കൊച്ചി: തനിക്ക് എതിരായ ബലാത്സംഗ പരാതികള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുറത്തു നിന്നുള്ള ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.രാഷ്‌ട്രീയ ലക്ഷ്യമാണ് ഗൂഡാലോചനയ്‌ക്ക് പിന്നില്‍.
തനിക്കെതിരെ പരാതിപ്പെട്ടവര്‍ മുഴുവന്‍ ചാറ്റുകളും പുറത്തുവിടണം.ഒളിച്ചോടില്ലെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസുകളെ സധൈര്യം നേരിടുമെന്നും വ്യക്തമാക്കി.
ലൈംഗിക പീഡന പരാതിയില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. തനിക്കെതിരെ ഉളള ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങള്‍ മാത്രമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാര്‍മികതകള്‍ വച്ച് പുലര്‍ത്തുന്നുണ്ട്. ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ട്. ജയിലില്‍ കിടത്തിയേ അടങ്ങൂ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനാലാണ് മൂന്നാമത്തെ പരാതി ഉണ്ടായതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
തനിക്കെതിരെ ആദ്യമായി ആരോപണം ഉന്നയിക്കുന്നത് റിനി ആന്‍ ജോര്‍ജാണ്. അവരെ പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം അപമദ്യാദയായി പെരുമാറി എന്നാണ് പറയുന്നത്. പരിചയപ്പെട്ട് 24 മണിക്കൂറിന് ശേഷം റിനിയെ ഹോട്ടലിലേക്ക് വിളിച്ചിട്ടുണ്ടോ. ഉണ്ടെങ്കില്‍ റിനിയുടെ മറുപടി എന്തായിരുന്നു.
പരാതി പറഞ്ഞയാളുകളില്‍ തന്നെ ഏറ്റവും ഞെട്ടിച്ചത് കോണ്‍ഗ്രസില്‍ തന്നെയുളള എം എ ഷഹനാസാണ്. അടുത്ത സുഹൃത്തെന്ന് കരുതിയ ആളാണ്. കര്‍ഷക സമര വേളയില്‍ താന്‍ മോശമായി പെരുമാറിയപ്പോള്‍ ചുട്ട മറുപടി തന്നു എന്നാണ് ഷഹനാസ് പറയുന്നത്. ഈ മറുപടി ഷഹനാസ് പുറത്ത് വിടണം. ഞാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആകാന്‍ ആഗ്രഹിച്ചയാളാണ് താന്‍ അറിയുന്ന ഷഹനാസ്. ഉപദേശങ്ങള്‍ തരികയും പാലക്കാട് മത്സരിക്കണമെന്ന് ഇങ്ങോട്ട് പറഞ്ഞ സുഹൃത്തുമാണ് അവര്‍.
മൂന്നാം കേസിലെ അതിജീവിതയെ സാമ്പത്തിക ചൂഷണം നടത്തിയെന്ന പരാതിയും രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. ഫ്ളാറ്റ് വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ചെരുപ്പ് വാങ്ങിതന്നുവെന്ന ആരോപണവും ശരിയല്ല. മെസേജുകള്‍ മുഴുവന്‍ പുറത്തുവിടണം.
വി ഡി സതീശനോട് ഇതുവരെ സംസാരിച്ചിട്ടില്ല. നടപടിക്ക് മുന്‍പ് സതീശന്‍ തന്നെ കേള്‍ക്കാത്തതില്‍ സങ്കടമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
















