മുംബൈ: മഹാരാഷ്‌ട്രയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെ ലക്ഷ്യമിട്ട് മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഐടി ജീവനക്കാരെ കമ്പനി സസ്‌പെന്‍ഡ് ചെയ്തു. പ്രമുഖ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് അന്വേഷണ പരിധിയിലുള്ള ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്ന മുറയ്‌ക്ക് കുറ്റക്കാര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
സംഭവത്തില്‍ ഇതുവരെ ഒന്‍പതോളം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതു. വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയോടെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ വിവാദങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് ലൈംഗിക ചൂഷണത്തിനും മതംമാറ്റത്തിനുമിരയായ കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിക്കുകയും എട്ട് പരാതികള്‍ കൂടി പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. നാസിക് പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഇതുവരെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം അതീവ ഗൗരവകരമാണെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു. കേസില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ നാസിക് പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു. കേസ് വിശദമായി അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൂനെയിലെ ടിസിഎസ് എച്ച്ആര്‍ വിഭാഗം ഉദ്യോഗസ്ഥരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
















