തിരുവനന്തപുരം: ശബരിമലയില്‍ അയ്യപ്പന്റെ യോഗ ദണ്ഡിലും രുദ്രാഷമാലയിലും 2019 ല്‍ സ്വര്‍ണം കെട്ടിയതിലെ നടപടിക്രമങ്ങളിലും ദുരൂഹതയെന്ന് ആക്ഷേപം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ മകന്‍ ജയശങ്കര്‍ പത്മനാണ് അറ്റകുറ്റപ്പണിക്ക് ചുമതല ഏറ്റെടുത്തത്. തന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് പണി മകന്‍ ഏറ്റെടുത്തതെന്നാണ് പത്മകുമാറിന്റെ വിശദീകരണം. ശബരിമലയ്‌ക്ക് പുറത്തുകൊണ്ട് പോകാതെയാണ് അറ്റകുറ്റപ്പണി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
ദ്വാരപാലക ശില്‍പങ്ങളിലും വാതിലിലും സ്വര്‍ണപണി നടത്തിയ 2019 ല്‍ തന്നെയാണ് യോഗദണ്ഡും രുദ്രാഷ മാലയും സ്വര്‍ണം കെട്ടാന്‍ പുറത്തെടുത്തത്. അറ്റകുറ്റപ്പണിക്കായി ജയശങ്കര്‍ പത്മനെ ചുമതലപ്പെടുത്തി ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയത് 2019 മാര്‍ച്ച് 16 നാണ്. ഈ സാഹചര്യത്തില്‍ യോഗദണ്ഡും രുദ്രാഷമാലയും കൈമാറുന്നുവെന്നാണ് ഏപ്രില്‍ 14ന് തയാറാക്കിയ മഹസറിലുള്ളത്. യോഗദണ്ഡിലുണ്ടായിരുന്ന 19.2 ഗ്രാം സ്വര്‍ണം സ്‌ട്രോംഗ് റൂമില്‍ സൂക്ഷിക്കാന്‍ ദേവസ്വം ഹെഡ് അക്കൗണ്ടിനെ ഏല്‍പിച്ചു. പിന്നീട് പതിനെട്ട് ചുറ്റുകള്‍ക്കും അടിഭാഗത്ത് കപ്പും തീര്‍ക്കാനായി 44.54 ഗ്രാം പുതിയ സ്വര്‍ണം ഉപയോഗിച്ചു.
യോഗ ദണ്ഡും പുളിഞ്ചിക്കായ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ രുദ്രാഷ മാലകളും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ തിരികെ ഏല്‍പിച്ചെന്നുമാണ് മഹസറിലുള്ളത്. ഒപ്പിട്ടിരിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, എക്‌സിക്യട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു എന്നിവരാണ്. അതേസമയം, യോഗ ദണ്ഡിലും രുദ്രാഷമാലയിലും അറ്റകുറ്റ പണിക്ക് ഹൈക്കോടതിയുടെ അനുമതിയുണ്ടായിരുന്നോ എന്നതിന് രേഖകളില്‍ വ്യക്തതയില്ല.














