ഹരീഷ് കണാരന് അവസരം നഷ്ട്ടപ്പെട്ടത് ഹരീഷിന്റെ സ്വഭാവം കൊണ്ടാണെന്ന് നിർമാതാവും പ്രൊഡക്ഷൻ കണ്‍ട്രോളറുമായ എൻ.എം.ബാദുഷ . ഹരീഷ് പല സെറ്റുകളിലും പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. എല്ലാക്കാലത്തും ഒരാൾ സിനിമയില്‍ നിറഞ്ഞ് നിൽക്കില്ല. പുതിയ ആൾക്കാർ വന്നാൽ മാറിക്കൊടുക്കണമെന്നും ബാദുഷ പറഞ്ഞു.
കടം വാങ്ങിയ 20 ലക്ഷം തിരികെ നൽകാതിരിക്കുകയും സിനിമകളിൽ നിന്ന് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തെന്ന ഹരീഷ് കണാരന്റെ ആരോപണങ്ങൾക്കാണ് ബാദുഷയുടെ മറുപടി. ഹരീഷിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച ബാദുഷ ഹരീഷ് പറഞ്ഞ തുകയിൽ മാറ്റമുണ്ടെന്നും പ്രതികരിച്ചു. 20 ലക്ഷമാണ് വായ്‌പയായി ചോദിച്ചത്. ലഭിച്ചത് 14 ലക്ഷമാണ്. 7 ലക്ഷത്തോളം തിരികെ നൽകി. ബാക്കി തുക ഹരീഷിന്റെ 72 സിനിമകളുടെ ഡേറ്റ് മാനേജ് ചെയ്തതിന്റെ പ്രതിഫലമായി കണക്കാക്കുമെന്ന് കരുതിയെന്നും ബാദുഷ പറയുന്നു.
എആര്‍എം സിനിമയിൽ ഹരീഷ് പ്രതിഫലം കൂടുതൽ ചോദിച്ചു. അതിനാൽ നിർമാതാവാണ് ഹരീഷിനെ മാറ്റിയത്. 5 ലക്ഷമാണ് നിർമാതാവ് പ്രതിഫലം പറഞ്ഞത്. ഹരീഷ് 15 ലക്ഷം വേണമെന്ന് പറഞ്ഞു. അതാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്. ഹരീഷിൽ നിന്നും 14 ലക്ഷം പണമായി വാങ്ങിയതിന് ബാങ്ക് രേഖകൾ തെളിവാണ്. ആറരലക്ഷം തിരിച്ച് നൽകി. ബാക്കി സാമ്പത്തിക പ്രയാസം കാരണം പിന്നീട് നൽകാമെന്ന് അറിയിച്ചു.
ആശകൾ ആയിരം’ എന്ന ചിത്രത്തിൽ ഹരീഷിന് പറ്റിയ വേഷമില്ലായിരുന്നു. എന്നിട്ടും ജൂഡ് ആന്തണിയോട് പറഞ്ഞ് ഒരു വേഷം വാങ്ങി നൽകി. എന്നാൽ ആ ദിവസങ്ങളിൽ ഹരീഷിന് ഡേറ്റ് ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോ ഉള്ളതിനാൽ ആ വേഷം ചെയ്യാനായില്ല. നാട്ടിൽ വന്ന ശേഷം ഹരീഷിന്റെ ഡേറ്റില്‍ അഭിനയിക്കാമെന്ന് പറഞ്ഞു. എന്നാൽ ഹരീഷ് പറയുന്ന ഡേറ്റിൽ അഭിനയിക്കുക സാധ്യമല്ലായിരുന്നു.
ആവശ്യം വന്നപ്പോഴാണ് പണം ചോദിച്ചത്. ശമ്പളമായി കണക്കാക്കുമെന്ന് കരുതി. ഡേറ്റ് നോക്കിയ മറ്റ് 2 ആർട്ടിസ്റ്റുകൾ ഇതേ സമയം 20 ലക്ഷം തന്നു സഹായിച്ചു. അവർ ബുദ്ധിമുട്ട് മനസ്സിലാക്കി.അഡ്വക്കറ്റുമായി തീരുമാനിച്ച് നിയമപരമായി മുന്നോട്ട് പോകും, പണിയെടുത്തതിന് പണം എനിക്ക് നൽകാനുണ്ട്. ആരോപണം മൂലം കുടുംബവും ഞാനും അത്രയും അനുഭവിച്ചു. ആരോപണത്തിന് ശേഷം മകൻ കോളേജിൽ പോയിട്ടില്ല. അവന്റെ ഭാവി പോയി. മകളുടെ പേജിൽ വരെ സൈബറാക്രമണം ഉണ്ടായി. സൈബർ ആക്രമണം നടത്തിയവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. സൈബർ സെല്ലിന് പരാതി നൽകും. കുടുംബത്തിന് എതിരെ ആരോപണം വന്നതിനാലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറയുന്നതെന്നും ബാദുഷ പറഞ്ഞു.
















