സുരേഷ് ഗോപിയുടെ ഭാര്യയെന്ന മേൽവിലാസത്തിലേക്ക് മാറും മുമ്പ് തന്നെ സിനിമയും സംഗീതവുമെല്ലാം രാധികയ്‌ക്ക് സുപരിചിതമായിരുന്നു.മലയാളിത്തമുള്ള പാട്ടുകൾക്കൊപ്പം ലാളിത്യമുള്ള രാധികയുടെ ലുക്കും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.അഞ്ച് വയസ് മുതൽ സംഗീതം പഠിക്കുന്ന രാധിക ഇപ്പോഴും ഇടയ്‌ക്കിടെ പൊതുവേദികളിൽ പാടാറുണ്ട്. ചില സിനിമകളിൽ പിന്നണി ഗായികയായും പ്രത്യക്ഷപ്പെട്ടിരുന്നു
‘ ഒരേ വീട്ടിലായതിനാൽ ഞാൻ മുഴുവൻ സമയവും അമ്മൂമ്മയുടെ കൂടെയായിരുന്നു. അമ്മയേക്കാൾ കൂടുതൽ അമ്മൂമ്മയുടെ ചിട്ടകളും രീതികളും എനിക്കാണ്. തിരുവനന്തപുരത്ത് തന്നെയാണ് ജനിച്ചതും വളർന്നതും. സ്കൂൾ കോളേജ് പഠനവും അവിടെ തന്നെയായിരുന്നു. അഞ്ച് വയസ് മുതൽ സംഗീതം പഠിക്കുന്നുണ്ട്.
കോളേജിൽ മ്യൂസിക് എടുത്ത് പഠിക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. വിവാഹം 18-ാം വയസിലായിരുന്നു. അന്ന് ഞാൻ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പിന്നെയും മൂന്ന് വർഷത്തോളം സംഗീതപഠനം തുടർന്നു. പിന്നീട് ജീവിതത്തിലെ മറ്റ് തിരക്കുകൾക്കിടയിൽ സ്വാഭാവികമായി അതങ്ങ് നിന്നു.വിവാഹത്തിനുശേഷവും അവസരങ്ങൾ വന്നിരുന്നു. എന്നാൽ കുഞ്ഞുങ്ങളുടെ കാര്യവും മറ്റുമായി തിരക്കുകളിലായതിനാൽ പ്രാക്ടീസ് ചെയ്യാൻ പറ്റാതെ വന്നു
അമ്മൂമ്മയുടെ കൂടെ ത്തന്നെയായിരുന്നതുകൊണ്ട് സിനിമ എനിക്ക് അന്യമായിരുന്നില്ല. അമ്മയുടെ ഏറ്റവും ഇളയ സഹോദരിയുടെ കല്യാണസമയം… കൊല്ലത്തായിരുന്നു ചിറ്റപ്പന്റെ വീട്. അവിടെ നിന്ന് വന്നവരിൽ സുരേഷേട്ടന്റെ അച്ഛനുമുണ്ടായിരുന്നു. അവർക്ക് എന്നെ കണ്ടിഷ്ടപ്പെട്ടു. അങ്ങനെ ആലോചനയുമായി വന്നു. വീട്ടുകാർക്കൊക്കെ സമ്മതം. എനിക്കും ഇഷ്ടപ്പെട്ടു. എന്നാൽ കല്യാണം നിശ്ചയിക്കുന്ന സമയത്ത് സുരേഷേട്ടന്റെ സിനിമകളൊന്നും കണ്ടിരുന്നില്ല.
അവിടെ അച്ഛനും അമ്മയ്‌ക്കും നാല് ആൺകുട്ടികളാണ്. ആദ്യമായി അവരുടെ വീട്ടിൽ വന്ന് കയറിയ പെൺകുട്ടിയാണ് ഞാൻ. അവർക്കെന്നോട് വലിയ വാത്സല്യമായിരുന്നു .വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷമാണ് ആദ്യമകളായ ലക്ഷ്മി ഉണ്ടാവുന്നത്. കൊച്ചുകുഞ്ഞായിരിക്കുമ്പോൾ തന്നെ ഒരു ആക്സിഡന്റിൽ മോളുപോയി. എനിക്ക് തുടയിൽ പൊട്ടലായിരുന്നു. ബെഡ് റെസ്റ്റിലായി കുറച്ചുകാലം. പിന്നീടാണ് ഗോകുലും അതിന് താഴെ മറ്റ് മൂന്നുപേരും വന്നത്. ലക്ഷ്മിമോൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെങ്കിലും അഞ്ച് കുട്ടികളുടെ അമ്മയാണെന്ന് പറയാൻ തന്നെയാണ് എനിക്കിഷ്ടം.
അവൾ ഞങ്ങളുടെ മനസിൽ ഇപ്പോഴും ജീവിക്കുന്നു. മക്കൾ തമ്മിൽ ചെറിയ പ്രായവ്യത്യാസം മാത്രമേയുള്ളൂ. എങ്കിലും അവരെ വളർത്തുന്ന കാര്യത്തിൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടത്തിനും താത്പര്യത്തിനുമനുസരിച്ച് കരിയർ തിരഞ്ഞെടുക്കാനാണ് കുട്ടികളെ പിന്തുണച്ചതെന്നും രാധിക പറയുന്നു
















