റോയിയുടെ സ്ഥാപനങ്ങളിൽ മാസങ്ങളായി നടക്കുന്ന പരിശോധന യുഎഇ അധികൃതരുടെ ആവശ്യപ്രകാരമാണെന്നാണു സൂചന. യുഎഇയിൽ കോൺഫിഡന്റ് ഗ്രൂപ്പ് നടത്തുന്ന മുതൽമുടക്കുകളിൽ രാഷ്‌ട്രീയം, സിനിമ തുടങ്ങി മറ്റു മേഖലകളിലുള്ളവരുടെ പണവുമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളും അതിലെ വീഴ്ചകളും തടയാനും വിവരങ്ങൾ പരസ്പരം കൈമാറാനുമുള്ള സഹകരണ കരാറിൽ ഇന്ത്യയും യുഎഇയും 2018ൽ ഒപ്പുവച്ചിരുന്നു.
ഈ കരാറിന്റെ നടത്തിപ്പു കുറെക്കൂടി കാര്യക്ഷമമാക്കാനുള്ള നടപടികൾ കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സ്വീകരിച്ചു.ഇന്ത്യയിൽനിന്നുള്ള വ്യക്തിയോ സ്ഥാപനമോ യുഎഇയിൽ മുതൽമുടക്കുന്ന പണം നിയമപ്രകാരമുള്ളതല്ലെന്നു സംശയം തോന്നിയാൽ അതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ അവർക്കു കരാർ പ്രകാരം ഇന്ത്യയുടെ സഹകരണം തേടാം. ആദായനികുതി, പൊലീസ് തുടങ്ങി എല്ലാ നിയമസംവിധാനങ്ങളും അതിന്റെ അന്വേഷണത്തിനായി ഉപയോഗിക്കാൻ കരാർ പ്രകാരം ഇന്ത്യ ബാധ്യസ്ഥമാണ്.
ഇന്ത്യയുടെ ആവശ്യങ്ങളിൽ യുഎഇ അവിടെയും ഇത്തരം സേവനങ്ങൾ ലഭ്യമാക്കണം.അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ രഹസ്യമായിത്തന്നെ മറുരാജ്യത്തിനു കൈമാറുകയും വേണം. ആ രാജ്യത്തു നടത്തിയ മുതൽമുടക്കിന്റെ റിക്കവറിക്കുപോലും ഇതര രാജ്യത്തിനു സാധിക്കുന്ന തരത്തിലുള്ളതാണു കരാർ. ഈ കരാർ പ്രകാരമായിരുന്നു അന്വേഷണമെന്നാണ് സൂചന.















