പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ലൗലി ബാബു. ദി ഗിഫ്റ്റ് ഓഫ് ഗോഡ്, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പ്രണയം, നാല് പെണ്ണുങ്ങൾ, വെനീസിലെ വ്യാപാരി തുടങ്ങി നിരവധി സിനിമകളിൽ ലൗലി അഭിനയിച്ചിട്ടുണ്ട്.
ജന്മം നൽകിയ അമ്മയെ സംരക്ഷിച്ചതിന്റെ പേരിൽ കുടുംബം ലൗലിയെ ഉപേക്ഷിച്ചിരുന്നു. അമ്മയെ ഉപേക്ഷിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ലൗലി അമ്മയെയും കൊണ്ട് വീടുവിട്ടിറങ്ങി. അസുഖങ്ങളാലും വാർധക്യസഹജമായ അവശതകളാലും തളർന്ന അമ്മയുമായി ലൗലി അഭയം തേടിയത് പത്തനാപുരത്തെ ഗാന്ധിഭവനില്‍ ആയിരുന്നു.
ഓച്ചിറയിലോ ഗുരുവായൂരോ കൊണ്ടുപോയി അമ്മയെ കളയണമെന്ന് ഭർത്താവ് തന്നോട് ആവശ്യപ്പെട്ടതായി ലൗലി തന്നെ മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ലൗലിയുടെ അമ്മയുടെ മരണ വാർത്തയാണ് പുറത്ത് വരുന്നത്.
ഗാന്ധിഭവന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ലൗലിയുടെ അമ്മ കുഞ്ഞമ്മ പോത്തന്‍ നിര്യാതയായ വാർത്ത പുറത്ത് വന്നത്. അമ്മ അസുഖ ബാധിതയായശേഷം അഭിനയത്തിൽ നിന്ന് പോലും ലൗലി വിട്ടുനിൽക്കുകയായിരുന്നു. അതിനാൽ തന്നെ അമ്മയെ പരിപാലിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകളും നടിയെ അലട്ടിയിരുന്നു.
‘ അമ്മയെ ഉപേക്ഷിക്കാൻ പറഞ്ഞത് എനിക്ക് വലിയ സങ്കടമുള്ള സംഭവമായിരുന്നു. അന്നുതൊട്ട് അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ഞാന്‍ ആലോചിച്ചിരുന്നു. അപ്പോള്‍ അമ്മ ഒറ്റപ്പെട്ട് പോകും… അത് അമ്മക്ക് മാനസിക പ്രയാസമാകും. ഞാന്‍ ഒറ്റമോളാണ്.
അമ്മയ്‌ക്ക് പ്രതീക്ഷയുണ്ടാകില്ലേ? പിന്നീട് ഞാന്‍ ആലോചിച്ചു. ഞാനുംകൂടെ പോയാല്‍ അമ്മയ്‌ക്ക് സന്തോഷമാകും. അങ്ങനെ നമുക്ക് എവിടെങ്കിലും പോകാമെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. നീ എന്റെ കൂടെയുണ്ടെങ്കില്‍ ഞാന്‍ എവിടെ വേണമെങ്കിലും വന്നോളാമെന്ന് അമ്മ പറഞ്ഞു. മക്കളേയും കൊച്ചുമക്കളേയും പൊന്നുപോലെ വളര്‍ത്തി. കാലം മാറിയപ്പോള്‍ മക്കള്‍ മാറി.അമ്മയ്‌ക്ക് ആ പഴയ സ്ത്രീയാവാനേ കഴിഞ്ഞുള്ളു.“ എന്നാണ് അമ്മയുമായി വീട് വിട്ടിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി ലൗലി ഒരിക്കൽ പറഞ്ഞത്.
















