല. അത് കണ്ടപ്പോള്‍ എന്തോ ഒരു ആത്മനിന്ദ എനിക്ക് തോന്നി.

ഞാന്‍ വേദിയില്‍ നിന്നും താഴെ ഇറങ്ങി. മെമ്പറെ തേടി നടന്നു. അവര്‍ വിഐപികളോടൊപ്പം ‘സെല്‍ഫി’ എടുക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ ആദ്യം കണ്ട ഒരു ആട്ടോയില്‍ കയറി. കാത്തുവമ്മയെ കാണാന്‍…
ഞാന്‍ ചെന്നപ്പോള്‍ അവിടെ നാമമാത്രമായ ആള്‍ക്കാരെ ഉണ്ടായുള്ളൂ. കാത്തുവമ്മ താമസിച്ചിരുന്നത്, അല്ല അവരെ താമസിപ്പിച്ചിരുന്നത് ഒരു ചെറിയ വാടക വീടിന്റെ മുകിളത്തെ നിലയിലാണ്. താഴെ മറ്റൊരു കുടുംബം താമസിക്കുന്നുണ്ട്.
മൃതദേഹം നിലത്ത് കിടത്തിയിരിക്കുന്നു. ഒന്നേ നോക്കിയുള്ളൂ. ഞാന്‍ തളര്‍ന്നു പോയി. കാത്തുവമ്മയുടെ സന്തത സഹചാരിയായിരുന്ന ഒരു പൂച്ചക്കുട്ടി മൃതദേഹത്തിനരുകില്‍ ഇരുപ്പുണ്ട്.
എന്നെ മനസ്സിലാക്കിയ പോലെ ഒരാള്‍ അരികിലേക്ക് വന്നു. അയാള്‍ പറഞ്ഞു:

”ഇവിടേക്ക് വന്നതിനുശേഷം അവര്‍ക്ക് തീരെ വയ്യാതായി മാഡം. എപ്പോഴും കിടപ്പു തന്നെ. ഒന്നും കഴിക്കാറുമില്ല. ഒരു വിധത്തില്‍ മരിച്ചത് നന്നായി. കിടന്നാല്‍ ആര് നോക്കാനാണ്? ഉള്ള കിടപ്പാടവും പോയതല്ലേ?”

അവസാന വാചകം എന്നെ പൊള്ളിച്ചു. ഒരു വിധത്തില്‍ അവരുടെ ആവാസ സ്ഥാനത്തു നിന്നും അവരെ പുറത്തെത്തിച്ചത് ഞാനല്ലെ? ഒരിക്കലും തന്റെ കുടില്‍ വിട്ട് വരില്ല എന്ന് പറഞ്ഞ് അവിടെ കൂടിയതല്ലെ അവര്‍? എന്റെ മനസ്സ് പുറകിലേക്ക് പാഞ്ഞു.

വളരെ ബുദ്ധിമുട്ടിയാണ് വീടിന്റെ കുറച്ച് അരികിലേക്ക് മാറ്റം വാങ്ങിയത്. വീട്ടില്‍ നിന്നും ഒരു മണിക്കൂറിലേറെ യാത്രയുണ്ട് പുതിയ ആഫീസിലേക്ക്. എങ്കിലും സാരമില്ല. ഹോസ്റ്റല്‍ ജീവിതം ഞാന്‍ മടുത്ത് കഴിഞ്ഞിരുന്നു. രണ്ട് വയസ്സുകാരന് കുസൃതിയും കൂടിവരുന്നു. എന്തായാലും വലിയ ആശ്വാസമായിട്ടാണ് ഞാന്‍ പുതിയ ആഫീസിലേക്ക് ചെന്നത്. എന്നാല്‍ ആ ആശ്വാസം അധികം നീണ്ടില്ല. രണ്ട് വര്‍ഷമായി ഒരു പ്രോജക്ട് മുന്‍പോട്ട് നീങ്ങാതെ കിടക്കുന്നു. ഒരു പാട് പ്രാദേശിക പ്രശ്നങ്ങള്‍ ‘കോണ്‍ട്രാക്ടര്‍ക്ക് പണി തുടരാന്‍ സാധിക്കുന്നില്ല. പണി തീര്‍ക്കാന്‍ വലിയ സമ്മര്‍ദ്ദവും ഉണ്ട്. പ്രശ്നങ്ങള്‍ തീര്‍ത്ത് പണി വേഗം തീര്‍ക്കണം. മൂന്ന് പ്രോജക്ട് എഞ്ചിനീയര്‍മാര്‍ ഇട്ടിട്ട് പോയി. പൈല്‍ ഡ്രൈവിങ് മുന്‍പോട്ട് നീങ്ങീന്നില്ല.’ മേലുദ്യോഗസ്ഥന്‍ എനിക്ക് പദ്ധതി വിശദീകരിച്ചു.

