ന്യൂദല്‍ഹി: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശവും വെള്ളപ്പൊക്കം മൂലം നെല്‍കൃഷിക്കുണ്ടാകുന്ന നഷ്ടവും പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കാന്‍ കേന്ദ്രം.
പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയില്‍ ഉള്‍പ്പെടുത്തിയാണ് കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കുക. കേന്ദ്രകൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തിന്റേതാണ് തീരുമാനം. 2026 മുതല്‍ നടപ്പാക്കും. വന്യജീവി ആക്രമണം മൂലം ദുരിതം അനുഭവിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കേന്ദ്ര തീരുമാനം. പ്രാദേശിക ദുരന്തവിഭാഗത്തില്‍ അഞ്ചാമത്തെ ഇനമായാണ് വന്യജീവി ആക്രമണം മൂലമുള്ള വിളനാശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിള ഇന്‍ഷുറന്‍സ് ആപ്പ് ഉപയോഗിച്ച് ജിയോടാഗ് ചെയ്ത ഫോട്ടോകള്‍ അപ്ലോഡ് ചെയ്ത് 72 മണിക്കൂറിനുള്ളില്‍ കര്‍ഷകര്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്യണം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉയര്‍ന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയം ഒരു വിദഗ്ധസമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ ശിപാര്‍ശ കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനത്തോടെ, പ്രാദേശികമായി വിളനാശം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി ഫസല്‍ ബീമായോജനപ്രകാരം സമയബന്ധിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ നഷ്ടപരിഹാരം ലഭിക്കും. അപ്രതീക്ഷിതമായ ഗുരുതരവിളനാശത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്.
മനുഷ്യ-വന്യജീവി സംഘര്‍ഷം കൂടുതലുള്ള കേരളം, ഒഡീഷ, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ പതിവായി നടക്കുന്ന ഹിമാലയന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, മണിപ്പൂര്‍, മിസോറം, ത്രിപുര, സിക്കിം, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും കര്‍ഷകര്‍ക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യും. പിഎംഎഫ്ബിവൈ പ്രകാരം വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന നെല്‍കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനം കേരളം, ഒഡീഷ, ആസാം, ബംഗാള്‍, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ തീരദേശ, വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.
















