ദേശീയത പറഞ്ഞാൽ, നമ്മുടെ രാജ്യത്തിനോടു കൂറ് കാണിച്ചാൽ ഞാൻ സംഘിയാകുന്നത് എങ്ങനെയെന്ന ചോദ്യവുമായി റസൂൽ പൂക്കുട്ടി . ഐ.എഫ്.എഫ്.കെ.യിൽ ചില ചിത്രങ്ങൾ ഒഴിവാക്കിയപ്പോൾ കടുത്ത ഇടതുപക്ഷക്കാർ തനിക്കെതിരേ നടത്തിയ ആരോപണങ്ങളെല്ലാം പൂർണമായും തെറ്റാണെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
. ആ വർഷത്തെ ചലച്ചിത്ര അക്കാദമിയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചശേഷമാണ് ഞാൻ ചെയർമാനായി എത്തുന്നത്. മുൻകൂട്ടി പറഞ്ഞ ജോലികൾ ഉണ്ടെന്ന് ഞാൻ സാംസ്കാരിക മന്ത്രിയോട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല എന്ന് അദ്ദേഹവും പറഞ്ഞു. 184 ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആവില്ല എന്ന് കേന്ദ്രസർക്കാർ പറയുന്ന സമയത്താണ് ഞാനിവിടെ എത്തുന്നത്. പിന്നെ പലരെയും വിളിച്ചു. പലതലത്തിൽ ആളുകളോട് ബന്ധപ്പെട്ടു. എല്ലാ ജോലിയും മാറ്റിവെച്ച് ഡൽഹിയിൽപ്പോയി സംസാരിച്ചു. മേളയിൽ പങ്കെടുക്കാൻവരുന്ന കുറെ രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ല. ലണ്ടനിൽ ഇരുന്നും ഒരുപാട് ആളുകളോട് ഞാൻ സംസാരിച്ചിരുന്നു. ശശി തരൂർ, ജയ്‌ശങ്കർ എന്നിവരെല്ലാം എല്ലാം ശരിയാകാൻ ഒരുപാട് സഹായിച്ചു. തുടർന്ന് ചിത്രങ്ങളുടെ എണ്ണം 13-ൽ എത്തി. ഒടുവിൽ ആറ് സിനിമകളിൽ അത് എത്തി.
മറ്റൊരു കാര്യമുണ്ട്. ഒരുഘട്ടം കഴിഞ്ഞപ്പോൾ സർക്കാർതരുന്ന ഒരു നിർദേശമായി അത് മാറി. അത് ലംഘിച്ചാൽ എന്നെ അറസ്റ്റുചെയ്യാം. അക്കാദമിയുടെ ആളുകളെ അറസ്റ്റുചെയ്യാം. ഈ കാര്യങ്ങൾ ആദ്യമായാണ് ഞാൻ പറയുന്നത്. ചിത്രങ്ങൾക്ക് അനുമതി കിട്ടാത്തത് ഉദ്യോഗസ്ഥതലത്തിലുള്ള ഒരു ഇടപെടൽകൊണ്ടാണ് എന്നാണ് ഞാൻ കരുതുന്നത്. കേന്ദ്ര നിർദേശങ്ങൾ പ്രകാരം നീങ്ങണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി. സിനിമകൾ പ്രദർശിപ്പിക്കാമെന്ന് മന്ത്രിയും പറഞ്ഞു. ഞാൻ എന്തുചെയ്യും? എല്ലാം ആലോചിച്ചാണ് ഞാൻ ആ തീരുമാനമെടുത്തത്. ദേശീയത പറഞ്ഞാൽ, നമ്മുടെ രാജ്യത്തിനോടു കൂറ് കാണിച്ചാൽ ഞാൻ സംഘിയാകുന്നത് എങ്ങനെ? റസൂൽ പൂക്കുട്ടി ചോദിച്ചു
