സൈറ്റ് സന്ദര്‍ശിച്ച ഞാന്‍ ആ സ്ഥലത്തിന്റെ മനോഹാരിത കണ്ട് അതിശയിച്ച് പോയി. കായലിലേക്ക് ചെന്നു ചേരുന്ന വലിയ തോട്. കണ്ണെത്താ ദൂരത്തോളം വിശാലമായ കായല്‍. വള്ളങ്ങള്‍ യഥേഷ്ടം സഞ്ചരിക്കുന്നു. കടലിലേക്ക് അധികം ദൂരമില്ല. കായലിന്റെ തീരത്ത് കണ്ടല്‍കാടുകള്‍. കായല്‍, കടല്‍, പുഴ ഇവയെല്ലാം ഒന്നിച്ച് ചേരുന്ന പ്രകൃതി വിസ്മയം.
കൂടെ വന്ന ഓവര്‍സിയര്‍ എന്നെ സൈറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പാലത്തിന്റെ അലൈന്‍മെന്റില്‍ തന്നെ ഒരു പടുകൂറ്റന്‍ ഏഴിലം പാല വിരിഞ്ഞ് നില്‍പ്പുണ്ട്. വൃശ്ചിക മാസമായതിനാല്‍ മുഴുവനും പൂത്തുലഞ്ഞാണ് നില്‍പ്പ്. വെളുത്ത പാലപ്പൂക്കള്‍ ചൂടി നില്‍ക്കുന്ന പാലമരം പ്രൗഡഗംഭീരയായ തലനരച്ച ഒരു മുത്തശ്ശിയെപ്പോലെ. ഞാന്‍ പാലമരചുവട്ടിലേക്ക് നടന്നു. പാലപ്പൂക്കള്‍ പട്ടുമെത്ത പുതച്ച മണ്ണില്‍ ഞാന്‍ നിന്നു. അടുത്ത് നിന്നപ്പോഴാണ് കണ്ടത് മരത്തില്‍ കുറെയിടത്ത് ആണികള്‍ അടിച്ച് കയറ്റിയിട്ടുണ്ട്. ചുവന്ന പട്ടുതുണികളും തടിയില്‍ കെട്ടിയിട്ടുണ്ട്. മുകളിലെ ശാഖകളില്‍ പക്ഷിക്കൂടുകള്‍ ധാരാളം കാണാം.

എന്റെ പിന്നില്‍ വന്ന ഓവര്‍സിയര്‍ പറഞ്ഞു. ”നോക്ക് മാഡം, ഈ പാല മുറിച്ചാലെ നമുക്ക് പൈലിങ് തീര്‍ക്കാന്‍ പറ്റൂ. ഈ പാല മുറിക്കാന്‍ പറ്റുന്നില്ല.”

‘അതെന്താ?’ ഞാന്‍ അതിശയത്തോടെ ചോദിച്ചു. ഉത്തരം പറയാന്‍ അയാള്‍ മടിച്ചു. നാട്ടുകാരില്‍ ഒരാള്‍. അയാള്‍ ഒരു കൊതുമ്പുവള്ളത്തിലിരുന്നാണ് പറഞ്ഞത്.
”വിശ്വസിച്ചാലും ഇലെങ്കിലും പറയാം. ഈ പാലമരത്തില്‍ നാട് കാക്കണ ഒരു യക്ഷിയുണ്ട്. അവര്‍ ഈ മരം വിട്ട് പോകത്തില്ല. ഇത് മുറിക്കാന്‍ അവര്‍ സമ്മതിക്കത്തില്ല. എത്ര പേര് നോക്കിയതാ നടക്കത്തില്ല.”
എനിക്ക് അയാളുടെ സംസാരം കേട്ട് ചിരിവന്നു. ഞാന്‍ ചിരിച്ച് കൊണ്ടു പറഞ്ഞു.

”ആഹാ, അപ്പോള്‍ നാട്ടുകാര്‍ക്ക് പാലം വേണ്ടായോ?”
”ഈ മരം തള്ളിയിടാന്‍ ഒരു ജെസിബി മതിയെന്നേ.”
അപ്പോള്‍ അയാള്‍ പറഞ്ഞു.
”നോക്കൂ ഇതില്‍ തറച്ചിരിക്കുന്ന ഓരോ ആണിയും ബാധകളെ ഒഴിപ്പിച്ച് തറച്ചു വച്ചതാണ്. ഇത് കുഞ്ഞുകളിയല്ല.” അയാള്‍ വള്ളം തുഴഞ്ഞ് കായലിലേക്ക് പോയി.
എനിക്ക് നല്ല തമാശയാണ് തോന്നിയത്. ധാരാളം കിളികളുടെ ആവാസസ്ഥലമാണ് ആ പാലമരം. കായല്‍ ബണ്ടില്‍ നില്‍ക്കുന്നതിനാല്‍ ബണ്ടിന് ഉറപ്പ് നല്‍കുന്നു. വള്ളക്കാര്‍ക്ക് അതിന്റെ തണല്‍ അനുഗ്രഹമാണ്. അതിമനോഹര കാഴ്ചയാണ് അതിന്റെ ഒരു നില്‍പ്പ്. അതുകൊണ്ടുതന്നെ പാലമരം ആരും മുറിച്ചു കൊണ്ടുപോകാതിരിക്കാന്‍ ഉണ്ടാക്കുന്ന പഴങ്കഥകള്‍.

