പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ കീച്ചംപറമ്പില്‍ വീട്ടില്‍ 12 മണിക്കൂറിലധികം നീണ്ട റെയ്ഡില്‍ നിര്‍ണായക രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തു. സിഐയുടെ നേതൃത്വത്തില്‍ വനിതാ പോലീസടങ്ങുന്ന ഏഴംഗ സംഘമാണ് വീട് അരിച്ചുപെറുക്കിയത്. വീട് പൂര്‍ണമായി അടച്ചശേഷമായിരുന്നു റെയ്ഡ്.
2019നു ശേഷമുള്ള പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളുമുണ്ട്. ആധാരങ്ങള്‍, ബാങ്ക് പാസ്ബുക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഇതില്‍പ്പെടുന്നു. പത്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായ ശേഷം കുടുംബം മൂന്നിടങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. കീച്ചംപറമ്പില്‍ വീടിനു സമീപം രണ്ടുനിലയുള്ള വ്യാപാര സമുച്ചയം വാങ്ങി. എന്നാല്‍ പത്മകുമാര്‍ സ്വന്തം പേരിലോ ഭാര്യയുടെ പേരിലോ വാങ്ങിയ ഭൂമിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കോന്നി മേഖലയോടു ചേര്‍ന്നുള്ള 30 ഏക്കര്‍ റബര്‍ത്തോട്ടം പ്രസിഡന്റായ ശേഷം വിറ്റതായും വിവരമുണ്ട്. സ്വര്‍ണക്കൊള്ളയില്‍ പിടിക്കപ്പെട്ടാല്‍ തനിക്കു ലഭിച്ച പണം തോട്ടം വിറ്റ വകയില്‍ ലഭിച്ചതാണെന്നു വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം മുന്‍കൂട്ടിയുള്ളതാണോയെന്ന സംശയവുമുണ്ട്.
സ്വര്‍ണക്കൊള്ളയില്‍ തനിക്കു മാത്രമല്ല പങ്കെന്നും അതു തെളിയിക്കുന്ന രേഖകള്‍ വീട്ടിലുണ്ടെന്നും ചോദ്യം ചെയ്യലില്‍ പത്മകുമാര്‍ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ വക്കീലിനു നല്കാന്‍ ശേഖരിച്ചുവച്ച രേഖകളാണിവയെന്നാണു സൂചന. പരിശോധന ആരംഭിച്ച് അധികം കഴിയും മുമ്പേ ഈ രേഖകള്‍ കണ്ടെത്തിയെങ്കിലും കൂടുതല്‍ തെളിവുകള്‍ തേടിയാണ് വീടും സമീപ സ്ഥലങ്ങളും ടോയ്‌ലറ്റ് അടക്കമുള്ള എല്ലായിടവും അന്വേഷണ സംഘം അരിച്ചുപെറുക്കിയത്.
നടന്‍ ജയറാമിനെ സാക്ഷിയായി സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ഉള്‍പ്പെടുത്തി. സാക്ഷികളില്‍ നിന്നു വിശദ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി സാക്ഷി മൊഴി ശേഖരിക്കുന്നതിനു സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നും ആ തീയതിയിലും സമയത്തുമെത്തണമെന്നും കാട്ടി ജയറാമിന് എസ്‌ഐടി നോട്ടീസ് അയച്ചിട്ടുണ്ട്.
















