Kerala

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ക്ഷേത്രക്കമ്മിറ്റി ഓഫീസില്‍ പൂജാരി ആത്മഹത്യ ചെയ്തതില്‍ എംഎല്‍എയും കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ വന്‍ പ്രതിഷേധം. കടകംപള്ളി അധിക്ഷേപിച്ചതില്‍ മനംനൊന്താണ് ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കുടപ്പനക്കുന്ന് ഇരപ്പുകുഴി നിവാസി വിഷ്ണു (35) ജീവനൊടുക്കിയതെന്നാണ് ആരോപണം. വിഷ്ണുവിനെ ഇന്നലെ പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉത്സവ സമയത്ത് ശ്രീകോവിലിന് മുന്നിലെത്തിയ കടകംപള്ളി സുരേന്ദ്രനും പൂജാരി തീര്‍ത്ഥവും പ്രസാദവും നല്‍കി. എന്നാല്‍ തീര്‍ത്ഥവും പ്രസാദവും അദ്ദേഹം ശ്രീകോവിലിനു മുന്നില്‍ത്തന്നെ നിലത്തിട്ടു. എന്തിനാണ് നിലത്തിട്ടതെന്ന് ചോദിച്ച പൂജാരിയോട് ഇവയിലൊന്നും തനിക്ക് വിശ്വാസമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസമില്ലായിരുന്നെങ്കില്‍ വാങ്ങേണ്ടതില്ലായിരുന്നല്ലോ എന്ന് പൂജാരി പറഞ്ഞതോടെ എംഎല്‍എയും ഒപ്പമുള്ളവരും വിഷ്ണുവിനോട് ക്ഷോഭിച്ചു.
മറുത്തൊന്നും പറയാതെ പൂജാരി തന്റെ കര്‍മ്മങ്ങളില്‍ വ്യാപൃതനായി. കടകംപള്ളി ക്ഷേത്രഭാരവാഹികളോട് പരാതി പറയുകയും ഭീഷണിപ്പെടുത്തുകയും പൂജാകര്‍മ്മങ്ങളില്‍ നിന്ന് വിഷ്ണുവിനെ ഒഴിവാക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. 15 വര്‍ഷമായി ഉത്സവത്തിന് ദേവിയെ എഴുന്നള്ളിച്ചിരുന്ന വിഷ്ണുവിനെ കടകംപള്ളിയുടെ ഭീഷണിയെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ അതില്‍ നിന്ന് ഒഴിവാക്കി. ഇതുകൂടിയായപ്പോള്‍ മനോവിഷമത്താല്‍ വിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നു. വിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ രണ്ട് ഭാരവാഹികളുടെ പേരുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ ക്ഷേത്രത്തിലെത്തിയ അടിച്ചു തളിയാണ് പൂജാരിയുടെ മൃതദേഹം കണ്ടത്. പിന്നാലെ ഭാരവാഹികളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.

കവിതയാണ് വിഷ്ണുവിന്റെ ഭാര്യ. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിച്ചു. പേട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാടകവീടുകളില്‍ താമസിച്ചുവന്ന വിഷ്ണു അടുത്തകാലത്താണ് കുടപ്പനക്കുന്നില്‍ വീട് വാങ്ങി താമസമാക്കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രതിഷേധ ധര്‍ണ നടത്തി.

Recent Posts