തിരുവനന്തപുരം: തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെയും ചില മാധ്യമങ്ങളിലൂടെയും അടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. ഇത്തരം പ്രചാരണം നടത്തിയ ഓൺലൈൻ, സാറ്റലൈറ്റ് ചാനലുകൾക്കും പത്രത്തിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ വികാരാധീനയായ ശ്രീമതി പൊട്ടിക്കരയുകയും ചെയ്തു.
പി.ആർ. കൃഷ്ണൻ എംഎൽഎയുടെ ഭാര്യയായി വ്യാജമായി അവതരിപ്പിച്ച് എംഎൽഎയുടെ കുടുംബപെൻഷൻ താൻ കൈപ്പറ്റുന്നുവെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നതെന്ന് ശ്രീമതി ആരോപിച്ചു. യാതൊരു വസ്തുതയുമില്ലാത്ത ഈ വാർത്തകൾ കേൾക്കുന്നവർക്ക് വിശ്വസിക്കാവുന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെയായി പൊതുപ്രവർത്തന രംഗത്തുള്ള തനിക്കെതിരെ ഇത്തരമൊരു ഗുരുതര ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ അന്വേഷിക്കാനോ വിശദീകരണം തേടാനോ ബന്ധപ്പെട്ടവർ തയ്യാറായില്ലെന്നും ശ്രീമതി വിമർശിച്ചു.
ജനം ടിവി, കർമ, ഭാരത് ലൈവ്, കണ്ണൂർ ആസ്ഥാനമായുള്ള സായാഹ്നപത്രം സുദിനം എന്നിവയാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീമതി, ഇവർക്കെതിരെ കേസ് ഫയൽ ചെയ്യുന്നതിനാവശ്യമായ തെളിവുകൾ രണ്ട് ദിവസം മുമ്പ് തന്നെ ശേഖരിച്ച് അഭിഭാഷകനെ ഏൽപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ഒരു പൊതുപ്രവർത്തകയുടെ വിശ്വാസ്യതയും സാമൂഹികമാനവും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്ന് ആരോപിച്ച ശ്രീമതി, ഇതാദ്യമായല്ല തനിക്കെതിരെ ഇത്തരം അടിസ്ഥാനരഹിത വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും കൂട്ടിച്ചേർത്തു.
