ഞാന്‍ ഓവര്‍സിയറോട് പറഞ്ഞു: ”നാളെ തന്നെ അത് മുറിച്ച് മാറ്റാനുള്ള ഏര്‍പ്പാട് ചെയ്യണം.” അയാളുടെ മുഖത്ത് ഒരു പുച്ഛച്ചിരിയുണ്ടോ?

”അത് മാഡം, ഇത് മുറിക്കാന്‍ ഈ നാട്ടുകാരൊന്നും തയ്യാറാകുന്നില്ല. ജെസിബിക്കാര്‍ വന്നവരൊക്കെ പറ്റാതെ തിരികെപ്പോയി. ഇത് മുറിക്കാന്‍ വന്നവര്‍ക്കൊക്കെ പനി പിടിച്ചു.”
കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാകുകയാണ്.
”മറ്റൊരു വിഷയം കൂടിയുണ്ട്, വരൂ!” അയാള്‍ മുന്നോട്ട് കായല്‍ ബണ്ടിലൂടെ നടന്നു. ഞാന്‍ പിന്തുടര്‍ന്നു.

ഞങ്ങള്‍ നടന്ന് ചെന്നത് മനോഹരമായ ഒരു കുടിലിന്റെ മുറ്റത്താണ്. കായല്‍ ബണ്ടിന്റെ ഏറ്റവും വീതി കൂടിയ ഇടമായിരുന്നു അത്. കുടിലിന് നാലുവശവും സ്വാഭാവികമായ പൂഴി മണല്‍. നന്നായി തൂത്ത് വൃത്തിയാക്കിയ പരിസരം. മുറ്റത്ത് ഒരു മാവ് നിഴല്‍ വിരിച്ച് നില്‍പ്പുണ്ട്. മാവില്‍ നിറയെ മാമ്പൂക്കള്‍. മുറ്റത്തേക്ക് അല്‍പ്പം ചാഞ്ഞുനില്‍ക്കുന്ന അതിന്റെ ഒരു ശിഖരത്തില്‍ ഒരു ഊഞ്ഞാല്‍ കെട്ടിയിട്ടുണ്ട്. വൃത്തിയായി ഓലമേഞ്ഞ ആ കൂടിലിന്റെ തറ ചാണകം മെഴുകിയതായിരുന്നു. കൂടിലിന്റെ പുറക് വശത്തുകൂടി ഒരു ചെറിയ തോട് ഒഴുകുന്നുണ്ട്. ആ തോടിന്റെ വശങ്ങളില്‍ ജൈവവേലി. അതില്‍ നിറയെ പലനിറമുള്ള പുക്കള്‍. തോട്ടിലേക്ക് ഇറങ്ങാന്‍ ചെറിയ പടവുകള്‍. തോട്ടിലൂടെ നീന്തിനടക്കുന്ന നാലഞ്ച് താറാവുകള്‍. കുടിലിന്റെ പുറകില്‍ ഓലമേഞ്ഞ ഒരു ചെറിയ തൊഴുത്ത്. അതില്‍ ഒരാടും രണ്ട് ആട്ടില്‍ കുട്ടികളും. ഒരു പുരാതന സിനിമക്ക് സെറ്റിട്ട പോലെ.
ഞങ്ങളെ അനുഗമിച്ച നാട്ടുകാരന്‍ ഉറക്കെ വിളിച്ചു.
”കാത്തുവമ്മേ… കാത്തുവമ്മേ…”
ഞങ്ങള്‍ വീടിന്റെ വടക്കുവശത്തേക്ക് നടന്നു. അവിടെ ഏകദേശം എഴുപത് വയസ്സോളം പ്രായമുള്ള ഒരു സ്ത്രീ കിണറ്റില്‍ നിന്നും വെള്ളം കോരുകയാണ്. ഞാന്‍ ശ്രദ്ധിച്ചു. അവര്‍ പാളത്തൊട്ടിയിലാണ് വെള്ളം കോരുന്നത്. ഉരുളന്‍കല്ലും തൊണ്ടുകള്‍ കൊണ്ടുമാണ് കിണറിന്റെ ആള്‍ മറ. അവര്‍ പാളത്തൊട്ടി താഴെവെച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഒരു കൈലിയും ബ്ലൗസും ധരിച്ച ഉയരം കുറഞ്ഞ ഒരു മെലിഞ്ഞ സ്ത്രീ. ഞാന്‍ അവരോട് പറഞ്ഞു:
”ഇവിടെ പാലം വരുന്നത് അറിയാമല്ലോ. അമ്മ ഇവിടെ നിന്നു മാറണ്ടി വരും. അപ്രോച്ച് റോഡിന്റെ അലൈന്‍മെന്റ് ഇതു വഴിയാ…”
ഞാന്‍ വളരെ നിസ്സാരമായാണ് പറഞ്ഞത്.
അവര്‍ നനഞ്ഞ മുണ്ട് കൈ തലപ്പില്‍ തുടച്ചുകൊണ്ട് പറഞ്ഞു:
”ഞാന്‍ മാറത്തില്ല കൊച്ചേ, അന്‍പത് വര്‍ഷത്തില്‍ കൂടുതലായി ഞാന്‍ ഇവിടെ താമസിക്കുന്നു. എനിക്ക് ഈ വയസ്സായ കാലത്ത് പോകാന്‍ ഇടമില്ല. എന്റെ കാലം കഴിഞ്ഞ് എന്തെങ്കിലും ആകാം.”

