തിരുവനന്തപുരം (28-12-2025): തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ തുടങ്ങി. ശനിയാഴ്ച സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ജില്ലാ അവലോകന റിപ്പോർട്ടിൽ ചർച്ചനടത്തി. ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിനെതിരേ നടപടി വൈകിയത് തിരഞ്ഞെടുപ്പിൽ പ്രചരണായുധമായെന്നു യോഗത്തിൽ വിലയിരുത്തലുണ്ടായി.
അതേസമയം, വൈറൽ പാരഡി ഗാനത്തിനെതിരെ ഒന്നും ചെയ്യാൻ സൈബർ സഖാക്കൾക്ക് ആയില്ലെന്നും വിലയിരുത്തൽ ഉണ്ട്. ജനമനസ്സറിഞ്ഞുള്ള പ്രചാരണം ഏറ്റെടുക്കുന്നതിൽ പാർട്ടി സൈബർ വിഭാഗം അമ്പേ പരാജയപ്പെട്ടെന്നാണ് വിലയിരുത്തൽ. ശബരിമല പാരഡിഗാനം വൈറലാവുന്നത് പാർട്ടിക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നേരിടാൻ സൈബർ വിഭാഗത്തിനായില്ല.
സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനോ, സാമൂഹികമാധ്യമ പ്രചാരണത്തിൽ മേൽക്കൈ നേടാനോ കഴിഞ്ഞില്ല. അതേസമയം, സൈബർ പ്രചാരണത്തിൽ പ്രതിപക്ഷം ഏറെ മുന്നിട്ടുനിന്നെന്നും വിലയിരുത്തി. സംസ്ഥാന നേതൃത്വത്തിന്റെ പൊതുവിലയിരുത്തൽ ഞായറാഴ്ചത്തെ സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കും.
ഇപ്പോഴത്തെ ദൗർബല്യം രണ്ടുമാസത്തിനുള്ളിൽ മാറ്റിയെടുത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നേറാനുള്ള കർമപദ്ധതി സംസ്ഥാനനേതൃത്വം തയ്യാറാക്കും. ഇതിനായി എസ്ഐആറിൽ വോട്ടർമാരെ ഒഴിവാക്കിയതു പോലുള്ള വിഷയം പ്രചാരണവിഷയമായി ഏറ്റെടുക്കും. ഇക്കാര്യം ചർച്ചചെയ്യാൻ ഞായറാഴ്ച എൽഡിഎഫ് യോഗവും ചേരും.
















