ന്യൂദല്‍ഹി: നിയമ നിര്‍മാണ സഭകള്‍ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി രണ്ടംഗ ബെഞ്ച് വിധി ഭരണഘടനാ വിരുദ്ധവും തെറ്റുമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച്. രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
സമയ പരിധിക്കുള്ളില്‍ ഇവര്‍ ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ അവ പാസായതായി കരുതാമെന്ന (ഡീംഡ് അസന്റ്) നിര്‍ദേശവും റദ്ദാക്കി. രണ്ടംഗ ബെഞ്ച് നടപടി രാഷ്‌ട്രപതിയുടെയും ഗവര്‍ണറുടെയും അധികാരം തട്ടിപ്പറിക്കുന്നതിനു തുല്യമാണ്. ഇത് അനുവദനീയമല്ല. നിര്‍ണായകമായ വിധിയോടെ രാഷ്‌ട്രപതിയുടെയും മറ്റും അധികാരത്തെച്ചൊല്ലിയുള്ള വിവാദത്തിന് അന്ത്യമായി. വിധി ഏകകണ്ഠമായിരുന്നു.
ഏപ്രില്‍ എട്ടിന്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദീവാല, ആര്‍. മഹാദേവന്‍ എന്നിവരാണ്, തമിഴ്‌നാടിന്റെ ഹര്‍ജിയില്‍ ഭരണഘടനാ പരമായ സ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ ഒപ്പിടാന്‍ മൂന്ന് മാസത്തെ സമയ പരിധി നിശ്ചയിച്ചത്. കോടതി നടപടി ഭരണഘടനാ വിരുദ്ധവും രാഷ്‌ട്രപതിക്കു മേലുള്ള ഇടപെടലുമാണെന്ന് അന്നേ വിവാദമുയര്‍ന്നതാണ്.
ഇതേത്തുടര്‍ന്ന്, സമയ പരിധിയടക്കം 14 കാര്യങ്ങളില്‍ കൃത്യത തേടി, രാഷ്‌ട്രപതി സുപ്രീംകോടതിക്കു റഫറന്‍സ് നല്കി. രാഷ്‌ട്രപതിയുടെ കത്തിന്മേല്‍ വിശദമായ വാദം കേട്ട ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അതുല്‍ എസ്. ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് രണ്ടംഗ ബെഞ്ച് നടപടി റദ്ദാക്കി.
ബില്ലുകള്‍ നിയമമായിക്കഴിഞ്ഞേ കോടതിക്ക് ഇടപെടാനും നിയമം പരിശോധിക്കാനുമാകൂ. ബില്ലുകളില്‍ ഒപ്പിടാന്‍, അകാരണമായി വളരെ വൈകിയാല്‍ ഓരോ കേസും പരിശോധിച്ച് അതില്‍ നിയന്ത്രിതമായി ഇടപെടാം. അപ്പോഴും നിരീക്ഷണങ്ങളും മറ്റും കോടതി ഒഴിവാക്കണം. ബില്ലുകളിലുള്ള രാഷ്‌ട്രപതിയുടെയും ഗവര്‍ണറുടെയും നടപടികളെച്ചൊല്ലി കോടതിയിലെ ചൂടുപിടിച്ച വാദ പ്രതിവാദങ്ങളും ഒഴിവാക്കണം, അഞ്ചംഗ ബെഞ്ച് പറഞ്ഞു. രാഷ്‌ട്രപതിയോ ഗവര്‍ണറോ തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നത് കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല.
രാഷ്‌ട്രപതിയുടെ പദവി കോടതിക്ക് ഏറ്റെടുക്കാനാകില്ല
കോടതി നിരീക്ഷണങ്ങള്‍
1. സമയ പരിധി നിശ്ചയിച്ച നടപടി, ഭരണഘടനയുടെ ഇലാസ്തികതയ്‌ക്ക് (ഇലാസ്റ്റിസിറ്റി) വിരുദ്ധമാണ്.
2. സമയ പരിധിക്കുള്ളില്‍ ഒപ്പിട്ടില്ലെങ്കില്‍ ബില്ലുകള്‍ പാസായതായി കരുതാമെന്ന നി
ര്‍ദേശം (ഭരണഘടനയുടെ 200, 201 വകുപ്പുകളുടെ പശ്ചാത്തലത്തില്‍) കോടതി, രാഷ്‌ട്രപതിക്കോ ഗവര്‍ണര്‍ക്കോ പകരമാകാമെന്ന അനുമാനമാണ്. ഇങ്ങനെ അധികാരം പിടിച്ചുപറിക്കുന്നത് ഭരണഘടനയുടെ സത്തയ്‌ക്കും അധികാര വികേന്ദ്രീകരണത്തിനും കടക വിരുദ്ധമാണ്. ഭരണഘടനാപരമായ ഒരു അധികാരിയുടെ അധികാരം മറ്റൊരു ഭരണഘടനാ അധികാരി തട്ടിയെടുക്കുകയാണ്. ബില്ലുകള്‍ക്ക് അനുമതി നല്കാനുള്ള ഗവര്‍ണറുടെ ഭരണഘടനാ ദത്തമായ (വകുപ്പ് 200) അധികാരം ഡീംഡ് അസന്റ് വഴി മറ്റൊരാള്‍ക്ക് കൈയാളാനാകില്ല. അതിനാല്‍ ഡീംഡ് അസന്റ് (സമയത്ത് ഒപ്പിട്ടില്ലെങ്കില്‍ പാസായതായി കരുതാം) എന്നതു സാധ്യമല്ല.
