ന്യൂഡൽഹി ; രാജ്യത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടക്കുന്നുവെന്ന് കാണിച്ച് ഇന്ത്യ സഖ്യം ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പൂർണ്ണരൂപം പുറത്തുവിട്ട് കോൺഗ്രസ്. ആറ് പേജുള്ള കത്തിൽ 23 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ഒരു സ്വതന്ത്ര എംപിയുമാണ് ഒപ്പിട്ടിരിക്കുന്നത്.
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് നിലവിലെ സർക്കാരിൽ നിന്ന് “ഏറ്റവും ഗുരുതരമായ ഭീഷണി” നേരിടുന്നു . വോട്ടിംഗ് സമ്പ്രദായത്തിന്റെ സുതാര്യതയും നീതിയും സംരക്ഷിക്കാൻ സുപ്രീം കോടതി ഇടപെടണം . സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പ്രക്രിയ ഉടനടി നിർത്തണം , വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ശേഷിക്കുമ്പോൾ മാത്രമേ ഇത് ആരംഭിക്കാവൂ . ഫെഡറൽ അന്വേഷണ ഏജൻസികളെ ആയുധമാക്കുന്നു . സർക്കാരിന്റെ ഏജൻസികൾ, പ്രത്യേകിച്ച് സിബിഐ, ഇഡി, എൻഐഎ എന്നിവ പ്രതിപക്ഷത്തുള്ളവരെ ലക്ഷ്യം വയ്‌ക്കാൻ ഉപയോഗിക്കുന്നു. ആവശ്യമുള്ളിടത്ത് ഫിസിക്കൽ ബാലറ്റ് പേപ്പറുകൾ വീണ്ടും അവതരിപ്പിക്കണം – തുടങ്ങിയ ആവശ്യങ്ങളാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
കോടതിയിൽ ജനങ്ങളുടെ വിശ്വാസം നിലനിർത്തേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കോടതിയുടെ പങ്ക് കോടതി വഹിക്കണം. കോടതിയെ ചോദ്യം ചെയ്യുന്നില്ല. സത്യത്തിൽ, എല്ലാ സംവിധാനങ്ങളും പരാജയപ്പെടുമ്പോൾ കോടതികളെയാണ് സമീപിക്കുക. എന്നാൽ കോടതിയും പരാജയപ്പെട്ടാൽ ഞങ്ങളെന്ത് ചെയ്യും എന്നത് ചോദ്യചിഹ്നമാണ്- കത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാജ്യത്തെ ജനങ്ങൾക്ക് വിശ്വാസം നിലനിർത്താൻ കോടതി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കത്ത് പുറത്തുവിടുന്നത് സുതാര്യതക്ക് വേണ്ടിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
