ശരി, അമ്മ പോകണ്ടായെന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞ് നടന്നു. എന്നിട്ട് മുറ്റത്തെ ആ ഊഞ്ഞാലില്‍ ഇരുന്ന് ആടാന്‍ തുടങ്ങി. മുറ്റത്തെ പേരമരത്തിലെ പേരക്കാ പറിച്ച് തിന്ന് ഞാന്‍ കാത്തു അമ്മയെ നോക്കി ചിരിച്ചു.
എന്നാ പോകട്ടെയെന്ന് പറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.

ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു.
പ്രോജക്റ്റ് വര്‍ക്ക് തകൃതയായി നടന്നുകൊണ്ടിരുന്നു. പാലമരവും കാത്തു അമ്മയും ഞങ്ങള്‍ക്ക് വെല്ലുവിളിയായി തുടര്‍ന്നു. ഞങ്ങള്‍ പല പദ്ധതികളും ആവിഷ്‌കരിച്ചു. അതിലൊന്ന് ജില്ലക്ക് പുറത്തുനിന്ന് മെഷീന്‍ ഇറക്കി പാലമരം മറിച്ചിടലായിരുന്നു. ഞങ്ങള്‍ അതില്‍ വിജയിച്ചു. എന്നാല്‍ മലച്ച് വീണ മരത്തിന്റെ ശാഖകളില്‍ നിന്ന് വലിയ ശബ്ദത്തില്‍ ചിലച്ചുകൊണ്ട് പറന്നുപോയ കിളികള്‍, ശാഖകളിലെ പൊത്തുകളിലെ കിളി മുട്ടകള്‍. അണ്ണാനുകള്‍ ഉച്ചത്തില്‍ ചിലച്ച് കൂട് അന്വേഷിച്ച് നടക്കുന്നു. തത്തകള്‍ കൂട്ടത്തോടെ ചിലച്ചുകൊണ്ട് പറക്കുന്നു. ഇവയെല്ലാം വേദന നല്‍കുന്ന കാഴ്ചകളായിരുന്നു.

പലതരം എതിര്‍പ്പുകളെ നേരിട്ട് ഞങ്ങള്‍ മുന്നോട്ട് നിങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം സൈറ്റില്‍ എനിക്ക് തലകറക്കം ഉണ്ടായി. രാവിലെ മുതല്‍ പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. സൈറ്റില്‍ കോണ്‍ക്രീറ്റ് നടക്കുന്നതിനാല്‍ ഞാന്‍ പനി വകവെയ്‌ക്കാതെ അവിടെ തന്നെ നിന്നു.

