മലയാളസിനിമയിൽ അപരന്മാരെ നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ സമൂഹമാധ്യമങ്ങൾ പ്രചരിക്കും മുൻപ് സൂപ്പർസ്റ്റാർ മോഹൻലാലിന്റെ അപരനെ വച്ച് ചിത്രമെടുത്ത സംവിധായകനാണ് വിനയൻ . ആ ചിത്രത്തെയും , തുടർന്നുണ്ടായ വിവാദങ്ങളെയും കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ അദ്ദേഹം തന്നെ തുറന്ന് പറയുകയാണിപ്പോൾ .
ഇന്ദ്രജാലം എന്ന നാടകത്തിൽ അഭിനയിച്ചിരുന്ന ശശികുമാർ എന്ന യുവാവിനുവേണ്ടി ഒരുക്കിയ കഥയാണ് സൂപ്പർസ്റ്റാറിന്റേത് എന്ന് വിനയൻ പറയുന്നു. 1990-ലാണ് ചിത്രം പുറത്തിറങ്ങിയത്. മദൻലാൽ, ജഗദീഷ്, ജഗതി ശ്രീകുമാർ, കൽപ്പന തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.
മോഹൻലാലുമായി മുഖസാദൃശ്യമുള്ള നടനായിരുന്നു ശശികുമാർ. അതുകൊണ്ട് ഇന്ദ്രജാലം നാടകം സൂപ്പർഹിറ്റായി. ആ സമയത്ത് ലാവണ്യ ഫിലിംസിന്റെ ഉടമയായ ജോർജാണ് ഇദ്ദേഹത്തെ നായകനാക്കി സിനിമയെടുക്കണമെന്നും അതിനായി കഥയെഴുതണമെന്നും തന്നോട് പറഞ്ഞതെന്നും വിനയൻ പറയുന്നു.
സിനിമാ മാസികയിലെ സൂപ്പർ സ്റ്റാറിന്റെ ഒപ്പ് നോക്കി പഠിച്ച് ബാങ്കിൽ ചെന്ന് റോബറി നടത്തുന്നതും അത് പ്രശ്‌നമാകുന്നതും അവസാനം സൂപ്പർസ്റ്റാർ വന്ന് ഇതെല്ലാം നിർത്തി എസി ബാർബർഷോപ്പ് തുടങ്ങാനായി ബ്ലാങ്ക് ചെക്ക് കൊടുക്കുന്നതുമാണ് അതിന്റെ ക്ലൈമാക്‌സ്.
സത്യത്തിൽ ആ രണ്ട് സീനിൽ മോഹൻലാൽ അഭിനയിച്ചിരുന്നെങ്കിൽ ആ സിനിമയുടെ ഗതി മാറിയേനെ. ഇത് ഞാൻ മോഹൻലാലെന്ന നടനെതിരെ കൊണ്ടുവന്ന ചിത്രമാണെന്നായിരുന്നു ആരോപണം. പക്ഷേ അങ്ങനെയൊന്നുമല്ല. സിനിമ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് ജോർജ് പറഞ്ഞതിന്റെ പേരിൽ ഉണ്ടാക്കിയ നല്ലൊരു കഥയായിരുന്നു അത്.’ -വിനയൻ തുടർന്നു.
മോഹൻലാൽ ഫാൻസുകാരെല്ലാം കൂടി തിയേറ്ററിന്റെ മുന്നിൽ ബാനർ വെച്ചു. ഞാൻ എന്തോ ലാലിനെതിരായിട്ടാണ് വന്നത് എന്നുള്ള രീതിയിൽ. ലാലിന്റെ കൂടെ നിൽക്കുന്നവരെല്ലാം കൂടി പറഞ്ഞു പരത്തി, ഫാൻസുകാരെ ഒക്കെ എതിരാക്കി. ലാലിനെ അടുത്ത കാലത്ത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു ‘സാറേ എനിക്ക് ആ കാര്യത്തിലൊന്നും ഒരു പ്രശ്‌നവുമില്ല’ എന്ന്. പക്ഷേ അതങ്ങനെ ഒരു ടോക് ആയിട്ട് മാറിയതിലൊന്നും അദ്ദേഹത്തിന് ഒരു ഉത്തരവാദിത്തവും ഇല്ലായിരുന്നു.
എന്റെ മനസ്സിലും ലാൽ എന്ന് പറയുന്ന മഹാനടനെതിരായിട്ട് ഉണ്ടാക്കിയതൊന്നുമല്ല അത്. കാരണം, അന്ന് ഏത് പടത്തിനെതിരായിട്ടാ? ഹിസ് ഹൈനസ് അബ്ദുള്ള കളിക്കുമ്പോഴാണ് ഈ പടം ഓപ്പോസിറ്റ് വന്നത്. അങ്ങനെ സിനിമാ മേഖലയിൽ എത്തുമ്പോൾ തന്നെ, എന്താ പറയാ, ഒരു ബോംബ് പൊട്ടിച്ചുകൊണ്ടാണ് ഞാൻ വന്നത്.’ -വിനയൻ പറഞ്ഞുനിർത്തി.
















