India

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

എല്‍പിജി ഗ്യാസുമായി ഹോര്‍മുസ് കടന്നുവരുന്ന ചരക്ക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കി സര്‍വ്വസന്നാഹങ്ങളുമായി നാവിക സേന. രണ്ടും കല്‍പിച്ചാണ് നാവിക സേന പൈന്‍ഗ്യാസ്, ജഗ് വസന്ത് എന്നീ എല്‍പിജി ടാങ്കറുകള്‍ക്ക് സുരക്ഷ നല്‍കുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: എല്‍പിജി ഗ്യാസുമായി ഹോര്‍മുസ് കടന്നുവരുന്ന ചരക്ക്കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കി സര്‍വ്വസന്നാഹങ്ങളുമായി നാവിക സേന. രണ്ടും കല്‍പിച്ചാണ് നാവിക സേന പൈന്‍ഗ്യാസ്, ജഗ് വസന്ത് എന്നീ എല്‍പിജി ടാങ്കറുകള്‍ക്ക് സുരക്ഷ നല്‍കുന്നത്. ഇന്ത്യയുടെ ഗൈഡഡ് മിസൈല്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് സൂറത്ത്, വിമാനങ്ങളെയും മുങ്ങിക്കപ്പലുകളേയും തകര്‍ക്കാന്‍ ശേഷിയുള്ള ഇടത്തരം യുദ്ധക്കപ്പലുകളായ ഫ്രിഗേറ്റുകളും അകമ്പടിയ്‌ക്കായി ഉണ്ട്. എവിടെ നിന്നു വേണമെങ്കിലും ആക്രമണമുണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ തന്നെയാണ് രാജ്യത്തെ ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷ ഉറപ്പാക്കാന്‍ നാവികസേന ജീവന്‍മരണപ്പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.

ഏത് ആക്രമണങ്ങളേയും നേരിടാന്‍ തയ്യാറായിത്തന്നെയാണ് നാവികസേന കൂടെയുള്ളത്. ഇന്ത്യയില്‍ നാവികാഭ്യാസപ്രകടനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇറാന്‍ കപ്പലിനെ ടോര്‍പിഡോ ഉപയോഗിച്ച് അമേരിക്ക തകര്‍ത്ത ദാരുണസംഭവം നടന്നിട്ട് അധികനാളായിട്ടില്ല. അതിനാലാണ് കൂടുതല്‍ കരുതലുമായി ഇന്ത്യന്‍ നാവികസേന അകമ്പടി സേവിക്കുന്നത്.

ഇന്ധനം നിറച്ചെത്തുന്ന എണ്ണ-ഗ്യാസ് ടാങ്കറുകളെ സുരക്ഷിതമായി ഇന്ത്യന്‍ തുറമുഖത്തേക്ക് എത്തിക്കുന്ന ദൗത്യത്തിന് ഓപ്പറേഷന്‍ സങ്കല്‍പ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ നാവിക സേന സംരക്ഷണം നല്‍കുന്ന രണ്ട് എൽപിജി ടാങ്കറുകൾ ഈ ആഴ്‌ച്ച അവസാനത്തോടെ ഇന്ത്യൻ തീരത്ത് എത്തും. 45000 മെട്രിക് ടൺ എൽപിജി വഹിക്കുന്ന പൈൻഗ്യാസ് ടാങ്കർ 27 തിയതി മാംഗ്ലൂർ തുറമുഖത്തെത്തും. 47600 മെട്രിക് ടൺ എൽപിജിയാണ് ജഗ് വസന്ത് എൽപിജി ടാങ്കറിലുള്ളത്. 26 തിയതി ജഗ് വസന്ത് ഇന്ത്യൻ തീരത്ത് എത്തുമെന്നും കേന്ദ്രം അറിയിച്ചു.

രണ്ട് എല്‍പിജി ഗ്യാസ് നിറച്ച ടാങ്കറുകളായ പൈന്‍ഗ്യാസിനും ജഗ് വസന്തിനും സുരക്ഷനല്‍കാനായി മുന്‍പിലും പിന്നിലുമായി നാവിക സേനാക്കപ്പലുകള്‍ ഉണ്ട്. ഹോര്‍മുസ് കടലിടുക്ക് കടന്ന് ഒമാന്‍ കടലിലൂടെ ഇവ വന്നുകൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം അപകടകരമായ ദൗത്യമാണ് നാവികസേന ഏറ്റെടുത്തിരിക്കുന്നത്. കാരണം അമേരിക്കയില്‍ നിന്നോ ഇറാനില്‍ നിന്നോ തുര്‍ക്കിയില്‍ നിന്നോ ചൈനയില്‍ നിന്നോ എവിടെ നിന്നുവേണമെങ്കിലും ആക്രമണം ഉണ്ടായേക്കാം എന്നതാണ് സ്ഥിതി. ഏകദേശം അരഡസന്‍ നാവികക്കപ്പലുകള്‍ ഇവയ്‌ക്ക് അകമ്പടി സേവിക്കുന്നുണ്ട്. ഇതില്‍ പ്രധാനം ഗൈഡഡ് മിസൈല്‍ ശേഷിയുള്ള ഐഎന്‍എസ് സൂറത്താണ്. മുങ്ങിക്കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും കരയില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കും എതിരെ പൊരുതാനുള്ള ശേഷി ഐഎന്‍എസ് സൂറത്തിനുണ്ട്. ഇതിലെ റഡാറുകളും സെന്‍സറുകളും ശക്തമാണ്. ആക്രമണങ്ങളെ നേരിടാന്‍ വെര്‍ട്ടികല്‍ ലോഞ്ചിംഗ് സിസ്റ്റവും ഉണ്ട്. യുദ്ധവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും എതിരെ പൊരുതാനുള്ള അപാരശേഷി ഐഎന്‍എസ് സൂറത്തിനുണ്ട്. ഇതിന് പുറമെ 50 നാവിക ഉദ്യോഗസ്ഥരും 250 സെയിലര്‍മാരും ഈ കപ്പലില്‍ ഉണ്ട്. ഓഫീസര്‍മാര്‍ കൂടി ചേര്‍ന്നാല്‍ ഏകദേശം 380 വരെ നാവികര്‍ ഇതിലുണ്ട്. ഇതിനു പുറമെ ഇടത്തരം യുദ്ധക്കപ്പലുകളായ ഫ്രിഗേറ്റുകളും അനുഗമിക്കുന്നു. അന്തർവാഹിനികളെയും വിമാനങ്ങളെയും തകർക്കാൻ കഴിയുന്ന, വേഗതയേറിയതും ബഹുമുഖവുമായ യുദ്ധക്കപ്പലുകളാണ് ഇവ. ഇവയില്‍ ബ്രഹ്മോസ് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്.

യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ 24 കപ്പലുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ പെട്ടിരുന്നത്. ഇതില്‍ മൂന്നെണ്ണം നേരത്തെ ഇന്ത്യയില്‍ എത്തി. രണ്ട് എല്‍പിജി ടാങ്കറുകളും ഒരു എണ്ണടാങ്കറുമാണ് എത്തിയത്. ശിവാലിക്, നന്ദാദേവി എന്നിവ എല്‍പിജി ടാങ്കറുകളാണ്. ജാഗ് ലാഡ്കി എന്ന ഒരു ക്രൂഡ് ഓയില്‍കപ്പലും എത്തിയിരുന്നു. ഇതിന് പുറമെ ലൈബീരിയന്‍ പതാക വഹിച്ച രണ്ട് കപ്പലുകളും ഇന്ത്യയില്‍ എത്തിയിരുന്നു.

 

 

Recent Posts