എ.ആർ റഹ്മാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മക്കളായ ഖദീജയും റഹീമയും. വിഷയത്തിൽ മലയാളി സംഗീത സംവിധായകൻ കൈലാസ് മേനോൻ പങ്കുവച്ച കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഇരുവരും സ്റ്റോറിയായി പങ്കുവച്ചു. ‘വിയോജിക്കാം, അധിക്ഷേപിക്കരുത്’ എന്ന തലക്കെട്ടിൽ കൈലാസ് മേനോൻ പങ്കുവച്ച കുറിപ്പാണ് ഖദീജയും റഹീമയും പങ്കുവച്ചത്.
ലോകമെങ്ങും ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരനെ അപമാനിക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ സമീപകാല കൃതികളെ പരിഹസിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതാനുഭവത്തെ ‘ഇരവാദമായി’ ചുരുക്കുന്നതും വിമർശനമല്ല. അഭിപ്രായപ്രകടനം എന്ന രീതിയിൽ ഈ നടത്തുന്നത് വിദ്വേഷ പ്രസംഗമാണ് ‘ എന്നാണ് ഖദീജയും റഹീമയും പങ്ക് വച്ചിരിക്കുന്ന കുറിപ്പിൽ ഉള്ളത്.
കുറിപ്പിന്റെ പൂർണരൂപം: ‘വിയോജിക്കാം, അധിക്ഷേപിക്കരുത്. എ.ആർ റഹ്മാൻ തന്റെ മനസ്സിലുള്ളത് പറഞ്ഞതിനെ കുറ്റപ്പെടുത്തുന്നവർ ഒരു കാര്യം മറന്നു. അദ്ദേഹത്തിന് തോന്നിയതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അത് അദ്ദേഹത്തിന്റെ അവകാശമാണ്. നിങ്ങൾക്ക് അദ്ദേഹത്തോട് വിയോജിക്കാം, പക്ഷേ, അനുഭവം പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം നിങ്ങൾക്ക് നിഷേധിക്കാൻ കഴിയില്ല. വിയോജിപ്പിന് അപ്പുറത്തേക്ക് വ്യക്തിഹത്യയിലേക്ക് കാര്യങ്ങൾ കടന്നു.
ഇത് ഏതെങ്കിലുമൊരാളുടെ ശബ്ദമല്ല. ഇന്ത്യൻ സംഗീതത്തെ ലോകത്തിന് മുന്നിൽ എത്തിച്ച, രാജ്യത്തെ അന്തസ്സോടെ പ്രതിനിധീകരിച്ച, തന്റെ സൃഷ്ടികളിലൂടെ തലമുറകളെ രൂപപ്പെടുത്തിയ ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു കലാകാരൻ വ്യക്തിപരമായ വീക്ഷണം പ്രകടിപ്പിക്കുന്നതുകൊണ്ട് തമിഴ് സംസ്കാരത്തിനും ഇന്ത്യൻ സിനിമയ്‌ക്കും ആഗോള സംഗീതത്തിനും പതിറ്റാണ്ടുകളുടെ സംഭാവന ഇല്ലാതാകുന്നില്ല.
ഒരു സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം നിങ്ങൾക്ക് ചർച്ച ചെയ്യാം. അദ്ദേഹത്തിന്റെ വ്യാഖ്യാനത്തോട് നിങ്ങൾക്ക് വിയോജിക്കാം. അത് ന്യായമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ മറച്ചുവയ്‌ക്കാൻ പരസ്യമായി അപമാനിക്കുകയോ അദ്ദേഹത്തെ ആക്രമിക്കുകയോ ചെയ്യുന്നത് ന്യായമല്ല. അഭിപ്രായ സ്വാതന്ത്ര്യം റഹ്മാന്റെ വിമർശകർക്ക് ബാധകമാകുന്നതുപോലെ തന്നെ അദ്ദേഹത്തിനും ബാധകമാണ്. വിമർശനം നല്ലതാണ്, പക്ഷേ ബഹുമാനമില്ലാത്ത രോഷം അദ്ദേഹത്തെയല്ല, നമ്മളെയാണ് കൂടുതൽ വെളിവാക്കുന്നത്’.
ലോകമെങ്ങും ബഹുമാനിക്കപ്പെടുന്ന ഒരു കലാകാരനെ അപമാനിക്കുന്നതും അദ്ദേഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതും അദ്ദേഹത്തിന്റെ സമീപകാല കൃതികളെ പരിഹസിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതാനുഭവത്തെ ‘ഇരവാദമായി’ ചുരുക്കുന്നതും വിമർശനമല്ല. അഭിപ്രായപ്രകടനം എന്ന രീതിയിൽ ഈ നടത്തുന്നത് വിദ്വേഷ പ്രസംഗമാണ്.‘ എന്നും കുറിപ്പിൽ പറയുന്നു.
