ബോധം വന്നപ്പോള്‍ ഞാന്‍ ഒരു പായയില്‍ കിടക്കുന്നു. ചാണകം മെഴുകിയ തറ, ഓലമേഞ്ഞ മേല്‍ക്കൂര.
എനിക്ക് സ്ഥലം മനസ്സിലായി. കാത്തു അമ്മയുടെ വീട്. അന്നത്തെ ആദ്യ കാഴ്ചക്ക് ശേഷം ഞാന്‍ കാത്തുവമ്മയെ പല തവണ കണ്ടെങ്കിലും ഞങ്ങള്‍ ചെറിയ സൗഹൃദം ഉണ്ടാക്കിയെങ്കിലും പിന്നീടൊരിക്കലും ‘വീടൊഴിയുക’ എന്ന കാര്യം ഞാന്‍ പറഞ്ഞിട്ടേയില്ല. ബാക്കി എല്ലാം തീരട്ടെ. അപ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ മാറിക്കൊള്ളും എന്ന ഗൂഢലക്ഷ്യം എനിക്കുണ്ടായിരുന്നു. കാത്തുവമ്മ ഞങ്ങള്‍ക്ക് മാമ്പഴം, പഴുത്ത പേരക്ക, ചൂടുവെള്ളം ഒക്കെ ചോദിക്കാതെ തന്നെ കൊണ്ടുതരും. ഞാന്‍ കാത്തുവമ്മയെ ‘സോപ്പിടുവാന്‍’ ഈ വക വിഭവങ്ങളെ വരവേല്‍ക്കുകയും ചെയ്തു. ഞങ്ങള്‍ രുചിയോടെ ഇവ കഴിക്കുന്നത് വലിയ ആത്മസംതൃപ്തിയോടെയാണ് അവര്‍ നോക്കിനില്‍ക്കാറ്. ഞാനും ഇടക്കിടക്ക് കാത്തു അമ്മക്ക് ഇഷ്ടവേഷമായ ‘ശംഖുമാര്‍ക്ക്’ കൈലിയും ചുട്ടി തോര്‍ത്തും സമ്മാനിച്ചു. പിന്നെ കാത്തുവമ്മക്ക് വേണ്ടി ഞാന്‍ വറുത്തതാണെന്ന് പറഞ്ഞ് പുഷ്പക് ബേക്കറിയിലെ ചക്ക വറുത്തത് സമ്മാനിച്ചു.

”ഇവരെ നമുക്ക് സ്നേഹിച്ച് ഇവിടെ നിന്ന് ഇറക്കാം. ഉടക്കിയാല്‍ നടക്കില്ല.”
ഞാന്‍ എന്റെ പ്രോജക്റ്റ് ടീമിനോട് പറഞ്ഞു.
തലകറങ്ങിയപ്പോള്‍ വിശ്രമിക്കുവാന്‍ ഇവിടേക്ക് തന്നെ കൊണ്ടുവന്നത് നന്നായി. ഇതും ഒരവസരമാണ്. ഞാന്‍ എണീറ്റു.
ഓ, എണീറ്റോ എന്നു പറഞ്ഞ് കാത്തു അമ്മ എന്റെ നേരെ ഒരു ഗ്ലാസ്സ് നീട്ടി. അതില്‍ ചൂട് ചായ ആയിരുന്നു. ആട്ടിന്‍പാലില്‍ തയ്യാറാക്കിയ ചായ. ഞാന്‍ എണീറ്റിരുന്നു. പതുക്കെ പുറത്തേക്കിറങ്ങി. സന്ധ്യയാകാന്‍ കുറച്ച് സമയം കൂടിയേ ഉള്ളൂ. ചുറ്റും വെള്ളം മൂടിയ ആ തുരുത്തില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കി. സൂര്യന്‍ ഒരു ചുവന്ന വലിയ വട്ടമായി നില്‍ക്കുന്നു. കായലിലെ ഓളപ്പരപ്പുകള്‍ക്ക് സുവര്‍ണ നിറം.
സൈറ്റില്‍ കോണ്‍ക്രീറ്റ് പണി തീര്‍ന്നിരിക്കുന്നു. കാത്തുവമ്മയുടെ വീട്ടിലേക്കുള്ള തടിപാലം കടന്ന് എന്റെ ടീം നടന്ന് വരുന്നു. എന്നെ കൂട്ടികൊണ്ട് പോകാനാണ്. പെട്ടെന്ന് എനിക്കൊരാശയം തോന്നി.

ഞാന്‍ ഇന്ന് കാത്തുവമ്മയുടെ കൂടെ നില്‍ക്കുവാണ്. അതിരാവിലെ വന്ന് എന്നെ കൊണ്ടുപോയാല്‍ മതി. നാളെ വര്‍ക്കില്ലല്ലോ. ഞാന്‍ ഡ്രൈവറെ ചട്ടം കെട്ടി. വീട്ടില്‍ തലകറക്കം, പനി ഇവയൊന്നും പറയേണ്ട. അത് ഞാന്‍ കൈകാര്യം ചെയ്യാം. ഞാന്‍ വീട്ടുകാരനെ ഒരു വിധം പറഞ്ഞു മനസ്സിലാക്കി മൊബൈല്‍ ഓഫ് ചെയ്തു.

