ന്യൂദൽഹി : ഇസ്രായേൽ പാർലമെന്റ് നെസെറ്റിനെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി . ഫെബ്രുവരി 25 നാണ് മോദിയുടെ ഇസ്രായേൽ സന്ദർശനം ആരംഭിക്കുന്നത് . ജറുസലേമിൽ നടന്ന പ്രധാന അമേരിക്കൻ ജൂത സംഘടനകളുടെ പ്രസിഡന്റുമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് മോദിയുടെ സന്ദർശന വാർത്ത അറിയിച്ചത്.
“ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള വമ്പിച്ച സഖ്യം, എല്ലാത്തരം സഹകരണത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യാൻ പോകുന്നു. ഇപ്പോൾ, നിങ്ങൾക്കറിയാമോ, ഇന്ത്യ ഒരു ചെറിയ രാജ്യമല്ല. അവിടെ 1.4 ബില്യൺ ജനങ്ങളുണ്ട്. ഇന്ത്യ വളരെയധികം ശക്തവും വളരെയധികം ജനപ്രിയവുമാണ്.“ നെതന്യാഹു പറഞ്ഞു.
ഉഭയകക്ഷി, പ്രാദേശിക താൽപ്പര്യമുള്ള എല്ലാ വിഷയങ്ങളിലും ഇരു രാജ്യങ്ങളും ചർച്ച നടത്തുമെന്നും സൂചനയുണ്ട്. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇസ്രായേൽ സന്ദർശനമാണ്. ആദ്യത്തേത് 2017 ജൂലൈയിലായിരുന്നു. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജൂത രാഷ്‌ട്രത്തിലേക്ക് നടത്തുന്ന ആദ്യ സന്ദർശനം കൂടിയായിരുന്നു ഇത്.
ഇരുവശത്തുനിന്നുമുള്ള നിരവധി ഉന്നതതല ചർച്ചകളുടെ തുടർച്ചയായാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡിസംബറിൽ ഇസ്രായേൽ സന്ദർശിച്ചപ്പോൾ അദ്ദേഹം നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ്, വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ, ബർക്കത്ത് എന്നിവരെ സന്ദർശിച്ചിരുന്നു.
നവംബറിൽ, പ്രതിരോധം, വ്യാവസായിക, സാങ്കേതിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇന്ത്യയും ഇസ്രായേലും ഒപ്പുവച്ചിരുന്നു . മോദിയുടെ സന്ദർശന വേളയിൽ പ്രതിരോധ ചർച്ചകൾ കൂടുതൽ നടക്കുമെന്നാണ് റിപ്പോർട്ട്.ഇസ്ലാമിക നാറ്റോയ്‌ക്കെതിരെയുള്ള നീക്കങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്യും.
















