തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണ അങ്കിയിലെ മാത്രമല്ല, സ്വാമി അയ്യപ്പന്റെ പ്രഭാ മണ്ഡലവും മോഷ്ടിക്കപ്പെട്ടതായി വാർത്തകർ. എസ്‌ഐടിയുടെ കസ്റ്റഡിയിലിരിക്കുന്ന പ്രതികളെ ചോദ്യം ചെയ്തതിൽനിന്നുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ സ്വർണ്ണമോഷണങ്ങളെല്ലാം ഒന്നിച്ച് നടന്നതാണോ പിണറായി സർക്കാർ അധികാരത്തിൽവന്നതിനു ശേഷമുള്ള ഒമ്പതുവർഷത്തിനിടെ നടന്നതാണോ എന്ന കാര്യങ്ങൾ വ്യക്തമാകാനുണ്ട്.
പ്രഭാവലയത്തിന്റെ വ്യാളീമുഖ-ശിവരൂപ സ്വർണ്ണാപഹരണവും നടന്നിരിക്കുന്നതായാണ് ലഭ്യമാകുന്ന വിവരം.
അതിനിടെ മുൻ ദേവസ്വം മന്ത്രി അടൂർ പ്രകാശിനെ ചോദ്യം ചെയ്തുവെന്നും ചെയ്തില്ലെന്നുമുള്ള തർക്കങ്ങളും വിവാദങ്ങളുമുണ്ട്. അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് യുഡിഎഫ് കാലത്തും ശബരിമല സ്വർണ്ണ മോഷണം നടന്നുവെന്ന് വരുത്താനുള്ള ശ്രമങ്ങളിലാണ് പിണറായി സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയാണ് ഈ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അവകാശപ്പെടുന്ന അടൂർ പ്രകാശ് ആകെ വിറളിപ്പെട്ടിട്ടുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സോണിയാ ഗാന്ധിയുടെ അടുത്തുകൊണ്ടുപോയത് അടൂർ പ്രകാശാണെന്നാണ് സിപിഎം പറയുന്നത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞപ്പോൾ പ്രകടിപ്പിച്ച ആഹ്ലാദം പുതിയ രാഷ്‌ട്രീയ വഴിത്തിരിവിലേക്കാണ് കാര്യങ്ങൾ നീക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
എസ്‌ഐടിയുടെ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണെങ്കിലും അന്വേഷിക്കുന്നത് സംസ്ഥാനത്തെ പോലീസിലുള്ളവരാണെന്നത് വെല്ലുവിളിയാണെന്ന് ഉയർന്ന അന്വേഷണ ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു.
രണ്ടു കാര്യങ്ങളിലാണ് പ്രതീക്ഷ കാണുന്നത്: ഒന്ന് പരിശോധനയ്‌ക്ക് അയച്ച് സ്വർണ്ണത്തെക്കുറിച്ചുള്ള റിപ്പോർട്ട് വരുമ്പോൾ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ ഗതി വ്യക്തമാകും.
മറ്റൊന്ന്, കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണ സന്നദ്ധരാണ് എന്നുള്ളതും. ഇതിനു പുറമേയാണ് ഹൈക്കോടതി അടുത്ത തവണ ഈ കേസ് എടുക്കുമ്പോൾ നിർണ്ണായക തീരുമാനം ഉണ്ടാകുമെന്നത്.
