‘പ്രോജക്റ്റ് ടീം ഉറപ്പല്ലേ മാഡം’ എന്നു വീണ്ടും ചോദിച്ച് ഡ്രൈവര്‍ മടങ്ങി. കാത്തുവമ്മയുടെ മുഖം സന്തോഷം കൊണ്ട് ജ്വലിച്ചു. അവര്‍ ഓടി വന്ന് എന്റെ കൈയ്യില്‍ പിടിച്ചു.
”ദാ ശങ്കരന്‍ വരുന്ന വരെ എന്റെ മോള് ഇവിടെ ഇരിക്ക്. അവര്‍ കായലിന് അഭിമുഖമായി എനിക്ക് ഒരു പഴയ ചാരുകസേര എടുത്തിട്ട് തന്നു. ഞാന്‍ ശകലം അത്താഴം ഉണ്ടാക്കട്ടെ. ഞാന്‍ ചാരുകസേരയില്‍ ചാഞ്ഞ് കിടന്നു. ബാഗില്‍ സൂക്ഷിച്ചിരുന്ന പനിഗുളിക ഞാന്‍ കഴിച്ചിരുന്നു. സൂര്യന്‍ ചാഞ്ഞു തുടങ്ങി.

‘എന്റെ മോള്’ എന്ന വിളി എനിക്കിഷ്ടപ്പെട്ടിലെങ്കിലും ഞാന്‍ അത് മറന്നു. ഭൂമിയില്‍ മനുഷ്യന്റെ നിസ്സാരത അറിയിക്കുന്ന കാഴ്ചയായിരുന്നു ഞാന്‍ കണ്ടത്. മാഞ്ഞുതുടങ്ങിയ രക്തസൂര്യന്‍. കായലിനും ആകാശത്തിനും പൊന്‍നിറം. നിഴലുകള്‍ പോലെ മരങ്ങള്‍. തണുത്ത കാറ്റ്. ചേക്കാറാന്‍ പറന്നകലുന്ന കിളികള്‍. പെട്ടെന്നാണ് ഞാന്‍ ആ കാഴ്ച കണ്ടത്. ഒരു കൂട്ടം കിളികള്‍ പാലമരം നിന്ന സ്ഥലത്ത് വട്ടത്തില്‍ പറന്ന് അകന്നു പോകുന്നു. വീണ്ടും അടുത്ത കൂട്ടം കിളികള്‍. അങ്ങനെ അങ്ങനെ കിളികളുടെ കൂട്ടങ്ങള്‍ ചിതറി തെറിക്കുന്ന പോലെ. ചക്രവാളത്തിലേക്ക് പറന്നകലുന്നു.

”ങാ പാലമരം പോയതോടെ അവ ചില്ലകള്‍ തേടി നടക്കുവാ.. ശീലം പോലെ ഇങ്ങോട്ട് വരും. കുറച്ച് ദിവസംകൂടി. പിന്നെ വരാതാവും.”

പിന്നില്‍ കാത്തുവമ്മ, കൈയ്യില്‍ ഒരു കൂര്‍ത്ത മടപ്പൊളി. ഞാന്‍ രണ്ട് കരിമീന്‍ പിടിക്കട്ടെ എന്നു പറഞ്ഞ് അവര്‍ തോട്ടിലേക്കുള്ള പടികള്‍ ഇറങ്ങി. ഞാനും കൗതുകത്തോടെ പുറകെ ചെന്നു. ഞാന്‍ അതിശയിച്ച് പോയി. തോടിനുള്ളില്‍ കുതിര്‍ക്കാനിട്ടിരുന്ന ഓലമടലുകള്‍ക്കിടയില്‍ കൂട്ടുകൂടിയിരിക്കുന്ന ഒരു കരിമീന്‍ കൂട്ടം. പത്ത് പന്ത്രണ്ട് എണ്ണം കാണും. കാത്തുവമ്മ വളരെ വിദഗ്ധമായി വലിയ രണ്ടെണ്ണത്തെ കുത്തിയെടുത്തു. കൂര്‍ത്ത മടപ്പൊളിയുടെ അറ്റത്ത് അവ പി
ടഞ്ഞു.
”ബാക്കിയോ?”
ഞാന്‍ കാത്തുവമ്മയോട് ചോദിച്ചു.
”എല്ലാത്തിനെയും പിടിച്ചുകൂടെ, സൗകര്യമായികിട്ടുന്നതല്ലെ?” ഞാന്‍ അറിയാതെ ചോദിച്ചു
പോയി.
അവര്‍ അതിശയത്തോടെ ചോദിച്ചു.
”എന്തിന്?”
”നമുക്ക് ഇത് ധാരാളം.”
അവര്‍ മീന്‍ കറി വെക്കാനുള്ള തയ്യാറെടുപ്പായിരുന്നു.
വിറകടുപ്പില്‍ നിന്നും ചോറ് വേവുന്നതിന്റെ മണവും, മണ്‍ചട്ടിയില്‍ മീന്‍ തിളക്കുന്ന ശബ്ദവും എനിക്ക് കിട്ടി. ആ കായല്‍ക്കരയിലെ മനോഹരമായ സന്ധ്യ ആസ്വദിച്ച് ഞാന്‍ ഇരുന്നു.
കാത്തുവമ്മ അടുക്കളയില്‍ നിന്ന് ഇറങ്ങി വന്നു
”ശങ്കരനെ കണ്ടില്ലല്ലോ. മോള്‍ ഇവിടിരിക്കുന്നത് മനസ്സിലാക്കികാണും. അതാ വരാത്തത്.”
ആരാ ശങ്കരന്‍ എന്ന് ഞാന്‍ ചോദിക്കുമ്പോഴേക്കും ഒരു വലിയ മഞ്ഞചേര ഇഴഞ്ഞ് കുടിലി
നോട് ചേര്‍ന്ന ചായിപ്പിനകത്തേക്ക് കയറിപ്പോയി..
ഞാന്‍ അയ്യോ എന്നു നിലവിളിച്ച് കാത്തു അമ്മയെ കെട്ടിപ്പിടിച്ചു.
അവര്‍ എന്നെ തലോടിക്കൊണ്ട് പറഞ്ഞു.
”പേടിക്കണ്ടാ അവനാ ശങ്കരന്‍.”
”അവനവിടെ കിടന്നോളും. ഒരു ഉപദ്രവും ഇല്ല. രാവിലെ ഇറങ്ങിപ്പോകും.”
എനിക്ക് ഏതോ അത്ഭുതലോകത്ത് എത്തിയ പോലെ. അഞ്ജാതമായ ഒരു ഭയവും തോന്നി.
രാത്രിക്ക് കട്ടി കൂടിവന്നു. നിലാവ് ഉദിച്ചു. ചന്ദ്ര ബിംബവും നക്ഷത്രങ്ങളും പ്രകൃതിയും ചുറ്റും കുടവിരിച്ച് നിന്നു. കാത്തുവമ്മ തന്ന ചൂടുചോറും ചോറിലേക്ക് ഒഴിച്ചുതന്ന മീന്‍ കറിയും കഴിച്ചപ്പോള്‍ എന്തോ എന്റെ കണ്ണുനിറഞ്ഞു. അടുത്തിരുന്ന് സ്നേഹത്തോടെ വിളമ്പിത്തന്ന അവരുടെ കണ്ണുകളില്‍ ഞാന്‍ നോക്കിയില്ല.