3. രാഷ്‌ട്രപതിയും ഗവര്‍ണറും ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നത് കോടതി വിചാരണയ്‌ക്കു വിധേയമല്ല, എന്നു പറഞ്ഞാല്‍ അത് കോടതിയില്‍ ചോദ്യം ചെയ്യാനാകില്ലെന്നാണ് അര്‍ത്ഥം. ബില്ലുകള്‍ നിയമമായ ശേഷമേ അവ കോടതികളുടെ പരിശോധനാ പരിധിയില്‍ വരൂ. തനിക്ക് ഒപ്പിടാന്‍ ലഭിക്കുന്ന ബില്ലുകളില്‍ രാഷ്‌ട്രപതി/ ഗവര്‍ണര്‍ ഓരോ തവണയും കോടതിയുടെ അഭിപ്രായം തേടേണ്ടതുമില്ല. അതേ സമയം ഗവര്‍ണര്‍മാര്‍ക്ക് മുഖ്യമന്ത്രിമാരായി പ്രവര്‍ത്തിക്കാനും സാധിക്കില്ല, എന്തെന്നാല്‍ ഒരു സംസ്ഥാനത്തിന് രണ്ട് അധികാരികള്‍ സാധ്യമല്ല.
റഫറന്‍സ്
സമയ പരിധി നിശ്ചയിച്ചതിനെതിരേ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഭരണഘടനയുടെ 143(1) വകുപ്പ് പ്രകാരമാണ് സുപ്രീംകോടതിയോട് അഭിപ്രായം തേടിയത്.
ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ബില്‍ നിയമമാവില്ല
രാഷ്‌ട്രപതിയും ഗവര്‍ണറും ഒപ്പിടാത്ത ബില്ലുകള്‍ നിയമമാവില്ലെന്നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണറും പാര്‍ലമെന്റ് പാസാക്കിയ ബില്ലുകള്‍ രാഷ്‌ട്രപതിയും ആണ് ഒപ്പിടേണ്ടത്. ബില്ലുകള്‍ അവര്‍ പിടിച്ചുവച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. അകാരണമായി വളരെയേറെ വൈകിയാല്‍ മാത്രമേ കോടതിക്ക് ഇടപെടാന്‍ കഴിയൂ. അതും നിയന്ത്രിതമായ രീതിയില്‍. ഇവര്‍ ഒപ്പിടാത്ത ബില്‍ സമയപരിധി കഴിഞ്ഞാല്‍ നിയമമാകുമെന്ന നിര്‍ദേശവും അഞ്ചംഗ ഭരണഘടനാ ബെഞ്ച് റദ്ദാക്കി.
തമിഴ്‌നാടിന് തിരിച്ചടി
ഗവര്‍ണര്‍ ചില ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നുവെന്നു പറഞ്ഞ് തമിഴ്‌നാടാണ്, ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ വാദം കേട്ട രണ്ടംഗ ബെഞ്ചാണ് രാഷ്‌ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും മൂന്നു മാസ സമയപരിധി നിശ്ചയിച്ചത്. മാത്രമല്ല ഗവര്‍ണര്‍ ഒപ്പിടാത്ത ബില്ലുകള്‍ പാസായതായും പ്രഖ്യാപിച്ചു.
ഈ നടപടികളാണ് ഭരണഘടനാ ബെഞ്ച് തള്ളിയത്. അതായത് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉത്തരവ് ഇതോടെ അസാധുവായിയെന്നര്‍ഥം. ഈ ബില്ലുകളുടെ അവസ്ഥയെന്താണെന്ന് വ്യക്തമായിട്ടില്ല.
ബില്ലുകള്‍ വെറുതേ പിടിച്ചുവയ്‌ക്കാനാവില്ല
നിയമസഭ പാസാക്കിയ ബില്ലുകള്‍ വെറുതേ വളരെക്കാലം ഗവര്‍ണര്‍ക്ക് പിടിച്ചുവയ്‌ക്കാനാവില്ലെന്ന് സുപ്രീംകോടതി.
ഗവര്‍ണര്‍ക്ക് ചെയ്യാവുന്നത്
(ഭരണഘടനാ ബെഞ്ച് പറഞ്ഞത്)
1. ബില്ലിന് അനുമതി നല്‍കുക.
2. രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കുക.
3. അനുമതി തടഞ്ഞുകൊണ്ട് ബില്‍ നിയമസഭയ്‌ക്ക് മടക്കിയയക്കുക. ഒരു ബില്‍ നിയമസഭ വീണ്ടും പാസാക്കി അയച്ചാല്‍ ഗവര്‍ണര്‍ക്ക് അത് രാഷ്‌ട്രപതിക്ക് അയക്കാം.
രാഷ്‌ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങളില്‍ 11 എണ്ണത്തിന് സുപ്രീംകോടതി മറുപടി നല്‍കി. മൂന്നെണ്ണം മറുപടി നല്‍കാതെ മടക്കി.
















