തിരുവനന്തപുരം: സിപിഎം സഹയാത്രികനും ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റെജി ലൂക്കാസിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപിയുടെ ദേശീയ നേതൃത്വം പകർന്നുനൽകുന്ന വികസനവും ആശയവും തന്നെ കൂടുതലായി ആകർഷിച്ചുവെന്ന് പാർട്ടി പ്രവേശനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ റെജി ലൂക്കോസ് പറഞ്ഞു.
ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോൾ കാണുന്ന വികസനം ഞെട്ടിച്ചിട്ടുണ്ട്. കേരളത്തിൽ വികസനം ഇല്ല എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ രാഷ്‌ട്രീയ യുദ്ധത്തിനല്ല ഇനി അവസരമെന്നും ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടു പോയാൽ കേരളം വ്യദ്ധ സദനമാകുമെന്നും സിപിഎം വർഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുന്നുവെന്നും റെജി ലൂക്കോസ് പറഞ്ഞു. 35 വർഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചു. പുതിയ തലമുറ നാടുവിടുന്നു. ദ്രവിച്ച ആശയം മാറണമെന്നും റെജി ലൂക്കോസ് പ്രതികരിച്ചു.
വർഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഃഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനൽ സംവാദത്തിന് വിളിച്ചു. ഞാൻ പറഞ്ഞു ഇന്നുമുതൽ എൻറെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
2026 നാടിൻറെ ഭാവിക്ക് വേണ്ടി ആകട്ടെയെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുതിയ ഭാവിക്ക് വേണ്ടി തീരുമാനം എടുക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനുവരി 11 അമിത് ഷാ വരും. തെരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യക്തമായ സന്ദേശം ജനങ്ങൾ തന്നുവെന്നും അദ്ദേഹം പറഞ്ഞു.
















