ന്യൂദല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്റ്റ് 15-ന് സർവീസ് ആരംഭിക്കും. ഈ അതിവേഗ റെയിൽ പാതയിൽ ഘട്ടം ഘട്ടമായാണ് ട്രെയിൻ ഓടിത്തുടങ്ങുക. പൂർത്തിയാകുന്ന ആദ്യഘട്ടമായ സൂറത്ത്-ബിലിമോറ സ്ട്രെച്ചിലാണ് ആദ്യ സർവീസ് നടക്കുക. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
“ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്റ്റ് 15-ന് തയ്യാറാകും. ആദ്യം തുറക്കുന്നത് സൂറത്ത് മുതൽ ബിലിമോറ വരെയുള്ള ഭാഗമായിരിക്കും. അതിനുശേഷം വാപി മുതൽ സൂറത്ത് വരെ തുറക്കും. പിന്നെ വാപ്പി മുതൽ അഹമ്മദാബാദ് വരെ തുറക്കും, അതിനുശേഷം താനെ മുതൽ അഹമ്മദാബാദ് വരെ തുറക്കും, അവസാനം മുംബൈ മുതൽ അഹമ്മദാബാദ് വരെ തുറക്കും,” റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
അഹമ്മദാബാദിലെ സബർമതിയെയും മുബൈയിലെ താനെയെയും ബന്ധിപ്പിച്ചുകൊണ്ടു 508 കിലോമീറ്റർ നീളത്തിലാണ് ബുള്ളറ്റ് ട്രെയിൻ ഓടിക്കുവാനുള്ള അതിവേഗ റെയിൽപാത നിർമിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗം പ്രതീക്ഷിക്കുന്ന ബുള്ളറ്റ് ട്രെയിൻ ഈ ദൂരം 2 മണിക്കൂർ 17 മിനിറ്റിൽ ഓടിയെത്തും. 2017ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടന്നത്. 2023 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പദ്ധതി നീണ്ടുപോവുകയായിരുന്നു. സ്ഥലം ഏറ്റെടുക്കലിൽ ഉൾപ്പെടെ ഉണ്ടായ പ്രശ്നങ്ങളാണ് കാലതാമസത്തിനു ഇടയാക്കിയത്.
മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള ദൂരം 1 മണിക്കൂർ 58 മിനിറ്റിൽ ഓടിയെത്താനാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ സ്റ്റേഷനുകളുടെ എണ്ണം 4ൽ നിന്നും 12 ആക്കി ഉയർത്താൻ തീരുമാനിച്ചതോടെ സഞ്ചാര സമയത്തിലും വർധനയുണ്ടായി.
കഴിഞ്ഞ നവംബറിൽ പ്രധാനമന്ത്രി സൂറത്തിൽ നിർമാണത്തിലുള്ള ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനിൽ സന്ദർശനം നടത്തിയിരുന്നു. പദ്ധതിയുടെ അനുഭവങ്ങൾ ‘ബ്ലൂ ബുക്ക്’ പോലെ രേഖപ്പെടുത്തുന്നത് ഭാവിയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോർ 352 കിലോമീറ്റർ ദൂരം ഗുജറാത്തിലും, ദാദ്ര & നഗർ ഹവേലിയിലുമായാണ് കടന്നുപോകുന്നത്. 156 കിലോമീറ്റർ ദൂരം മഹാരാഷ്‌ട്രയിലൂടെയും പോകുന്നു. പാതയുടെ 85 ശതമാനത്തിലധികം (ഏകദേശം 465 കിലോമീറ്റർ) ആകാശപ്പാതയാണ്. ഇതിൽ 326 കിലോമീറ്റർ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 17 നദികളിലെ പാലങ്ങളിൽ 17 എണ്ണവും നിർമ്മിച്ചു കഴിഞ്ഞു.
















