കുഞ്ഞാറ്റയെന്ന തേജാലക്ഷ്മിയും മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് അരങ്ങേറാൻ തയ്യാറെടുക്കുകയാണ്. തേജാലക്ഷ്മിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയപ്പോൾ വികാരാധീനനായി കണ്ണു നിറഞ്ഞ മനോജ് കെ.ജയന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഉർവശിയെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു മനോജ് കെെ.ജയന്റെ തൊണ്ടയിടറിയതും വാക്കുകൾ മുറിഞ്ഞതും. ഇപ്പോൾ തന്നെയും, മാതാപിതാക്കളെയും കുറിച്ച് കുഞ്ഞാറ്റ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘ പഠനശേഷം ജോലി എന്നത് ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. സിനിമ ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ നേരത്തെ ചെയ്യണം എന്നാണ് അമ്മ എന്നോട് പറഞ്ഞത്. സ്കൂൾ കാലം മുതൽ അമ്മ ഇത് പറയുമായിരുന്നു.സിനിമയിലേക്ക് വരിക എന്നത് ശരിയാണോ തെറ്റാണോയെന്ന ആശങ്കയുണ്ടായിരുന്നു. എന്റെ തീരുമാനങ്ങൾക്ക് ആരും എതിര് നിൽക്കാറില്ല. അങ്ങനെയാണ് ജോലി ചെയ്യാൻ തീരുമാനിക്കുന്നത്. അതിന് ഇടയിൽ തെലുങ്ക് സിനിമയിലേക്ക് അവസരം വന്നിരുന്നു. പക്ഷെ ഞാൻ അത് വേണ്ടെന്ന് വെച്ചു. ക്യാമറയോട് ഒരു ഭയമായിരുന്നു
ഡിസിപ്ലിനോടെ പെരുമാറാമെങ്കിൽ മാത്രമെ സിനിമയിലേക്ക് ഇറങ്ങാവൂ എന്നാണ് അച്ഛനും അമ്മയും നൽകിയ ആദ്യ ഉപദേശം. അച്ഛനും അമ്മയുമാണ് എന്റെ മാനേജേഴ്സും പിആറും. അവരാണ് എനിക്ക് വേണ്ടി തീരുമാനിക്കുന്നത്.
അച്ഛന്‍ അന്ന് എന്റെ കുഞ്ഞുന്നാളിലെ കുറേ കാര്യങ്ങളൊക്കെ ആലോചിച്ചാണ് ഇമോഷണല്‍ ആയത്. ഞങ്ങള്‍ രണ്ട് പേരും മാത്രമുള്ള കുറേ കാര്യങ്ങളുണ്ട്. വളരെ പേഴ്‌സണല്‍ ആയ കാര്യങ്ങള്‍. അതൊക്കെ ആലോചിച്ചിട്ടാണ്. താരതമ്യേനെ ഞാന്‍ കുറച്ച് മനക്കട്ടിയുള്ളയാളാണ്. കട്ടി കാണിക്കുന്ന ആളാണ്. മനസില്‍ പാവമാണെങ്കിലും, ബോള്‍ഡ് ആകാന്‍ ശ്രമിക്കുന്ന ആളാണ് ‘ എന്നും കുഞ്ഞാറ്റ പറഞ്ഞു.
















