ലിഫ്റ്റിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. അപ മര്യാദയായി പെരുമാറിയ വ്യക്തിയെ അടിച്ചുവെന്നും പാർവതി പറഞ്ഞു. പുരുഷന്മാർ എപ്പോഴും തോളും വിരിച്ച് ആത്മവിശ്വാസത്തോടെയാണ് നടക്കുന്നതെന്നും എന്നാൽ സ്ത്രീകൾ അങ്ങനെയല്ലെന്നും നടി പറഞ്ഞു.
‘ഇതിൽ ലജ്ജിക്കേണ്ടത് ഞാനല്ല. എനിക്ക് 19-20 വയസ്സുള്ളപ്പോൾ നടന്ന മറ്റൊരു കാര്യമുണ്ട്. ഞാൻ ഒരു ലിഫ്റ്റിലായിരുന്നു. എന്റെ പിന്നിൽ നിന്ന ഒരാൾ എന്നിലേക്ക് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അയാളുടെ സ്പർശനം എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാൻ അയാളുടെ കരണത്തടിച്ചു. ‘നിങ്ങൾ എന്താണ് ഈ ചെയ്തത്?’ എന്ന് ഞാൻ ചോദിച്ചു. സെക്യൂരിറ്റി വന്നു, പക്ഷേ ആ മാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു. പക്ഷേ പൊലീസുകാർ പോലും പറഞ്ഞത്, ‘നീ ഒരു തല്ല് കൊടുത്തല്ലോ, ഇനി ഇത് വിട്ടേക്ക്’ എന്നാണ്. അപ്പോഴാണ് ഈ നാട്ടിലെ നീതി എന്നാൽ എന്താണെന്ന് എനിക്ക് മനസ്സിലായത്.
ഒടുവിൽ അയാൾ എന്റെ കാലിൽ വീണു പറഞ്ഞു, ‘എനിക്ക് ഇപ്പോൾ ഗൾഫിൽ ജോലി കിട്ടിയതാണ്, എന്റെ കല്യാണം നടക്കാൻ പോവുകയാണ്’ എന്നൊക്കെ. ഒരു ലിഫ്റ്റിൽ പോലും സ്വന്തം കാമത്തെ നിയന്ത്രിക്കാൻ കഴിയാത്ത ആളാണ് ഈ പറയുന്നത്. ഞാൻ അയാളെ തല്ലിയപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചു. പക്ഷേ എനിക്കതൊരു വലിയ നേട്ടമായി തോന്നിയില്ല. സ്വയം സംരക്ഷിക്കേണ്ടി വരുന്നത് ഒരു വലിയ കാര്യമല്ല. സ്വന്തം സുരക്ഷയ്‌ക്കായി പോരാടേണ്ടി വരുമ്പോൾ ആരും എന്റെ തോളിൽ തട്ടി ‘നീ കരുത്തുള്ളവളാണ്’ എന്ന് പറയേണ്ടതില്ല. അതൊരു നല്ല അവസ്ഥയല്ല. പുരുഷന്മാരേ, നിങ്ങൾ ഒന്ന് കേൾക്കൂ, തോളും വിരിച്ച് ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയുന്ന നിങ്ങൾക്ക് പെൺകുട്ടികളുടെ അവസ്ഥ മനസ്സിലാകില്ല.” പാർവതി കൂട്ടിച്ചേർത്തു.
സ്ത്രീകൾ നടക്കുമ്പോൾ പോലും ശരീരഭാഗങ്ങൾ ശ്രദ്ധിക്കപ്പെടാതിരിക്കാൻ വസ്ത്രങ്ങൾ വലിച്ചു നേരെയാക്കിക്കൊണ്ടിരിക്കണം. സ്വന്തം ശരീരത്തെക്കുറിച്ചുള്ള തിരിച്ചറിവ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം തെറാപ്പിയാണ്. ദൈവത്തിന് നന്ദി, തെറാപ്പി എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. എനിക്ക് തെറാപ്പിയോട് വലിയ ഇഷ്ടമാണ്. പക്ഷേ, ഇപ്പോഴുള്ള എന്റെ തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നതിന് മുമ്പ് എനിക്ക് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മികച്ച ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
ഒരിക്കൽ റെയില്‍വേസ്റ്റേഷനില്‍ വച്ച് ഒരു സംഭവമുണ്ടായി, അച്ഛനും അമ്മയ്‌ക്കും ഒപ്പമായിരുന്നു ഞാന്‍ നിന്നത്. ആരോ വന്ന് മാറില്‍ അടിച്ചിട്ട് പോയി, തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു, അന്ന് ഞാന്‍ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. വഴിയിലൂടെ നടക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞുതരും. പുരുഷന്മാരുടെ കയ്യിലേക്ക് നോക്കി നടക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ഒരു അമ്മ തന്റെ മകളെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട ഒരു സാഹചര്യം ആലോചിച്ചുനോക്കൂ. അതുമാത്രമല്ല, ചില പുരുഷന്മാർ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് നടന്നു വരുന്നത്. കുട്ടിക്കാലത്ത് എത്രയോ തവണ പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കണ്ടിട്ടുണ്ട്.” എന്നും പാർവതി പറഞ്ഞു.
