അത്താഴം കഴിച്ച് ഞാന്‍ വീണ്ടും കായല്‍ തീരത്തെ കസേരയില്‍ സ്ഥാനം പിടിച്ചു. പ്രകൃതി ഭംഗി അത്ര തീവ്രമായി ഞാന്‍ ഒരിക്കലും ആസ്വദിച്ചിരുന്നില്ല. ഞാനെന്ന വൃക്തിയുടെ നിസ്സാരതയെ അറിയുകയായിരുന്നുഞാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാത്തു അമ്മയുടെ ഭര്‍ത്താവ് മരിച്ച് പോയി. മക്കളോ പറയത്തക്ക ബന്ധുക്കോ ഇല്ലാതെ ഈ തുരുത്തില്‍ പ്രകൃതിയോട് ഇണങി ജീവിക്കുന്ന ഈ വൃദ്ധയെ ഇവിടെ നിന്നും ഒഴിപ്പിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ഞാന്‍.

അവര്‍ എന്റെ പുറകില്‍ നിന്ന് എന്റെ നീണ്ട തലമുടി ക്ലിപ്പഴിച്ച് ജടനീക്കി തരുവാന്‍ തുടങ്ങി. അവരുടെ മെലിഞ്ഞ കൈവിരലുകള്‍ എന്റെ തലയോട്ടിയില്‍ മൃദുലമായി സഞ്ചരിച്ചു. എന്റെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ ഉയര്‍ന്നു. എന്റെ മരിച്ചുപോയ അമ്മയെ ഞാന്‍ ഓര്‍ത്തുപോയി.

നിലാവ് നീണ്ടു നിന്ന രാത്രി പുലര്‍ന്നത് അതിലും മനോഹരമായ പ്രഭാതത്തിലേക്കാണ്. കായലിലെ ആ പ്രഭാതകാഴ്ചകള്‍ കണ്ടിരിക്കുമ്പോള്‍ കാത്തു വമ്മ എന്റെ അരികിലേക്ക് വന്ന് പറഞ്ഞു:

”മോളെ, എനിക്ക് അറിയാം ഞാന്‍ പോകേണ്ടി വരുമെന്ന്. അവളായിരുന്നു എന്റെ സംരക്ഷണം. പാലമരം മുറിച്ചപ്പോള്‍ അവളും പോയിക്കാണും. ഇനി ഞാന്‍ ഇവിടെ നിക്കുന്നില്ല. എനിക്ക് ഒന്നും എടുക്കാനില്ല. എപ്പോഴാണെന്ന് വച്ചാല്‍, എങ്ങോട്ടാണെന്ന് പറഞ്ഞാല്‍ ഞാന്‍ മാറിക്കൊള്ളാം. പറഞ്ഞ് കഴിഞ്ഞതും അവര്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ അവരെ കെട്ടിപിടിച്ചു. എന്തോ ഞാനും അപ്പോള്‍ കരയുകയായിരുന്നു. പിന്നെ കാര്യങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിച്ചു. ഗുരുതര പ്രശ്നങ്ങള്‍ തരണം ചെയ്തതിന് എനിക്ക്
ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി.

കാത്തുവമ്മയുടെ മൃതദേഹം പിറ്റെ ദിവസം രാവിലെയാണ് പൊതുശശ്മാനത്തില്‍ സംസ്‌കരിച്ചത്. ഞാനും മേരി ടീച്ചറും രാത്രി മുഴുവനും അരികിലിരുന്നു. ഒരു മകള്‍ ചെയ്യേണ്ട ചടങ്ങുകള്‍ ഞാന്‍ ഏറ്റെടുത്തു. പലരും പല ‘കമന്റുകളും’ പറഞ്ഞു. ഓണ്‍ലൈന്‍ മീഡിയ അതൊക്കെ വൈറലാക്കി. കാത്തുവമ്മയുടെ ചെറിയ മരപ്പെട്ടിയില്‍ ഞാന്‍ പലപ്പോഴും സമ്മാനിച്ച കൈലികളും ഒരു സെറ്റ് മുണ്ടും കവര്‍ പൊട്ടിക്കാതെ ഇരുപ്പുണ്ടായിരുന്നു. ഞാന്‍ അതും മൃതദേഹത്തോടൊപ്പം കത്തിക്കാന്‍ എടുത്ത് കൊടുത്തു.

എല്ലാം കഴിഞ്ഞ് സന്ധ്യയോടെ ഞാന്‍ വീട്ടിലെത്തി. വളരെ ക്ഷീണിതയായിരുന്നു. പെട്ടെന്ന് ഉറങ്ങിപ്പോയി.
വെളുപ്പിനെ വിചിത്രമായ ഒരു സ്വപ്നം കണ്ടാണ് ഞാന്‍ ഞെട്ടി എണീറ്റത്. അത് ഇങ്ങനെ ആയിരുന്നു:
രണ്ട് പ്രായമായ അമ്മമാര്‍ എന്റെ അരികില്‍ നില്‍ക്കുന്നു. രണ്ടുപേരുടെയും തോളില്‍ ഭാണ്ഡക്കെട്ടുകളുമുണ്ട്. അതില്‍ ഒരാള്‍ എന്റെ അരികിലേക്ക് വന്നു.
”മോളേ…
ഞങ്ങള്‍ യാത്ര ചോദിക്കാന്‍ വന്നതാ…
പോവ്വുകാ കേട്ടോ.”
എന്നിട്ട് അവര്‍ തിരിഞ്ഞ് നടന്നു.
ഞാന്‍ ഞെട്ടി ഉണര്‍ന്നു.
അവരില്‍ ഒരാള്‍ കാത്തു അമ്മയായിരുന്നു.
മറ്റേ ആളോ?

Tags: Malayalam LiteratureMalayalam Storyകൂടുവിട്ടവര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: വിഷുവെത്തുമ്പോള്‍

Varadyam

കവിത: വിഷുക്കാലം

Varadyam

തസ്സറാക്കിനും ഖസാക്കിനും ഇടയില്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

പുതിയ വാര്‍ത്തകള്‍

അംബേദ്കറും തൊഴിൽ നിയമങ്ങളും: പ്രഭാഷണവും പുസ്തക പ്രകാശനവും 16 ന്

പാൻ അപേക്ഷ ഇനി വേഗത്തില്‍; നാല് പുതിയ ഫോമുകൾ അവതരിപ്പിച്ച് ആദായനികുതി വകുപ്പ്

ഗാർഹിക എൽപിജിയുടെ വിതരണം ഉറപ്പാക്കി എച്ച്പിസിഎൽ

ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; സ്‌പോട്ട് അഡ്മിഷന്‍ 24ന്

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക്, സചിന്റെ റെക്കോർഡ് പഴങ്കഥയാകും

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്‌

നോയിഡയിലെ തൊഴിലാളി സമരം; പാകിസ്ഥാന്‍ ബന്ധം അന്വേഷിക്കുന്നു

ജയ് ശ്രീ റാം വിളിക്കുന്ന രോഗികൾക്ക് ഫീസിൽ 500 രൂപ ഇളവ് ; പ്രഖ്യാപിച്ച് കാർഡിയോളജിസ്റ്റ് പ്രകാശ് കുമാർ ഹസ്ര

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇതെന്തു പറ്റി?

അമയ് ഖുറാസിയയുടെ പുസ്തകം മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രകാശനം ചെയ്യുന്നു

മൈതാനത്തെ തന്ത്രങ്ങളുമായി അമയ് ഖുറാസിയയുടെ പുസ്തകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.